Editorial Audio
ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്നത് കേന്ദ്രസർക്കാരിന്റെ നിയമ ഭേദഗതികളെയും ബില്ലുകളെയും സംശയനിഴലിലാക്കുന്നുണ്ട്. ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷ എതിർപ്പിൽ തള്ളിപ്പോയ വനിതാ സംവരണ ബിൽ ഇതിൽ പുതിയതാണ്. വനിതാ സംവരണ ബിൽ തനിച്ച് അവതരിപ്പിച്ചാൽ എതിരില്ലാതെ പാസാകുമെന്നറിയാവുന്ന സർക്കാർ, അഭിപ്രായ ഐക്യമുണ്ടായിട്ടില്ലാത്തതും അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്നതുമായ മണ്ഡല പുനർനിർണയവുമായി അതിനെ കൂട്ടിക്കെട്ടി. തെറ്റിദ്ധരിപ്പിക്കാൻ മുൻകൂർ ജാമ്യവുമെടുത്തു. “സംവരണം തടഞ്ഞാൽ സ്ത്രീകൾ പൊറുക്കില്ല.” ദുരൂഹ വകുപ്പുകളെക്കുറിച്ചു മറുപടി പറയുന്നതിനു പകരം, എഫ്സിആർഎയെ എതിർക്കുന്നത് തട്ടിപ്പു മറയ്ക്കാനാണെന്ന പുകമറയുടെ മറ്റൊരു പതിപ്പ്! മണ്ഡല പുനർനിർണയമെന്ന ദുരൂഹബില്ലിനെ മോചിപ്പിക്കാൻ വനിതാ സംവരണത്തെ ബന്ദിയാക്കിയ ഈ നാടകം സ്ത്രീകൾ പൊറുക്കാനിടയില്ല.
ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കിയ നിയമം പാസാക്കിയത് 2023ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ അതു നടപ്പാക്കാമായിരുന്നെങ്കിലും ചെയ്തില്ല. പുതിയ സെൻസസ് നടത്തി, ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയശേഷം 2029 ലോകസഭാ തെരഞ്ഞെടുപ്പിൽ നടത്തിയാൽ മതിയെന്നു സർക്കാർ തീരുമാനിച്ചു. ഇപ്പോൾ പറയുന്നത്, പുതിയ സെൻസസിനു വളരെ സമയമെടുക്കമെന്നതിനാൽ 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങൾ 816 ആയി വർധിപ്പിച്ച് അതിൽ 33 ശതമാനം സ്ത്രീ സംവരണമാക്കാമെന്നാണ്. അതായത്, മണ്ഡല പുനർനിർണയമില്ലാതെ സ്ത്രീസംവരണം നടത്തില്ലെന്ന പിടിവാശി. ഇവിടെയാണ് സംശയങ്ങളും ആശങ്കകളും ഉയർന്നിട്ടുള്ളത്.
ഇങ്ങനെ ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിച്ചാൽ സ്വാഭാവികമായും ജനസംഖ്യാനിയന്ത്രണ പദ്ധതിയോടു സഹകരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറവായതുകൊണ്ട് മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് ഒരു വാദം. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ശിഥിലമാക്കുകയും ചെയ്യും. തമിഴ്നാട്ടിൽ ബില്ലിന്റെ കോപ്പി കത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കിയ ദക്ഷിണേന്ത്യക്കുള്ള ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയത്തിൽ വ്യക്തത വരേണ്ടതുണ്ട്. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുരാഷ്ട്രീയം ഫലം കണ്ടുതുടങ്ങുന്നതിനിടെ പുതിയൊരു വിഭാഗീയ ചിന്തകൂടി പ്രബലമാകാതിരിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ ജാഗ്രത പാലിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന എന്ന ബിജെപി ഫോർമുലയിലും കെണിയുണ്ടെന്നു പ്രതിപക്ഷം വാദിക്കുന്നു. വോട്ടുനേട്ടം സാധ്യമാകുംവിധം മണ്ഡലങ്ങളുടെ അതിരുകൾ മാറ്റാൻ കേന്ദ്രത്തിനു സാധിക്കുമത്രേ. ജമ്മു കാഷ്മീരിൽ പുനർനിർണയം നടത്തി വർധിപ്പിച്ച ഏഴിൽ അഞ്ച് സീറ്റും ബിജെപിക്ക് ലഭിച്ചു. ആസാമിൽ സീറ്റ് വർധിപ്പിച്ചില്ലെങ്കിലും പുനർനിർണയത്തിൽ, മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പലതിന്റെയും സ്ഥിതി മാറ്റിയെടുത്തു.
പുതിയ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കുകൾ വരുമെന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടാകാം. ദളിത് രാഷ്ട്രീയം ശക്തി പ്രാപിക്കുന്നത് ബിജെപിക്കു ഗുണകരമാകാനിടയില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉദ്ദേശിച്ച വിജയം ലഭിക്കാതിരുന്നത് അവരുടെ അരക്ഷിതാവസ്ഥയ്ക്കു കാരണമാണ്. 2029ൽ സ്ഥിതി ഇതിലും വഷളായാൽ അധികാര നഷ്ടമുണ്ടാകും. രാമജന്മഭൂമി പോലുള്ള മതവികാരങ്ങളിൽ കേന്ദ്രീകരിക്കാവുന്ന വോട്ടുകൾ അതിന്റെ പാരമ്യതയിൽ ലഭിച്ചുകഴിഞ്ഞതിനാൽ പുതിയ തന്ത്രങ്ങൾ കണ്ടെത്തിയേ തീരൂ. ദക്ഷിണേന്ത്യയെ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചിന്തിച്ചാൽ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും അതിരു മാറ്റുന്നതുമൊക്കെ ജനാധിപത്യത്തിന്റെ ഭാവിയേക്കാൾ ബിജെപിയുടെ ഭാവിയോടാണ് ചേർന്നുവരുന്നത്. സംശയങ്ങൾക്കു മറുപടി നൽകുന്നതിനു പകരമാണ് സ്ത്രീസംവരണത്തെ, രാജ്യത്തിന്റെ രാഷ്ട്രീയ-ജനാധിപത്യ ഭാവി നിർണയിക്കുന്ന മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകാൻപോലും കാത്തിരിക്കാതെയുള്ള നീക്കവും സംശയകരമാണ്. ബിജെപിക്ക് സ്ത്രീകളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഉടനെ സ്ത്രീസംവരണം നടപ്പാക്കാം. അതിനുശേഷം ആശങ്കകൾ പരിഹരിച്ച് മണ്ഡല പുനർനിർണയം നടത്തുകയുമാകാം. പക്ഷേ, ചെയ്യുന്നില്ല. ബിജെപിയാണ് മറുപടി പറയേണ്ടത്.
ബിജെപി ഏതു നിയമം കൊണ്ടുവന്നാലും പ്രത്യക്ഷത്തിലില്ലാത്തൊരു ലക്ഷ്യം അതിനുണ്ടാകുമെന്നത് പാർട്ടിക്കാരും ആരാധകരും ഒഴികെ എല്ലാവരുടെയും നിരീക്ഷണമാണ്. ഇലക്ടറൽ ബോണ്ട്, മതപരിവർത്തന നിരോധന നിയമം, ഗോഹത്യ നിരോധന നിയമം, പ്രതിപക്ഷ അഴിമതി മാത്രം കണ്ടെത്തുന്ന അന്വേഷണ ഏജൻസികളുടെ റെയ്ഡുകൾ, എഫ്സിആർഎ... തുടങ്ങിയതിലെല്ലാം പ്രതിപക്ഷ-ന്യൂനപക്ഷമുക്ത ലക്ഷ്യങ്ങൾ ആരോപിക്കപ്പെടുന്നു. ഏതു സർക്കാരായാലും പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെങ്കിൽ വ്യാജപ്രചാരണങ്ങളെയും സൈബർ ഗുണ്ടകളെയും മതത്തെയുമൊന്നും ഒരു പാർട്ടിക്കും ആശ്രയിക്കേണ്ടിവരില്ല. സ്ത്രീകൾക്കും കാര്യങ്ങൾ മനസിലാകും.
Tags : DEEPIKA EDITORIAL