അഞ്ചല്‍ : ഏരൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയത് ജനങ്ങളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം മേലേപാണയം ഭാഗത്ത് കാട്ടുപോത്തുകള്‍ കൂട്ടമായി എത്തിയിരുന്നു. പിന്നീട് അടുത്ത ദിവസം പകലോടെ പുളിഞ്ചി തോട്ടം വഴി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുതലാറ്റ് ഭാഗത്ത് എത്തുകയായിരുന്നു.
അങ്കണവാടി ഉള്‍പ്പടെയുള്ള പ്രദേശത്ത് കാട്ടുപോത്തുകള്‍ തമ്പടിച്ചത് ജനങ്ങളെ വലിയ രീതിയില്‍ ആശങ്കയിലാക്കി. തുടര്‍ന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ വിവരം അഞ്ചല്‍ ആര്‍ആര്‍ടിയെ അറിയിച്ചെങ്കിലും വൈകുന്നേരം വരെയും എത്തിയില്ലന്നു നാട്ടുകാര്‍ ആരോപിച്ചു. അഞ്ചോളം വരുന്ന കാട്ടുപോത്തുകള്‍ ജനവാസമേഖലയിലൂടെയാണ് കഴിഞ്ഞ രണ്ട് ദിവസവും സഞ്ചരിച്ചത്.
ഇവയെ തുരത്തി കാട്ടിലേക്ക് അയച്ചില്ലെങ്കില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചണ്ണപ്പേട്ട -ആനക്കുളം മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയിരുന്നു.
അന്നും നാട്ടുകാര്‍ അറിയിച്ചിട്ടും വനം വകുപ്പ് അധികൃതര്‍ എത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് മാധ്യമ വാര്‍ത്തകള്‍ വന്നതോടെ മാത്രമാണ് ആര്‍ആര്‍ടി സംഘം എത്തിയത്. അപ്പോഴേക്കും കാട്ടുപോത്തുകള്‍ സമീപത്തെ ഓയില്പാമിനുള്ളിലേക്ക് കയറിയിരുന്നു.
കാട്ടുപോത്തുകളെ ജനവാസ മേഖലയ്ക്ക് അരികില്‍ നിന്ന് ഉള്‍വനത്തിലേക്ക് തുരത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham Wild buffaloes flock