ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളമെത്തി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി വെള്ളം മുടങ്ങിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. ഹൃദയ ശസ്ത്രക്രിയ അടക്കം വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യം നിർവഹിക്കാൻ വെള്ളമില്ലാതെ വലഞ്ഞു.
വാട്ടർ അഥോറിട്ടിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. തുടർന്ന് രാവിലെ മുതൽ പൈപ്പ് നന്നാക്കാൻ ശ്രമം നടന്നെങ്കിലും രാത്രിയിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച അർധരാത്രിയോടെയാണ് തകരാർ പരിഹരിച്ച് ആശുപത്രിയിൽ വെള്ളമെത്തിയത്. ഒരാഴ്ച മുമ്പും ആശുപത്രിയിൽ വെള്ളം മുടങ്ങി ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.