ക്രെയിൻ ഉപയോഗിച്ചുള്ള കെഎസ്ഇബിയുടെ ടച്ച് വെട്ടൽ.
പത്തനംതിട്ട: യന്ത്ര സഹായത്തോടെ മരങ്ങൾ മുറിച്ചുനീക്കി ടച്ച് വെട്ടലുമായി കെഎസ്ഇബി രംഗത്തിറങ്ങിയതോടെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ജനുവരി, ഫെബ്രുവരി കാലയളവിൽ മല്ലപ്പള്ളി താലൂക്കിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ ടച്ച് വെട്ടൽ തിരുവല്ല മേഖലയിലും ആരംഭിച്ചു. കഴിഞ്ഞദിവസം കവിയൂരിൽ പ്രവാസിയുടെ വീട്ടുപരിസരത്തെ തെങ്ങിൻ തൈകൾ മുറിച്ചു നീക്കിയത് നിയമവിരുദ്ധമാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ. ജേക്കബ് ഉമ്മന്റെ വീടിന്റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്. 11 കെവി വൈദ്യുത ലൈനിൽ നിന്ന് നിശ്ചിത അകലത്തിൽ നട്ടുപിടിപ്പിച്ചതും യാതൊരു കാരണവശാലും ലൈനിൽ തട്ടില്ലെന്നുറപ്പുള്ളതുമായ തെങ്ങിൻ തൈകളാണ് മുറിച്ചിട്ടത്. 2.6 മീറ്ററാണ് കെഎസ്ഇബി ലൈനുകളിൽ നിന്ന് മരങ്ങൾ തമ്മിലുള്ള അകലമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിനു പുറത്തുള്ള മരങ്ങളാണ് മുറിച്ചത്.
പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ദുരന്ത നിവാരണ നിയമം ഉപയോഗപ്പെടുത്തി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് മരങ്ങൾ മുറിച്ചു നീക്കി തുടങ്ങിയത്. മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും മീതെ വീണുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് യന്ത്രവത്കൃത മുറിക്കൽ ആരംഭിച്ചത്.
ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ആഞ്ഞിലി, പ്ലാവ്, തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു നീക്കി. കർഷകർ നട്ടുവളർത്തിയ ഈ മരങ്ങൾ വിൽക്കാൻ പോലുമാകാത്ത രീതിയിലാണ് മുറിച്ചിട്ടത്. തടികളായി വില്പന നടത്താൻ കഴിയാത്ത രീതിയിൽ മുറിച്ചു നീക്കുകയായിരുന്നു. മുന്നറിയിപ്പുകളോ നോട്ടീസോ നൽകാതെയാണ് മുറിച്ചുനീക്കൽ.
മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. അന്നു ഭരണത്തിലിരുന്ന സിപിഎം ഇതിൽ പ്രതിഷേധിക്കുകയും കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തതാണ്. ഇതേത്തുടർന്ന് യന്ത്രം ഉപയോഗിച്ചുള്ള ടച്ച് വെട്ടൽ നിർത്തിവച്ചിരിക്കുകയാണ്. ഭരണമാറ്റത്തോടെ വീണ്ടും ക്രെയിനുകളുമായി കെഎസ്ഇബി രംഗത്തെത്തി. കവിയൂരിനു പിന്നാലെ തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിലും ടച്ച് വെട്ടൽ ആരംഭിച്ചിട്ടുണ്ട്.
വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞു വീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്ന് തന്നെ മുറിച്ചു നീക്കുകയാണ് ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്.
വൈദ്യുത ലൈനിൽ നിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും 1.76 മീറ്റർ മാത്രമാണ് ഇരുവശങ്ങളിലേക്കുമുള്ള അകലമെന്നും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ ചൂണ്ടിക്കാട്ടി. ദൂരപരിധി നോക്കാതെ തന്നെ ഫലവൃക്ഷങ്ങളടക്കം മൂടോടെ മുറിച്ചിടുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
തെങ്ങുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഒറ്റത്തടിയായി വളരുന്ന തെങ്ങിന്റെ ഓല മാത്രമാണ് വൈദ്യുതലൈനിൽ തട്ടാൻ സാധ്യതയുള്ളത്. എന്നാൽ നിശ്ചിത അകലത്തിൽ നിൽക്കുന്ന തെങ്ങ് മൂടോടെ മുറിച്ചു മാറ്റുന്നതാണ് കർഷക പ്രതിഷേധത്തിനിടയാക്കിയത്.
കർഷകരെ ദ്രോഹിക്കരുത്: വർഗീസ് മാമ്മൻ എംഎൽഎ
തിരുവല്ല: കെഎസ്ഇബി ടച്ച് വെട്ടലിന്റെ പേരിൽ കർഷകരെ ദ്രോഹിക്കാൻ പാടില്ലെന്ന് വർഗീസ് മാമ്മൻ എംഎൽഎ. കൃഷിയിടങ്ങളിലെ തെങ്ങ് ഉൾപ്പെടെയുള്ളവ വെട്ടിനീക്കുന്നത് പരിശോധിക്കപ്പെടണം. നിയമപ്രകാരമള്ള അകലത്തിലുള്ളതും വൈദ്യുത ലൈനുകൾക്ക് ദോഷമില്ലാത്തതുമായ മരങ്ങൾ സംരക്ഷിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ അന്വേഷിക്കണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണക്കാരായ ആളുകളുടെ കൃഷിയിടങ്ങളിൽ നട്ടുവളർത്തിയിട്ടുള്ള മരങ്ങൾ മുറിച്ചു നഷ്ടപ്പെടുത്തുന്നതിനോടു യോജിക്കാനാകില്ല. വൈദ്യുത ലൈനുകളിൽ നിന്ന് നിയമപ്രകാരമുള്ള അകലത്തിൽ അല്ലെങ്കിൽ അവയ്ക്കു നോട്ടീസ് നൽകിവേണം മുറിച്ചു നൽകാൻ. മുന്നറിയിപ്പുകൾ ഇല്ലാതെ കൃഷിയിടങ്ങളിൽ കടന്നുകയറി നടത്തുന്ന ടച്ച് വെട്ടലുകളോടു യോജിക്കാനാകില്ലെന്നും വർഗീസ് മാമ്മൻ അഭിപ്രായപ്പെട്ടു.
കവിയൂരിൽ തെങ്ങുകൾ മുറിച്ചു മാറ്റിയതു സംബന്ധിച്ച് കെഎസ്ഇബി അധികൃതരോട് വിശദീകരണം ആരാഞ്ഞതായും എംഎൽഎ പറഞ്ഞു.