പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം വെള്ളൂർ ജംഗ്ഷനിൽ വെള്ളക്കെട്ടിലായ അടിപ്പാത.
വെള്ളൂർ: വെള്ളൂർ-പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ വെള്ളൂർ ജംഗ്ഷനിലെയും തൊണ്ണൂറിലേയും അടിപ്പാതകളിൽ ചെളിയും വെള്ളവും കെട്ടിനിൽക്കുന്നതിനെത്തുടർന്ന് ഗതാഗതം ദുഷ്കരമായി. ഒരു പതിറ്റാണ്ടുമുമ്പ് നിർമിച്ച ഈ അടിപ്പാതകളിലെ നിർമാണത്തിലെ അപാകത മൂലം മഴക്കാലത്ത് ചെളിയും വെള്ളവും കെട്ടിനിന്ന് കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ യാത്ര ദുരിതപൂർണമാകുന്നു. രണ്ട് അടിപ്പാതകളിലും മഴവെള്ളം ഒഴുകി പോകുന്നതിനായി തീർത്ത ഓടയിലേക്ക് വെള്ളം ഒഴുകുന്നില്ല.
വെള്ളൂർ ജംഗ്ഷനിലെ അടിപ്പാതയിലെത്തുന്ന വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനു തീർത്ത ഓടയ്ക്ക് സമീപവും തൊണ്ണൂരിലെ അടിപ്പാതയുടെ നടുഭാഗത്തും ചെളിയുംവെള്ളവും കെട്ടിനിൽക്കുകയാണ്. വെള്ളൂരിലെ രണ്ടായി വേർതിരിച്ച അടിപ്പാതയുടെ ഒരു ഭാഗത്ത് പെയ്ത്തുവെള്ളം ഒഴുകിയെത്തുന്നതിനായി തീർത്ത ഓടയുടെ മീതെ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകിക്കിടക്കുന്നത് കാൽനടക്കാർക്ക് അപകട ഭീഷണിയാണ്.
റോഡിന്റെ ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഓടയിലേയ്ക്ക് എത്താത്തവിധത്തിൽ ഓടയിൽ ചെളിയും മണ്ണും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ അടിപ്പാതയിൽ മുട്ടോളം വെള്ളമുയരും. മൂന്ന് വർഷം മുമ്പ് റെയിൽവേ മേൽപ്പാലത്തിനു സമീപം പുഴയുടെ തീരമിടിഞ്ഞ് ഓടയടക്കം തകർന്ന് കനത്ത നാശനഷ്ടമുണ്ടായി. ഇവിടെ ദിനംപ്രതി തീരമിടിഞ്ഞിട്ടും റെയിൽവേ സംരക്ഷണഭിത്തി നിർമിക്കുന്നതിന് നടപടി സ്വീകരിച്ചില്ല.
അടിപ്പാതകളിലെ ചെളിയും വെള്ളവും നീക്കി യാത്രാക്ലേശം പരിഹരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ റോഡ് വിഭാഗം സീനിയർ സെക്ഷൻ എൻജിനിയർക്ക് സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റി പരാതി നൽകിയതിനെത്തുടർന്ന് ഓടയിലെ ചെളിയും മണ്ണും നീക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധികൃതർ പണി ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ഓട തെളിക്കൽ താത്കാലിക പരിഹാരമേ ഉണ്ടാക്കുകയുള്ളൂവെന്നും ദിവസങ്ങൾക്കകം പഴയപടിയാകുമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
അടിപ്പാതയുടെ നിർമാണത്തിലെ അപാകത പരിഹരിച്ച് വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Kottayam