മുട്ടപ്പള്ളിയിലെ കുടുംബക്ഷേമ ആരോഗ്യകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകാത്ത നിലയിൽ.
മുക്കൂട്ടുതറ: നിർധനരും പട്ടികജാതി വിഭാഗക്കാരും തൊഴിലാളി കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന മുട്ടപ്പള്ളിയിൽ നാടിന്റെ പ്രധാന ആവശ്യമായിരുന്ന കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണം ഇഴയുന്നു. 2024 ജൂലൈയിലായിരുന്നു നിർമാണ ശിലാസ്ഥാപനം. 25 ലക്ഷം രൂപയാണ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നത്.
കരാർ എടുത്തയാൾ സ്ഥലത്തെ മണ്ണ് ലെവൽ ചെയ്ത ശേഷം നഷ്ടം ആണെന്നു പറഞ്ഞ് പിന്മാറി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി വീണ്ടും പദ്ധതി തയാറാക്കി അനുമതി നേടി നിർമാണം ടെൻഡർ ചെയ്യുകയായിരുന്നു. ഇപ്പോൾ നിർമാണം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പണി നിർത്തിവച്ച അവസ്ഥയിലാണ്.
നാട്ടുകാരനായ ചൂണ്ടശേരി നാരായണൻ ശങ്കരൻ 72 വർഷങ്ങൾക്ക് മുമ്പ് 64 സെന്റ് സ്ഥലം സർക്കാർ ആശുപത്രി നിർമിക്കാൻ സൗജന്യമായി നൽകി. തുടർന്ന് അവിടെ നിർമിച്ച ആശുപത്രിക്കെട്ടിടം പിന്നീട് കാലപ്പഴക്കംമൂലം ബലക്ഷയത്തിലായതോടെയാണ് പൊളിച്ചുമാറ്റിയത്.
ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകാതെ നിലച്ചിരിക്കുകയുമാണ്. പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് നിർമാണം പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattuvishesham district news