Editorial Audio
എന്താണീ പറയുന്നത്? നമുക്കു കൈ കോർക്കാൻ, ഒന്നിച്ചൊരു പാട്ടു പാടാൻ, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാൻ അവരുടെ അനുമതി വേണമെന്നോ? പ്രളയങ്ങളും മഹാമാരികളും മതം നോക്കാതെ പ്രാണനെടുക്കാൻ വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ കൈകോർത്ത സഹോദരങ്ങളല്ലേ നാം. പ്രളയത്തിലൊഴുകിപ്പോയ ജീവനു കണക്കില്ല. കോവിഡിൽ മരണം മഴപോലെ പെയ്യുകയായിരുന്നു. അന്നൊന്നും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും മസ്ജിദിലേക്കും ഇവരാരും തിരിഞ്ഞുനോക്കിയില്ല. കൊറോണയെ പേടിച്ച്, സ്വന്തം മതക്കാരനെ ശുശ്രൂഷിക്കാനോ ശവമടക്കാനോപോലും മാളത്തിൽനിന്നിറങ്ങിയിട്ടില്ലാത്തവരാണ് ഇപ്പോൾ ഒരു പാട്ടിൽനിന്നു മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത്!
പക്ഷേ, നമ്മളൊന്നാണെന്നു പറഞ്ഞ് യുവാക്കളുൾപ്പെടെ രംഗത്തെത്തുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷവ്യാപാരികൾക്കു പൊങ്കാലയിടുന്നു. സ്നേഹത്തിന്റെ വിരുന്നൊരുക്കുന്നു. ആരാധനാലയമുറ്റങ്ങളിൽ സഹോദരമത ഭക്തിഗാനങ്ങൾ കേട്ട് നൃത്തമാടുന്ന വിശ്വാസികളുടെ വീഡിയോകൾ കുത്തിപ്പൊക്കി സാഹോദര്യം ചൂണ്ടിക്കാണിക്കുന്നു. ഇതാണു ഞങ്ങളുടെ കേരളമെന്ന് ആർപ്പുവിളിക്കുന്നു... അതേ, കേരളം നരകക്കുഴിയല്ല, ദൈവനാടാണ്.
കോട്ടയം നട്ടാശേരിയിൽ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യൻ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. “ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിൻ അധിപൻ” എന്നു പാടുംമുന്പ് ഗായകൻ നവീൻ മോഹൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ ഞാൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. നമ്മുടെ ഹോളി ഫാമിലി സ്കൂളിൽ. എന്റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ ഭജന നടക്കുന്പോൾ തിരക്കുണ്ടാകുമെന്നറിഞ്ഞിട്ട് നമുക്കുവേണ്ടി പാർക്കിംഗ് സൗകര്യമൊക്കെ ഒരുക്കിത്തന്നത് ഈ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് അടുത്ത ദിവസമുണ്ട്. അതിവിടെ നടക്കുന്ന സമയത്ത് ഇവിടെ പള്ളിയിലും വിളക്കു കത്തിക്കാറുണ്ട്. അങ്ങനത്തെ ഒരു നാടാണ്. ഈ കാലഘട്ടത്തിൽ മതസൗഹാർദമെന്നൊക്കെ പറയുന്നത് എന്തൊക്കെയോ പ്രശ്നംപോലെ കമന്റുകൾ വരാറുണ്ട്. അങ്ങനെയൊന്നും അറിയില്ലാത്ത കാലഘട്ടത്തിൽ ജീവിച്ച മനുഷ്യന്മാരാണ് നമ്മൾ. ഭജന കേൾക്കാൻവേണ്ടി തിരുവനന്തപുരത്തുനിന്ന് ക്രിസ്ത്യൻസ് ആയിട്ടുള്ള, എന്നെ പഠിപ്പിച്ച ടീച്ചേഴ്സ്, സിസ്റ്റേഴ്സ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. അവരൊക്കെ ഇവിടെ ഉണ്ടാകും. ഒരു കാര്യത്തിലും വ്യത്യാസങ്ങൾ കാണാത്ത ഒരു നാടാണിത്. അപ്പോ നമുക്കുവേണ്ടി ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തുതന്ന അവർക്കുവേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലേ?” കൈയടികൾക്കിടയിൽ പാട്ടു തുടങ്ങുകയും ചെയ്തു.
ഇത് എത്ര നല്ല കേരള സ്റ്റോറിയാണെന്ന് ആളുകൾ ചിന്തിച്ചും പറഞ്ഞും മുന്നേറവേയാണ് അപശബ്ദമുയർന്നത്. “നന്ദഗോവിന്ദം ഭജൻസ് കുന്തിരിക്കം ഭജൻസ് ആയതെങ്ങനെ?” തൊട്ടുപിന്നാലെ സ്ഥിരം വിദ്വേഷവേദികൾ മൈക്കുകളെടുത്തു. “ഭജനയെന്നാൽ ഗാനമേളയല്ല, പള്ളിമുറ്റത്താണെങ്കിൽ ഹിന്ദുഭക്തിഗാനം പാടുമോ...?” പതിവുപോലെ ക്രിസ്ത്യൻ വർഗീയ സംഘടനയും ‘പണി’ക്കിറങ്ങി. പക്ഷേ, പതിവിനു വിപരീതമായി മതവിശ്വാസികളിൽ നിരവധിപ്പേർ മറുപടി പറയാൻ ധൈര്യം കാണിച്ചു. പെരുന്നാളിനു പള്ളിമുറ്റത്ത് അയ്യപ്പഭക്തിഗാനം പാടുന്നതും ജാതിമതഭേദമെന്യേ ആളുകൾ ഇളകിയാടുന്നതുമായ വീഡിയോകളുമുൾപ്പെടെ എല്ലാ മതങ്ങളിലെയും സൗഹൃദക്കാഴ്ചകൾ പുറത്തുവന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തിഗാനങ്ങളെഴുതി മലയാളിയെ നമ്രശിരസ്കരാക്കിയ ശ്രീകുമാരൻ തന്പി, യേശുദാസിന്റെ ‘ഹരിവരാസനം’ കേട്ട് പള്ളിയുറങ്ങുന്ന ശബരിഗീരിശനെക്കുറിച്ചും, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായ് കേൾക്കുന്ന കാശി വിശ്വാഥനെക്കുറിച്ചും, യൂസഫലി കേച്ചേരിയെഴുതിയ കൃഷ്ണഭക്തിഗാനങ്ങളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്നു. പക്ഷേ, വിഷപ്രചാരണത്തെ കലയാക്കിയവരും കൂട്ടാളികളും അടങ്ങുന്നില്ല. അവർ വിഭജനരാഷ്ട്രീയം പയറ്റുകയാണ്. ശ്രദ്ധിച്ചാലറിയാം, സ്ഥിരമായി ഇതര മതവിദ്വേഷം പറയുന്നവരും തമ്മിലടിപ്പിക്കുന്നവരും തന്നെയാണ് ഇത്. ഇവരുടെ സമൂഹമാധ്യമങ്ങളിൽ കയറിനോക്കുക, വെറുപ്പല്ലാതൊന്നും വില്പനയ്ക്കില്ല. ഈ രാഷ്ട്രീയത്തിനെതിരേ കേരളം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരന്പര്യം മുറുകെപ്പിടിക്കണം.
അവർ മറക്കാൻ പറയുന്നത് നമ്മൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം. ഒന്നിച്ചതിനാൽ മാത്രം ജയിച്ച യുദ്ധങ്ങളെക്കുറിച്ചു മക്കളോടു പറയണം. ഒരു മേൽക്കൂരയ്ക്കടിയിൽ ഉണ്ടുമുറങ്ങിയും കഴിഞ്ഞ നാളുകൾ! പെരുമഴയുടെ താളത്തിലും മഹാമാരിയുടെ ഈണത്തിലുമൊരുങ്ങിയ ദുഃഖഗീതങ്ങൾ കേരളത്തെ ഈറനണിയിച്ച കാലത്തെക്കുറിച്ച്. കിട്ടിയ പൊതിച്ചോർ പങ്കുവച്ചവർ, എന്റെ വീട് നിന്റേതുമാണെന്ന് ഓർമിപ്പിച്ചവർ, വില തരേണ്ടെന്നു പറഞ്ഞ് കടകൾ തുറന്നിട്ടവർ..! മറക്കരുത്, ക്ഷേത്ര-പള്ളി-മസ്ജിദ് കെട്ടിടങ്ങൾ എല്ലാവർക്കുമായി തുറക്കപ്പെട്ട നാളുകൾ! അക്കാലത്ത് വള്ളത്തിൽനിന്നു വെള്ളത്തിൽ വീഴാതിരിക്കാൻ മുതുകു കാട്ടിക്കൊടുത്തവരെക്കുറിച്ചു പറയണം. ഓഖി വീശിയ കടലാഴങ്ങളിൽനിന്നു സെമിത്തേരിയിലേക്കെടുത്ത പ്രിയപ്പെട്ടവരുടെ സംസ്കാരത്തിന്റെ കണ്ണീരുണങ്ങുംമുന്പേ പ്രളയത്തിൽ മുങ്ങിയ അപരനെ പൊക്കിയെടുക്കാൻ വള്ളങ്ങളുമായിറങ്ങിയ മീൻപിടിത്തക്കാരെക്കുറിച്ചു പറയണം. കരുത്തായ സർക്കാരിനെക്കുറിച്ച്, രാവും പകലും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പരക്കംപാഞ്ഞു നടന്ന ജെൻസിയെക്കുറിച്ച്, കോവിഡ് ബാധിച്ചു പിടഞ്ഞ സഹോദരങ്ങൾക്കുവേണ്ടി ജീവൻ വെടിഞ്ഞ ആതുരശുശ്രൂഷകരെക്കുറിച്ചു പറയണം... ഈ കേരളത്ത നമുക്കെങ്ങനെയാണ് ഒരു പാട്ടുകൊണ്ട് വിഭജിക്കാനാകുന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം കണ്ണൂർ പരിയാരത്തുനിന്നു വന്ന ഒരു വാർത്തകൂടി ചൂണ്ടിക്കാട്ടാം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി കണ്ണൂർ രൂപതയുടെ കീഴിലുള്ള പരിയാരം സെന്റ് ഫ്രാൻസിസ് പള്ളി മതിൽ പൊളിച്ചുകൊടുത്ത് സൗകര്യമൊരുക്കി. കലാപരിപാടി നടത്താനും പാർക്കിംഗിനുമായാണ് ഇത്തരമൊരു സൗകര്യം പള്ളിക്കമ്മിറ്റി രൂപതാധ്യക്ഷന്റെ അനുമതിയോടുകൂടി ചെയ്തത്.
ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും നടത്തുന്ന പൂജകളെയും പ്രാർഥനകളെയും കുറിച്ചല്ല നാം പറയുന്നത്. അതൊക്കെ അതിന്റെ തനിമയോടെ നടക്കട്ടെ. പക്ഷേ, പുറത്ത് നമ്മുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇതര മതസ്ഥരും നിരീശ്വരവാദികളുമൊക്കെയുണ്ടാകും. അവർ നമ്മുടെ അതിഥികളാണ്. അവരെയും ചേർത്തുപിടിക്കാതെ ഒറ്റയ്ക്ക് ആഘോഷിക്കുന്ന ശാഠ്യങ്ങളാണ് വിശ്വാസമെന്നു കരുതുന്നുണ്ടെങ്കിൽ നാം തിരുത്തേണ്ടതുണ്ട്.
ഉഷ്ണകാലമാണ്; വീടുകൾക്ക്, എന്തിന് സ്നേഹത്തണുപ്പുള്ള ആരാധനാലയങ്ങൾക്കടുത്തുപോലും ആപത്തുകളെത്തും. മനസുപോലെ പരിസരങ്ങളും മാലിന്യമൊഴിവാക്കി സൂക്ഷിക്കുക. ജാഗ്രത വേണമെന്നു മക്കളോടും പറയുക. ഈ കാലത്തെയും നമുക്ക് ഒന്നിച്ചുനിന്ന് അതിജീവിക്കണം.
Tags : DEEPIKA EDITORIAL