കല്ലടിക്കോട്: ദേശീയപാതയുടെ നിലവാരങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത റോഡിൽ മൈലംപുള്ളിയിൽ ടോൾ പിരിക്കാനുള്ള അവസരമൊരുക്കിയത് സംസ്ഥാന സർക്കാർ ദേശീയ പാത അഥോറിറ്റിയുമായുണ്ടാക്കിയ കരാർപ്രകാരമാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. 2020 ലാണ് ദേശീയപാത അഥോറിറ്റിയും സംസ്ഥാനസർക്കാരും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കരിങ്കല്ലത്താണി മുതൽ താണാവ് വരെയുള്ള റോഡ് നവീകരിച്ച് പുനർനിർമിക്കാനായിരുന്നു കരാർ. ഇതിന് ചെലവാകുന്ന തുക ടോളിലൂടെ പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരള സർക്കാർ പറഞ്ഞ മുണ്ടൂർ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനായി റോഡ് കോൺക്രീറ്റ് ചെയ്തതും നിർമാണ പ്രവർത്തനങ്ങളുമായി ദേശീയപാത അഥോറിറ്റി മുന്നോട്ടുപോയതും.
എന്നാൽ തൂതമുതൽ മുണ്ടൂർ വരെയുള്ള സംസ്ഥാനപാതയിലൂടെ പോകുന്ന യാത്രക്കാർ നാലു കിലോമീറ്റർ ദൂരം പോകുന്നതിന് ടോൾ കൊടുക്കണമെന്നതിനാൽ ചെർപ്പുളശേരി മുതലുള്ള പഞ്ചായത്തുകളും സാമൂഹിക സാംസ്കാരിക സംഘടനകളും വി.കെ. ശ്രീകണ്ഠൻ എംപി, എ. പ്രഭാകരൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ശക്തമായ പ്രതിഷേധങ്ങളുയർത്തിയതിന്റെ ഫലമായി ടോൾ ബൂത്ത് നിർമാണം നിർത്തിവയ്ക്കുകയായിരുന്നു.
മുണ്ടൂരിനും കല്ലടിക്കോടിനുമിടയിൽ മറ്റൊരു സ്ഥലം അനുവദിക്കാമെന്ന് സംസ്ഥാനസർക്കാർ ഉറപ്പും നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ മൈലംപുള്ളിയിൽ ടോൾ നിർമിക്കാൻ ഒരുങ്ങുന്നത്. വീതികുറഞ്ഞ ഭാഗത്ത് ടോൾ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്നു നടിക്കരുതെന്നും ടോൾ നിർമാണം നിർത്തിവെയ്ക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കത്തയയ്ക്കുകയും നേരിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുകയും ഉണ്ടായി. ടോളിന്റെ നിർമാണം നടക്കുന്ന ഭാഗത്ത് വീതിയില്ലാത്തതിനാൽ കാൽനടയാത്ര പോലും സാധ്യമല്ല.നാട്ടുകാരും വിവിധ സംഘടനാനേതാക്കളും നിയമനടപടികളും സമരമാർഗങ്ങളും സ്വീകരിക്കാനൊരുങ്ങുകയാണ്.
Tags : nattu vishesham Mylampully agreement government