x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
APR
2026

ക്ഷീരകർഷകരെയും തൊഴുത്തിൽ കെട്ടി

Editorial Audio


Published: April 21, 2026 12:00 AM IST | Updated: April 20, 2026 11:14 PM IST

ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കണമെന്നാൽ പാലിന്‍റെ വില കൂട്ടുക എന്നല്ലാതെ മറ്റൊന്നും സർക്കാരിന്‍റെ ചിന്തയിൽ ഉദിക്കുന്നില്ലെന്നത് കഴിവുകേടാണ്. കന്നുകാലി വളർത്തുന്നവരോ നെൽകൃഷി ചെയ്യുന്നവരോ ആരുമാകട്ടെ കർഷകരുടെ കാര്യത്തിൽ ഒന്നിനുമില്ലൊരു നിശ്ചയവും.

നെല്ല് കൊയ്ത് പാടത്തു കൂട്ടിയിട്ടു കഴിയുന്പോഴാണ് സംഭരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. വില സമയത്തു കിട്ടുകയുമില്ല. വർഷങ്ങളായി ഒരേ പ്രശ്നം, ഒരേ ഒഴികഴിവുകൾ, ഒരേ തോൽവി. ക്ഷീരകർഷകരുടെ പെടാപ്പാടും സർക്കാരിന്‍റെ കഴിവുകേടും അറിയാവുന്നവർ പാലിനു ചെറിയ വിലവർധന ഉണ്ടായാലും സഹിച്ചേക്കും.

എന്നുവച്ചാലെന്താ? നമ്മുടെ കർഷകരെ നിലനിർത്തുന്നത് സർക്കാരല്ല, അരിയും പാലും പച്ചക്കറിയും മറ്റും വാങ്ങുന്നവർ തനിച്ചാണെന്ന്. വേനൽക്കാലത്ത് ക്ഷീരോത്പാദനം കുറയുമെന്നും നെല്ല് കൊയ്താൽ സംഭരിക്കണമെന്നും കർഷകർക്കു കാശുകൊടുക്കണമെന്നും അറിയാം. പക്ഷേ, പരിഹരിക്കാനറിയില്ല. ഭരണപാപ്പരത്തം..!

ചൂടുകൊണ്ട് മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും പൊറുതിമുട്ടി. പച്ചപ്പുല്ലിനും ജലത്തിനും ക്ഷാമമായതോടെ പാല്‍ ഉത്പാദനം കുറഞ്ഞു. കാലിത്തീറ്റ വിലവര്‍ധനയും കർഷകരുടെ നടുവൊടിച്ചു. ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ തൊഴുത്തില്‍ ഒരുക്കണമെങ്കില്‍ ചെലവേറും. മൃഗചികിത്സാ ചെലവ് കൂടി.

ചൂട് അസഹനീയമായതോടെ പശുക്കള്‍ക്ക് അകിടുവീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളുമേറി. പച്ചപ്പുല്ല് കിട്ടാതായതോടെ പശുക്കള്‍ക്കു നല്കുന്നതു വൈക്കോലാണ്. അതോടെ പാൽ കുറഞ്ഞു. ഇതു പരിഹരിക്കാൻ കാലിത്തീറ്റ കൂടുതലായി നല്കുന്നുണ്ട്. എന്നാല്‍, വിലവര്‍ധന തിരിച്ചടിയായി. കര്‍ണാടകയില്‍നിന്നു ചോളത്തണ്ടുകള്‍ എത്തുന്നതും കുറഞ്ഞു.

സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1,500 രൂപയ്ക്കു മുകളിലാണ് വില. 20 കിലോഗ്രാം റോള്‍ വൈക്കോലിന് 240-260 രൂപ. പാടശേഖരങ്ങളില്‍നിന്ന് ഇവ എത്തിക്കുന്നതിനു വണ്ടിക്കൂലിയും മറ്റു പണിച്ചെലവുകളും വേറെ.

ജലക്ഷാമവും തിരിച്ചടിയായി. പശുവിനു ദിവസം 100 ലിറ്ററില്‍ അധികം വെള്ളം കുടിക്കാന്‍ നല്കണം. കുളിപ്പിക്കാനും വേണം വെള്ളം. നന്നായി കുളിപ്പിച്ചില്ലെങ്കില്‍ രോഗസാധ്യതയേറെയാണ്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടം സഹിച്ചു മടുത്തവർ ഈ പണി നിർത്തി.

ഇന്നലെ രാവിലെ സംഭവിച്ചതല്ല ഇതൊന്നും. മറ്റു വരുമാനമുള്ളവരും കാലിവളർത്തലിനെ ഇഷ്ടപ്പെടുന്നവരും വൻകിടക്കാരുംപോലും ലാഭത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നായി. പക്ഷേ, ഇതുകൊണ്ടു മാത്രം കഴിയുന്നവരോ? മൂന്നു വര്‍ഷമായി പാല്‍വില കൂട്ടിയിട്ടില്ല. 29ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ തീരുമാനമുണ്ടായേക്കും. അതു മാത്രമേ സർക്കാരിന് അറിയൂ.

പാൽവില വർധിപ്പിച്ചില്ലെങ്കിൽ ക്ഷീരകർഷകരെയും, വർധിപ്പിച്ചാൽ പാവപ്പെട്ടവരെയും ബാധിക്കും. വിലവർധനയല്ലാതെ മറ്റൊരു പരിഹാരത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല. കർഷകരും സംഘടനകളും മാധ്യമങ്ങളുമൊക്കെ പ്രതിസന്ധികൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കാര്യവുമില്ല.

ഒരു ലിറ്റർ പാലിന്‍റെ ഉത്പാദനച്ചെലവ് 60 രൂപയിലേറെയാണ്. എന്നാൽ, പാൽ സൊസൈറ്റികൾ സംഭരിക്കുന്നത് 42 രൂപയ്ക്കാണ്. 2019ൽപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപയുടെ ചെലവുണ്ടെന്ന് മിൽമതന്നെ കണ്ടെത്തിയതാണ്.

ഉത്പാദനച്ചെലവിലും കുറച്ച് ഉത്പന്നം വിൽക്കുന്നത് കർഷകരല്ലാതെ ആരുണ്ട്? ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളുടെയും രാപകൽ അധ്വാനത്തിനുകൂടി കൂലി നിശ്ചയിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ ചൂഷണത്തിന്‍റെ ചുരുളഴിയും. ഈ കർഷകർ നിലനിൽക്കണമെങ്കിൽ വല്ലപ്പോഴും പാൽവില കൂട്ടിയാൽ പോരാ. സാന്പത്തികസഹായവും സബ്സിഡിയുമൊക്കെ വർധിപ്പിക്കണം.

വേനൽകാലത്ത് പ്രത്യേക സഹായം ഉറപ്പാക്കണം. അപ്രതീക്ഷിത നഷ്ടങ്ങളെ ഏറ്റെടുക്കണം. നമ്മുടെ കാലിത്തൊഴുത്തുകളും നെൽപാടങ്ങളും കൃഷിത്തോട്ടങ്ങളുമൊക്കെ വിഷാദത്തിന്‍റെ വിളനിലങ്ങളാണെന്ന്, വരുന്ന സർക്കാർ ഏതായാലും തിരിച്ചറിയണം.

കർഷകർ കൊഴിയുന്നതോടെ ക്ഷീരസംഘങ്ങളും അടയുകയാണ്. അഞ്ചു വർഷം മുന്പ് 13 ലക്ഷം പശുക്കൾ സംസ്ഥാനത്തുണ്ടായിരുന്നത് ഇപ്പോൾ ഒന്പതു ലക്ഷമായി. ഈ പോക്ക് നാശത്തിലേക്കാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ പാല്‍, കുറഞ്ഞ വിലയ്ക്ക് എത്തുന്നതുകൊണ്ട് ചായകുടി മുട്ടുന്നില്ല. പക്ഷേ, ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണ്.

ക്ഷീരവകുപ്പും മന്ത്രിയും മിൽമ ഭരിക്കുന്നവരും ഉദ്യോഗസ്ഥരുമൊക്കെ ഒന്നും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ആർക്കാണു ഗുണമെന്നറിയാൻ ഗവേഷണം നടത്തണം. ക്ഷീരകർഷകരെ രഹസ്യത്തിൽ ചതിക്കുന്നവരുടെ പരസ്യമാണ് ‘കേരളം കണി കണ്ടുണരുന്ന നന്മ!’ ഒന്നുകിൽ പരസ്യം മാറ്റ് അല്ലെങ്കിൽ പെരുമാറ്റം മാറ്റ്.

Tags : DEEPIKA EDITORIAL

Recent News

Corehub Up