എരഞ്ഞിപ്പാലം ജംഗ്ഷനിൽ ബസ് കത്ത് നിൽക്കുന്നവർ
കോഴിക്കോട്: നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലൊന്നായ എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ബാലുശേരി, നരിക്കുനി, കക്കോടി, സിവിൽ സ്റ്റേഷൻ, താമരശേരി, അടിവാരം, മലാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കടന്നുപോകുന്ന വഴിയാണിത്.
ഇഎസ്ഐ ആശുപത്രി, കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തുടങ്ങി സുപ്രധാന സ്ഥാപനങ്ങളിലേക്കായി ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത്. റോഡിന്റെ രണ്ടുവശത്തും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഇല്ല. മഴയും വെയിലും കൊണ്ട് റോഡിന്റെ വശങ്ങളിൽ തന്നെ ബസ് കാത്തു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ബസ് വെയിറ്റിംഗ് ഷെഡ്, റോഡ് നവീകരണത്തിന്റെ ഭാഗമായി ഇത് മാറ്റുകയായിരുന്നു.
എരഞ്ഞിപ്പാലം ജംഗ്ഷനിലെ സിഗ്നലിൽ വാഹനങ്ങൾ ഏറെ സമയം കാത്തുകിടക്കുന്നതിനാൽ വാഹനങ്ങളുടെ നീണ്ട നിര യാത്രക്കാർ ബസ് കാത്തുനിൽക്കുന്നയിടത്തേക്ക് വരെ എത്താറുണ്ട്. ഈ സമയം റോഡിന്റെ വശങ്ങളിൽ പോലും ബസ് കാത്തു നിൽക്കാനാവാത്ത അവസ്ഥയാണ്.
നേരത്തെ ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിന് ഫണ്ട് പാസായതാണ്. എന്നാൽ സമീപത്തെ ചിലർ തടസ്സം നിന്നതിനാൽ അത് നടന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
റോഡിൽ സീബ്രാലൈനുകൾ ഇല്ലാത്തതും യാത്രക്കാരെ നന്നായി വലയ്ക്കുന്നുണ്ട്. തിരക്കേറിയ ജംഗ്ഷനായതിനാൽ ഇവിടെ റോഡ് മുറിച്ചു കടക്കുന്നത് ഞാണിന്മേൽ കളിയാണ്. പലപ്പോഴും ജീവൻ തന്നെ പണയം വെച്ചാണ് യാത്രക്കാർ റോഡിന് ഇരുവശങ്ങളിലേക്കും നടന്നു നീങ്ങുന്നത്. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ നിറുത്തിക്കൊടുക്കാത്ത സ്ഥിതിയുമുണ്ട്.
റോഡ് നവീകരണ ജോലികൾ ഇഴഞ്ഞ് നീങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി വീതി കൂട്ടിയെങ്കിലും ഇരുവശങ്ങളിലുമുള്ള ഓവുചാലിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ഇതും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം വൈകുന്നതിനും കാരണമാകുന്നുണ്ട്
യാത്രക്കാര്‍ പറയുന്നു...
എല്ലാ ദിവസവും ജോലിയുടെ ഭാഗമായി എരഞ്ഞിപ്പാലത്ത് വന്നു പോകുന്നയാളാണ് ഞാൻ. വൈകീട്ട് ഇവിടെ ബസ് കാത്തു നിൽക്കുന്നത് ശ്രമകരമായ കാര്യമാണ്. നാളുകളായി ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. മഴ പെയ്താലും വെയിലായാലും കുട ചൂടിപ്പിടിച്ച് വേണം നിൽക്കാൻ. ബസ് കാത്തു നിൽക്കുന്ന യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള ബസുകൾ എത്തുന്ന സ്ഥലമായതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ നന്നായി വലയ്ക്കുന്നുണ്ട്,
കാക്കൂർ സ്വദേശി പി. രമ്യ
മഴയുണ്ടാവുമ്പോൾ നമ്മൾ മുഴുവനായും നനയും. വൈകുന്നേരങ്ങളിലും രാവിലെയും തിരക്കുകൂടിയ സമയത്ത് ഇവിടെ നിന്ന് ബസ് കയറുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്,
ബാലുശേരി സ്വദേശി ഗംഗാധരൻ
Tags : Nattuvishesham DistrictNews DeepikaNews