പ്രധാന ചോലകൾ തുറന്നു വിടാൻ ഉൾവനത്തിലെത്തിയ ഉദ്യോഗസ്ഥർ.
പുന്നംപറമ്പ്: കാലവർഷം ശക്തിപ്രാപിച്ചിട്ടും ജില്ലയിലെ പ്രധാന ജലസ്രോതസായ വാഴാനി ഡാമിൽ വെള്ളം എത്താത്തതിനെ തുടർന്ന് ഇറിഗേഷന്റെ ഉയർന്ന ഉദ്യോഗസ്ഥർ വാഴാനി വനത്തിലെത്തി പ്രധാന ചോലകൾ ഡാമിലേക്ക് തുറന്നു വിട്ടു. കഴിഞ്ഞ ദിവസം രാവിലെ ഇറിഗേഷൻ വകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരാണ് ഡാമിന്റെ 10 കിലോമീറ്റർ ഉൾവനത്തിലെത്തി ഡാമിലേക്ക് പ്രധാനമായും വെള്ളം എത്തുന്ന കക്കുചോല ഉൾപ്പടെയുള്ള ചോലകൾ തുറന്നു വിട്ടത്. ഇതോടെ വരും ദിവസങ്ങളിൽ പെയ്യുന്ന മഴ ഡാമിലെ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.
വേനൽകാലത്ത് ഡാമിനെ ആശ്രയിച്ച് ആയിരക്കണക്കിനു കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കാത്തിരിക്കാറുള്ളത്. കൂടാതെ ഏക്കർ കണക്കിനു കൃഷിയിടങ്ങളും ഈ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കാറുള്ളത്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ അസി.എൻജിനിയർ പി.എസ്. സാൽവിൻ, ഓവർസിയർ വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതിൽ പങ്കെടുത്തത്. ഡാമിന്റെ ജലസംഭരണശേഷി 62.48 മീറ്റർ ആണ്. എന്നാൽ ഇപ്പോൾ ഡാമിലെ വെള്ളത്തിന്റെ അളവ് 51.14 മീറ്റർ മാത്രമാണ്. അതുകൊണ്ടുതന്നെ ഡാം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.