Editorial Audio
1887 ഏപ്രിൽ 15 വിഷുദിനത്തിൽ കോട്ടയം മാന്നാനത്ത് ദീപിക ആദ്യമായി അച്ചടിച്ചപ്പോൾ, ‘പ്രസ്താവന’ എന്ന തലക്കെട്ടിൽ എഴുതിയ ആദ്യ മുഖപ്രസംഗത്തിൽ ഇങ്ങനെ ഒരു വാക്യമുണ്ടായിരുന്നു: “ഞങ്ങളുടെ ദീപിക, ശേഷം പത്രങ്ങളുടെ പ്രഭാകരശോഭ അധികരിച്ചും അന്യോന്യം പ്രകാശിച്ചും കേരള നിവാസികളുടെ മാനസകുസുമത്തെ വികസിപ്പിച്ചും വിജ്ഞാനതേജസിനെ പരിദാനം ചെയ്യുന്നതിനാൽ ഒരു സഹായി ആയിരിക്കുമെന്നേ ഉറപ്പിക്കാനാകൂ.’’
മറ്റു പത്രങ്ങൾക്കൊപ്പം കേരളനാടിന് ഒരു സഹായിയാകണമെന്ന ദീപികയുടെ ആ വിനയാന്വിതമായ താത്പര്യത്തെ കേരളം അംഗീകരിച്ചെന്നു മാത്രമല്ല, കൈപിടിച്ചുയർത്തുകയും ചെയ്തു. അന്നുണ്ടായിരുന്ന മറ്റു പത്രങ്ങളെല്ലാം ക്രമേണ അസ്തമിച്ചപ്പോൾ ദീപിക രാജ്യത്തിന്റെതന്നെ ദീപശിഖയായി ഉയർന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ഷൂ, നാം ഇന്ത്യക്കാരുടെ മുതുകിൽ അമർത്തിക്കൊണ്ടേയിരുന്ന അക്കാലത്ത്, ദീപിക അതിനെ നക്കിത്തുവർത്തുകയായിരുന്നില്ല.
ആ മലിനപാദുകത്തെ നാടുകടത്താനിറങ്ങിയ പോരാളികൾക്ക് ഊർജമാകുകയായിരുന്നു. 1978 ഏപ്രിൽ 25ന് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി പറഞ്ഞു: “ദീപികയുടെ ചരിത്രം വായിച്ചപ്പോൾ, ഇന്ത്യാ ചരിത്രത്തിന്റെ ഒരു ഭാഗം അവലോകനം ചെയ്യുകയാണെന്ന പ്രതീതിയാണ് എനിക്കുണ്ടായത്.’’ ആ പത്രപ്രവർത്തനം ഇന്ന് 140-ാം വർഷത്തിലേക്കു പദമൂന്നുകയാണ്. ഇതൊരു മുത്തശിക്കഥയല്ല, 140-ാം വർഷത്തിലും തുടരുന്ന പത്രപ്രവർത്തനത്തിന്റെ പോരാട്ടചരിത്രം.
പ്രിയ വരിക്കാരേ, വായനക്കാരേ, സഹപൗരരേ നന്ദി! ഉന്നതശീർഷരായിരുന്ന പത്രാധിപന്മാർ, പ്രതിസന്ധിഘട്ടങ്ങളിലും നയിച്ച മാനേജർമാർ, സാന്പത്തിക-നടത്തിപ്പു കാര്യങ്ങളിൽ ഉദാരമനസ്കരായ ഡയറക്ടർമാർ, സഭാ പിതാക്കന്മാർ, മത-സമുദായ- രാഷ്ട്രീയ നേതാക്കൾ, ജീവനക്കാർ, എഴുത്തുകാർ, വിതരണക്കാർ, പരസ്യദാതാക്കൾ, സഹ മാധ്യമങ്ങൾ... എല്ലാവർക്കും നന്ദി!
മാന്നാനത്തെ സെന്റ് ജോസഫ് പ്രസിൽ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർമിച്ച മരപ്രസിൽനിന്ന് ദീപിക (അന്ന് നസ്രാണിദീപിക) പുറത്തിങ്ങിയപ്പോൾ കേരളം നവോത്ഥാനത്തിന്റെ ആദ്യാക്ഷരങ്ങൾ വായിച്ചു. നിധീരിക്കൽ മാണിക്കത്തനാരായിരുന്നു സ്ഥാപക പത്രാധിപർ. 1805ൽ ജനിച്ച ചാവറയച്ചൻ പ്രധാനമായും ജാതി-മത-സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കുമുള്ള വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം ലക്ഷ്യമിട്ടു.
ആ നവോത്ഥാന പ്രയത്നങ്ങളുടെ ഭാഗമായിരുന്നു ദീപികയുടെ പ്രസിദ്ധീകരണം. 1853ൽ ജനിച്ച ചട്ടന്പിസ്വാമികൾ, 1856ൽ ജനിച്ച ശ്രീനാരായണഗുരു തുടങ്ങിയവരും 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകരായി. സമാന്തരമായി, രാജ്യത്ത് സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കാൻ തുടങ്ങി.
ദീപിക അതിന്റെ ഭാഗമായി. വിദേശവസ്തുക്കൾ ബഹിഷ്കരിക്കാനും സ്വദേശി വസ്തുക്കൾ വാങ്ങാനും ആഹ്വാനം ചെയ്ത 1905 ഒക്ടോബർ നാലിലെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: “ഞാൻ ഹിന്ദു, ഞാൻ ക്രിസ്ത്യൻ, നീ തീയൻ, നീ പുലയൻ എന്നിങ്ങനെയുള്ള ജാതിമത്സരം വിട്ടു നാമെല്ലാം സ്വദേശി എന്നുള്ള ബന്ധത്തിൽ പെട്ടിരിക്കുന്ന ഒരു കൂട്ടക്കാരാണെന്നുള്ള ധാരണ ഏതൊരു രാജ്യക്കാർക്കുണ്ടാകുന്നുവോ, അവരാണ് ക്രമേണ പരിഷ്കാരികളും അത്യുന്നതപദാവലംബികളുമാകുന്നത്...” ഹരിജൻ, യംഗ് ഇന്ത്യ എന്നീ മാസികകളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ദീപികയും സ്വാതന്ത്ര്യസമരത്തിലായിരുന്നു.
സ്വാതന്ത്ര്യനന്തരസമരം, പോരാട്ടം നമ്മുടെ പിന്നാക്കാവസ്ഥകളോടും അതു പരിഹരിക്കേണ്ട ഭരണകൂടങ്ങളോടുമായി. അടിയന്തരാവസ്ഥ പ്രധാന നാഴികക്കല്ലായിരുന്നു. 1975 ജൂൺ 25നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നുതന്നെ ദീപിക അതിനെതിരേ കാർട്ടൂൺ പ്രസിദ്ധീകരിച്ചു.
ജൂൺ 25ന് ദീപിക എഡിറ്റോറിയലിനു പകരം ഇന്ദിരാഗാന്ധിയെ ഉന്നമിട്ട് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽനിന്നുള്ള “എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ, ആ സ്വർഗത്തിലേക്കെൻ നാടുണരട്ടെ.....’’ എന്നു തുടങ്ങുന്ന വരികൾ പ്രസിദ്ധീകരിച്ചു. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല; ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ “ഒരച്ഛൻ മകൾക്കയച്ച കത്ത്’’ എന്ന പുസ്തകത്തിൽനിന്ന്.
സർക്കാർ ഇടപെട്ടു. ലൈസൻസ് റദ്ദാക്കുമെന്നറിയിച്ചു. പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് സർക്കാർ പിഴയിട്ടു.
ഇറ്റലിയിലെ പിസ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. വീണ്ടും പിഴശിക്ഷ. ഏകാധിപതികൾക്കെതിരേയുള്ള പത്രപ്രവർത്തനത്തോളം ക്ലേശകരമായി മറ്റൊന്നുമില്ലെന്ന് ദീപികയോളം അറിയാവുന്നവർ കുറവാണ്.
കുടിയേറ്റക്കാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ദളിതർ, സ്ത്രീകൾ, ദരിദ്രജനവിഭാഗങ്ങൾ എന്നിവരുടെ തീരാദുരിതങ്ങൾ, ആഗോള തീവ്രവാദം, ക്രൈസ്തവരും ഉൾപ്പെടുന്ന വിനാശകരമായ വർഗീയത... പത്രപ്രവർത്തനം വിശ്രമമില്ലാത്ത അക്ഷരസമരമാണ്. വർഗീയതയ്ക്കെതിരേ പ്രസംഗിക്കുന്നവരും തങ്ങളുടേതായ മറ്റൊന്നിൽ പങ്കെടുക്കുന്നു.
യുദ്ധത്തിനെതിരേ ശബ്ദിക്കുന്ന മാർപാപ്പയെ ഭീഷണിപ്പെടുത്തുന്ന അധികാരീവർഗം മറ്റു സഭാ പിതാക്കന്മാരെ വെറുതേ വിടാത്തതിൽ അതിശയമില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചോ ദളിതരെക്കുറിച്ചോ ആദിവാസികളെക്കുറിച്ചോ മിണ്ടരുത്. ന്യൂനപക്ഷങ്ങൾക്കെതിരേ കുറ്റപത്രം തയാറാക്കാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള നാട്ടുരാജാക്കന്മാരായി വർഗീയസംഘടനകളെ വാഴിച്ചുകഴിഞ്ഞു.
ദീപിക പത്രമാണ്, പ്രതികരിക്കും. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതു നശിപ്പിക്കാനല്ല, തിരുത്താനാണ്. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളുടെയും തത്വവിചാരങ്ങൾ മതത്തിന്റെയോ ഏതെങ്കിലുമൊരു വർഗത്തിന്റെയോ സർവാധിപത്യത്തെ ലക്ഷ്യമിടുന്നവയാണ്.
പക്ഷേ, രാജ്യം വച്ചുപൊറുപ്പിക്കുന്നത്, അവയൊക്കെയും ജനാധിപത്യ-മതേതര ഭരണഘടനയുടെ നിലപാടുതറയിലാണെന്ന വിശ്വാസത്തിലാണ്. അവിടെനിന്നു കുതറിമാറുന്നവരുടെ ഭീഷണികൾക്കു വഴങ്ങുന്നിടത്ത് അവസാനിക്കുന്നതെന്തോ അതാണ് പത്രപ്രവർത്തനം. ദീപിക പത്രപ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നു. പ്രബുദ്ധ കേരളം ഒപ്പമുണ്ടാകണം.
സങ്കുചിത രാഷ്ട്രീയത്തോടു രമ്യപ്പെട്ട് വിൽക്കാൻ വച്ചിരിക്കുന്ന കടലാസല്ല ദീപികയെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ദീപിക പ്രസിലല്ല നിർമിക്കപ്പെടുന്നത്. മനുഷ്യവംശത്തോടല്ലാതെ, ഒരു വംശീയതയോടും കൂറില്ലാത്തവരുടെ ചിന്തകളിലാണ്. പ്രബുദ്ധ കേരളമേ സ്നേഹ-സാഹോദര്യങ്ങളുടെ കൊടിയേന്താൻ ഇനിയും തുണയാകുക.
വിഷുദിനാശംസകൾ!
Tags : DEEPIKA EDITORIAL