തൃശൂർ കേരളവർമ കോളജ് സ്റ്റോപ്പിനു സമീപമുള്ള അച്യുതമേനോൻ പാർക്കിനെ ചുറ്റിയുള്ള ഷാർപ്പ് യു ടേണ്‍.
തൃശൂർ: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ പടിഞ്ഞാറേകോട്ടയിൽ നടപ്പിലാക്കിയ അശാസ്ത്രീയ ഗതാഗതക്രമീകരണം മനുഷ്യജീവനെടുക്കുന്ന മരണക്കെണിയായി മാറുന്നു. ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടിട്ടും ഗതാഗതസുരക്ഷാനിയമങ്ങൾ കാറ്റിൽപറത്തി അധികൃതർ നടത്തുന്ന ട്രാഫിക് പരീക്ഷണം എട്ടു മനുഷ്യജീവനുകളാണ് ഇതുവരെ കവർന്നത്. ഭരണകൂടത്തിന്റെ ഗുരുതരമായ അനാസ്ഥയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
മൂന്നുവർഷമായിട്ടും നടപടിയില്ല
വിഷയത്തിൽ ഗതാഗതമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം 2022 ഡിസംബർ 16നു ട്രാൻസ്പോർട്ട് കമ്മീഷണർ സമർപ്പിച്ച സുരക്ഷാനിർദേശങ്ങളാണ് മൂന്നു വർഷമായിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതെന്നു തൃശൂർ സിറ്റിസണ്‍സ് ജനകീയ കൂട്ടായ്മ ആരോപിക്കുന്നു. അപകടങ്ങൾ തുടർക്കഥയാകുന്പോഴും ഫയലുകൾ നീങ്ങുന്നില്ല എന്നതു വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയിലേക്കാണു വിരൽ ചൂണ്ടുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾപോലും നടപ്പാക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥനിലപാടും പ്രതിഷേധത്തിനു വഴിയൊരുക്കുന്നു.
മാനദണ്ഡങ്ങൾ ലംഘിച്ച്
കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ കർശന സുരക്ഷാമാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ചാണ് ഇവിടെ വാഹനങ്ങൾ തിരിച്ചുവിടുന്നതെന്നു കൂട്ടായ്മ ആരോപിക്കുന്നു. അച്യുതമേനോൻ പാർക്കിനു സമീപമുള്ള ഷാർപ് യുടേണുകൾ ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം നിലനിൽക്കെ, ഇവിടെയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. പടിഞ്ഞാറേകോട്ട, പൂങ്കുന്നം ഭാഗങ്ങളിൽനിന്ന് അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ സംഗമിക്കുന്ന ഇടം മരണമുനന്പായി മാറിയിരിക്കുകയാണ്. മുൻ എംപി ടി.എൻ. പ്രതാപന്റെ പേഴ്സണൽ സ്റ്റാഫ് അംഗം മരണപ്പെട്ടതാണ് ഈ അശാസ്ത്രീയതയുടെ ഒടുവിലത്തെ ഇര.
ദുരിതംപേറി പൊതുജനം
ഡൈവേർഷൻ മൂലം വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി ഇടുങ്ങിയ ശങ്കരയ്യ റോഡിലൂടെ പോകേണ്ടിവരുന്നത് ഇന്ധനനഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാകുന്നു.
സീബ്ര ക്രോസിംഗോ സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വിദ്യാർഥികളും വയോധികരും ജീവൻ പണയപ്പെടുത്തിയാണ് റോഡ് മുറിച്ചുകടക്കുന്നത്.
ജനങ്ങളുടെ ജീവനും സുരക്ഷയും അവഗണിച്ചുള്ള ഈ ഡൈവേർഷൻ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.