Editorial Audio
കഴിഞ്ഞ ദിവസം, കോട്ടയം കുറവിലങ്ങാട് നസ്രത്തുഹിൽ ഗ്രാമവാസികൾ ഉറക്കമുണർന്നത് ദുർഗന്ധം ശ്വസിച്ചുകൊണ്ടാണ്. ഇരുട്ടിലെത്തിയ സാമൂഹ്യദ്രോഹികൾ ഒരു കലുങ്കിനടിയിലേക്ക് ശുചിമുറി മാലിന്യം തള്ളി. കൊടുംവരൾച്ചയിൽ ഒരുതുള്ളി വെള്ളത്തിനുപോലും മനുഷ്യർ പരക്കംപായുന്നതിനിടെ ആ വിസർജ്യം കുടിവെള്ള പദ്ധതിയുടെ സ്രോതസിലേക്കുവരെ ഒലിച്ചിറങ്ങി.
മറുവശത്ത്, വെയിലത്താരും പണിക്കിറങ്ങരുതെന്നു തുടങ്ങുന്ന ഉപദേശങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽനിന്ന് നാടാകെ ഒലിച്ചിറങ്ങുന്നു. പക്ഷേ, പണിക്കിറങ്ങാത്തവരുടെ പട്ടിണിയെക്കുറിച്ച് അതിലൊന്നുമില്ല. വേനലിൽ വറ്റിവരളുന്ന കിണറുകളെയും കുളങ്ങളെയും മാലിന്യം നിറഞ്ഞ ജലസ്രോതസുകളെയുംകുറിച്ച് കഴിഞ്ഞ മാസങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും കൊടുത്ത മുന്നറിയിപ്പുകളൊക്കെ സർക്കാർ തള്ളിയതിന്റെ ഫലവും നാടാകെ അനുഭവിക്കുന്നു.
തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വേനലെത്തുന്നത് ആദ്യമല്ല. പക്ഷേ, വരൾച്ചാ മുന്നൊരുക്കങ്ങൾ നടത്താതെ ഇത്തവണയും നാമത് ഊതിക്കത്തിച്ച് ആഴിയാക്കിയിരിക്കുന്നു. വേനൽച്ചൂടറിയാത്തവരില്ലെങ്കിലും ആക്രമണത്തിനിരയാകുന്നതിലേറെയും സാധാരണക്കാരും പാവങ്ങളുമാണ്.
ശീതീകരിച്ചതു പോയിട്ട്, ഒരു മുറിയിൽ പോലുമല്ല അവർ ജോലി ചെയ്യുന്നത്. പാടത്തും പറന്പിലും പാത-കെട്ടിട നിർമാണങ്ങളിലുമൊക്കെ അവർ വിയർത്തൊഴുകുകയാണ്. സന്പാദ്യങ്ങൾ സാധ്യമാകാത്ത അവരിൽ പലർക്കും കൂലി കിട്ടിയേ തീരൂ.
അരി, പലചരക്ക്, പച്ചക്കറി, കുടിവെള്ളം, മരുന്ന്, കുട്ടികളുടെ വിദ്യാഭ്യാസം, വായ്പയടവ്... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ സൂര്യാതപത്തേക്കൾ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളാണ്. ജീവിതം ദുഃസഹമാക്കുന്ന കാഴ്ചകൾ വേറെയുമുണ്ട്. തോടുകളിലേക്കും പുഴകളിലേക്കും നോക്കൂ. ജല ഉപയോഗവും മത്സ്യബന്ധനവും ജലഗതാഗതവുമൊക്കെ അസാധ്യമാക്കിക്കൊണ്ട് ആഫ്രിക്കൻ പായലും പോളയും ജലാശയങ്ങളെ വനസമാനമാക്കി.
വെള്ളത്തിലേക്ക് സൂര്യപ്രകാശം കടക്കാത്തതിനാൽ ഓക്സിജനില്ലാതെ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലുൾപ്പെടെ ജലഗതാഗതത്തെ ആശ്രയിക്കുന്നവരുടെ വഴി മുടങ്ങി. ബോട്ടുകളും വള്ളങ്ങളുമൊക്കെ അനക്കാനാകാത്തത് ടൂറിസത്തെയും ബാധിച്ചു. മത്സ്യബന്ധനവും ഏതാണ്ട് നിലച്ചു. കോരുവല മുതൽ ചീനവല വരെ വെള്ളത്തിലിറക്കാനാകില്ല. യഥാസമയം പോളവാരൽ നടത്തിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
വേനലിന്റെ നഷ്ടം ഏറ്റവുമധികം സഹിക്കുന്നതു കർഷകരാണ്. നെൽകർഷകരിൽ കുറച്ചുപേർകൂടി ഇനി കൃഷി വേണ്ടെന്ന് ഇത്തവണയും തീരുമാനിക്കും. സ്വകാര്യ മില്ലുകാരും അവരുടെ വിധേയരായ സർക്കാരും ചേർന്ന് സ്ഥിരം കൊയ്ത്തുകാല നാടകം ആരംഭിച്ചതോടെ നെല്ലെല്ലാം പാടത്തുണ്ട്. വേനൽമഴ ഭയക്കുന്ന കർഷകർ ഒടുവിൽ ഗതികെട്ട് മില്ലുകാർ പറയുന്ന കിഴിവിനും വിലയ്ക്കും നെല്ല് കൊടുക്കുമെന്ന് സർക്കാരിനുമറിയാം.
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ കെടുകാര്യസ്ഥതയിൽ മുന്നിലാണ് പാളിയ നെല്ലുസംഭരണം. പച്ചക്കറി, വാഴ, കപ്പ, കമുക്, കുരുമുളക്, കൊക്കോ, ജാതി... എല്ലാം കരിഞ്ഞുണങ്ങി. ക്ഷീരകർഷകർക്കും എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല. ഈ നഷ്ടങ്ങൾ അവരുടേതു മാത്രമാണ്. സർക്കാരിന്റെ വേനൽ പ്രതിരോധമെന്നാൽ, വിദ്യാർഥികളും കൂലിപ്പണിക്കാരും പൊതുജനങ്ങളും പുറത്തിറങ്ങുന്നതിനുള്ള സമയക്രമം പ്രസിദ്ധീകരിക്കുന്നതിലൊതുങ്ങി.
സർക്കാരില്ലെങ്കിലും ഗൂഗിൾ കൊടുക്കുന്ന സേവനങ്ങളാണ് ഇതൊക്കെ. ജനപ്രതിനിധികൾ ശീതീകരിച്ച മുറികളിൽനിന്നും കാറുകളിൽനിന്നും പുറത്തിറങ്ങി തെരുവുകളിലേക്കും പണിസ്ഥലങ്ങളിലേക്കും ഒരു ദിവസം നടന്നാൽ മനസിലാക്കാവുന്ന പാഠങ്ങളേ ഏതു വേനലും പഠിപ്പിക്കുന്നുള്ളൂ.
ജനങ്ങൾ ചെയ്യേണ്ടത് അവരും ചെയ്യണം. ആവശ്യത്തിനു വെള്ളം കുടിക്കാൻ സർക്കാരിന്റെ സഹായം വേണ്ടല്ലോ. 11നും മൂന്നിനുമിടയ്ക്ക് പുറംജോലികളിൽനിന്നു വിട്ടുനിന്നില്ലെങ്കിൽ ചികിത്സയ്ക്കുള്ള പണംകൂടി കണ്ടെത്തേണ്ടിവരും.
പണിയില്ലാത്തതിന്റെ പേരിൽ കടുത്ത പ്രതിസന്ധിയിലായവരെ സർക്കാർ സഹായിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ-മത-ജീവകാരുണ്യ സംഘടനകളും അയൽക്കാരുമൊക്കെ കണ്ടുപിടിക്കണം; സഹായിക്കണം. കഴിഞ്ഞ വർഷകാലത്തും നമ്മൾ കുത്താതെ പോയ മഴക്കുഴികളിലൂടെയാണ് വേനൽ കിളിർത്തത്. ഒഴുക്കിക്കളഞ്ഞ 2026ലെ ലോക ഭൗമദിന പ്രമേയം ‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്നതാണ്. ഭൂമിയെന്ന ഗ്രഹത്തെ സംരക്ഷിക്കേണ്ട ആവശ്യം അതിലുണ്ട്.
പക്ഷേ, ഈ ഗ്രഹമെന്നാൽ മനുഷ്യരും ഉൾപ്പെടെയാണെന്നു മറക്കരുത്. എന്നുവച്ചാൽ ഞാനെന്നോ നീയെന്നോ അവരെന്നോ ഇല്ലാതെ എല്ലാ മനുഷ്യരും. ഗ്രീഷ്മം ഋതുക്കളിലൊന്നാണ്. അതു വരാതിരിക്കില്ല. പക്ഷേ, സർക്കാരുകൾ പണിയെടുത്താൽ, നാം പരസ്പരം സഹായിച്ചാൽ, കുടിവെള്ളത്തിൽ വിസർജ്യം കലർത്താതിരുന്നാൽ, മാനവികതയിൽ വിഷം കലക്കാതിരുന്നാൽ... പൊള്ളലേൽക്കില്ല.
Tags : DEEPIKA EDITORIAL