Editorial Audio
ഡോക്ടറാകണമെന്നും വീടു കെട്ടണമെന്നും സ്വപ്നം കണ്ടിരുന്ന, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ഇപ്പോൾ ക്ലാസ് മുറിയിലില്ല. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് അവൻ കോളജിന്റെ മുകളിൽനിന്നു ചാടി ജീവനൊടുക്കി. ആരാണ് നിതിനെ മരണത്തിലേക്കു തള്ളിവിട്ടതെന്നു പറയേണ്ടത് പോലീസാണ്. പക്ഷേ, അവന്റെ ഫോണിൽനിന്നുള്ള വിവരങ്ങളിൽ ‘സാന്പത്തിക-ജാതി പിന്നാക്കാവസ്ഥ’ അനുഭവിക്കുന്ന ഒരു യുവാവിന്റെ അത്മഹത്യാക്കുറിപ്പിന്റെ കരടുണ്ട്. ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണി, അധ്യാപകരുടെ ജാതിവെറി, സഹപാഠികളുടെ പരിഹാസം തുടങ്ങിയവ ആരോപിക്കപ്പെട്ടിട്ടുണ്ട്. നിതിൻരാജ് ഒഴികെ എല്ലാവർക്കും ഇനി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ സാധിക്കും. അതിനവർക്ക് അവകാശവുമുണ്ട്. പക്ഷേ നാം തിരിച്ചറിയേണ്ടത്, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണിലൂടെ വായിക്കുവോളം അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഭരണകൂടമോ സവർണ സമൂഹമോ തിരിച്ചറിയില്ല എന്നതാണ്. ആരെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഒപ്പമുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ... മരണമാണു ഭേദമെന്ന് അവൻ തെറ്റിദ്ധരിക്കില്ലായിരുന്നു. ഇന്ത്യയിലെ പിന്നാക്കജനതയുടെ ഉന്നമനത്തിനുവേണ്ടി ശബ്ദമുയർത്തിയ ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ദിനത്തിലാണ് ഇതു നിങ്ങൾ വായിക്കുന്നത് എന്നുകൂടി ഓർമിക്കണം.
ആത്മഹത്യാപ്രേരണക്കുറ്റത്തിന് അധ്യാപകർക്കെതിരേ കേസെടുക്കുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്. കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും നിതിൻരാജ് ജാത്യധിക്ഷേപത്തിനും വിവേചനത്തിനും ഇരയായിട്ടുണ്ടെന്ന ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും മാനം കെടുത്തുകയും ചെയ്ത ഈ മാഫിയയെ തളയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊന്നും സാധിച്ചിച്ചിട്ടില്ല. ഈ കൊള്ളപ്പലിശക്കാർ കുടിശികയടവിനുവേണ്ടി നിതിനെയും നിതിന്റെ ഫോണിലെ കോൾ ലിസ്റ്റിൽലുള്ളവരെയും വിളിച്ചു ഭീഷണിപ്പെടുത്തി. അതിലൊന്ന് നിതിന്റെ അധ്യാപികയായിരുന്നു. സഹികെട്ട അധ്യാപിക പരാതിപ്പെട്ടതിനെത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ വിളിച്ചുവരുത്തി ശാസിച്ചു. മുക്കാൽ മണിക്കൂറിനകം കോളജിന്റെ മുകളിൽനിന്നു ചാടി നിതിൻ ജീവനൊടുക്കുകയും ചെയ്തു.
അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയെടുത്ത വായ്പയുടെ പേരിൽ അധ്യാപകർക്കു ഭീഷണി ഉണ്ടായിരുന്നെങ്കിൽ തങ്ങളെ അറിയിക്കേണ്ടതല്ലേ എന്നാണ് മാതാപിതാക്കൾ ചോദിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയും തിരിച്ചടവിനു പണമില്ലാതെ വന്നതും അധ്യാപകരിൽനിന്നുണ്ടായ ശകാരവും ആത്മഹത്യക്കു പ്രേരണയായിരിക്കാം. പക്ഷേ, ഒരു ദളിത് വിദ്യാർഥിയുടെ ആത്മവിശ്വാസമത്രയും തകർത്ത ജാതി അധിക്ഷേപങ്ങൾ കോളജിൽ മുന്പ് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണ്. അമ്മയുടെ ചികിത്സക്കാര്യം പറഞ്ഞുപോലും അധ്യാപകൻ പരിഹസിച്ചെന്നും ബോധപൂർവം മാർക്ക് കുറച്ചത് മാതാപിതാക്കൾക്കുള്ള ‘സർപ്രൈസ് ഗിഫ്റ്റ്’ ആണെന്നു പറഞ്ഞെന്നും നിതിന്റെ ശബ്ദസന്ദേശത്തിലുണ്ട്. സ്റ്റാഫ് മുറിയിൽവച്ച് എല്ലാവരും കൂട്ടത്തോടെ അധിക്ഷേപിച്ചതിനു പുറമെ, ഗേറ്റിനു പുറത്തിറങ്ങിയാൽ കാലും കൈയും വെട്ടുമെന്നും നീ കൈ ഇല്ലാതെ ജീവിക്കേണ്ടിവരുമെന്നും പറഞ്ഞത്രേ. അധ്യാപകരുടെയും ചില സഹപാഠികളുടെയും നിരന്തരമായ ജാതി അധിക്ഷേപങ്ങളാൽ മാനസികമായി തകർന്ന നിതിൻ ഓൺലൈൻ വായ്പക്കാരുടെ ഭീഷണികൂടിയായതോടെ ജീവനൊടുക്കുക എന്ന അന്തിമതീരുമാനമെടുത്തിരിക്കാം. ഇത്തരം സംഭവങ്ങളിൽ മരിച്ചവരുടെ പഴയ വാക്കും പെരുമാറ്റവും കുറ്റങ്ങളുമൊക്കെ ഉയർന്നുവന്നേക്കാം. ജീവനെടുത്തവരുടേതിനേക്കാൾ വലിയ കുറ്റമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെയാണ് നമ്മുടെ പൊതുബോധം കുറ്റക്കാരല്ലെന്നു സ്വയം ന്യായീകരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിനുപോലും പിഴുതെറിയാൻ കഴിഞ്ഞിട്ടില്ലാത്ത സവർണബോധവും ജാതിവെറിയും പേറുന്ന അധ്യാപകർ കൂടുതൽ ശിക്ഷാർഹരാണ്. സാങ്കേതികവിദ്യ മാത്രം പഠിക്കാനാണെങ്കിൽ ഇവരെക്കാളെത്ര ഭേദമായിരിക്കും നിർമിതബുദ്ധി. അധ്യാപകർ വിദ്യാർഥികളെ പാഠ്യവിഷയങ്ങൾക്കപ്പുറവും സഹായിക്കേണ്ടവരാണ്. പ്രതിസന്ധികളെ അതിജീവിക്കാൻ നിരന്തരം ഓർമിപ്പിക്കണം. ഏതു വിഷമഘട്ടത്തിലും ഓടിയെത്താനുള്ള തുരുത്താകണം. വിദ്യാർഥികളുമറിയണം, പഠനമെന്നാൽ വിവരശേഖരണം മാത്രമല്ല, ആത്മവിശ്വാസം ആർജിക്കുന്നതുകൂടിയാണെന്ന്. ജീവിതത്തിൽനിന്ന് ഓടിപ്പോകുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരെയും ദുരിതക്കയത്തിലേക്കു തള്ളിയിടുകയാണ്.
നിതിനു ജീവനോ നീതിയോ ഇനി കൊടുക്കാനാകില്ല. പക്ഷേ, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ പ്രതിപ്പട്ടികയിലില്ലാത്ത സവർണചിന്തയ്ക്കും മുന്നറിയിപ്പായേക്കാം. ഈ രാജ്യത്തെ ദളിതരും ദരിദ്രരും നടു നിവർക്കാനാവാത്തവിധം പാർശ്വവത്കരിക്കപ്പെട്ടവരാണ്. നിതിൻ രണ്ടുമായിരുന്നു. രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള ഇന്ത്യൻ യാഥാർഥ്യം!
Tags : DEEPIKA EDITORIAL