കൊരട്ടി: ദേശീയപാതയിലെ ചിറങ്ങര മേൽപാലത്തിനുസമീപം മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു കാറുകൾ അപകടത്തിൽപെട്ടു. ഇരു അപകടങ്ങളിലും വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് ആദ്യ അപകടമുണ്ടായത്. എറണാകുളത്തുനിന്ന് തമിഴ്നാട്ടിലേക്ക് അഞ്ചംഗസംഘം സഞ്ചരിച്ച കാർ ചിറങ്ങര മേൽപാലം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനം സർവീസ് റോഡിനോടുചേർന്നുള്ള മീഡിയനിലേക്ക് ഇടിച്ചുകയറി, സർവീസ് റോഡ് ഭേദിച്ച് കാനയ്ക്കുമുകളിലെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്.
രാവിലെ ഒന്‍പതുമണിയോടെ നേരിയ ചാറ്റൽമഴയ്ക്കിടെയായിരുന്നു രണ്ടാമത്തെ അപകടം. തൊടുപുഴയിൽനിന്ന് ഗുരുവായൂരിലേക്കു മൂന്നംഗസംഘം സഞ്ചരിച്ച കാർ മേൽപാലം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല. മേൽപാലം ഇറങ്ങുന്ന ഭാഗത്തു മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ അമിതവേഗം ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.