Editorial Audio
“വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്. അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നം.’’- സുപ്രീംകോടതി
കോടതിയുടെ ഈ നിരീക്ഷണം തങ്ങളോടാണെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മനസിലാകാതിരിക്കാനുള്ള സങ്കീർണതയൊന്നും ഇതിലില്ല. നിയമങ്ങൾ നടപ്പാക്കേണ്ടത് സർക്കാരുകളാണ്. പക്ഷേ, അതു ചെയ്യുന്നില്ല. എന്തുകൊണ്ട്? നടപടിയെടുക്കേണ്ട സർക്കാരിന്റെ ഭാഗമായ മന്ത്രിമാരും ഭരിക്കുന്ന പാർട്ടിയും ഉൾപ്പെടെ വിദ്വേഷപ്രസംഗങ്ങളിൽ പങ്കാളികളാകുമ്പോൾ പോലീസടക്കമുള്ള സംവിധാനങ്ങൾ നിഷ്ക്രിയരാകുന്നു എന്നതാണ് ഈ ചോദ്യത്തിനുത്തരം. 2020 മുതൽ സമൂഹ-മുഖ്യധാരാ മാധ്യമങ്ങളിലൂടെ നടത്തിയ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. അങ്ങനെ നിയമപാലനം, നിയമലംഘനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന അധികാരകേന്ദ്രങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. സർക്കാരാണു തീരുമാനിക്കേണ്ടത്, ഹർജിക്കാരാണോ വിഭജനക്കാരാണോ പിരിഞ്ഞുപോകേണ്ടതെന്ന്; രാഷ്ട്രമാണോ രാഷ്ട്രീയമാണോ മുഖ്യമെന്ന്.
ഗോസംരക്ഷണത്തിന്റെ പേരിലും ബീഫ് കൈവശം വച്ചെന്നാരോപിച്ചും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നെന്ന ഹർജികളിൽ 2022 ഒക്ടോബറിൽ സുപ്രീംകോടതി മാർഗരേഖ പുറത്തിറക്കിയിരുന്നു. വിദ്വേഷപ്രസംഗങ്ങൾക്കെതിരേ പരാതികൾക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് 2023ൽ സുപ്രീംകോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചതാണ്. എന്നാൽ, ഇതൊന്നും കൃത്യമായി പാലിക്കപ്പെടാത്തതിനാൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജി. അതിനു വിസമ്മതിച്ചുകൊണ്ടാണ്, ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
കോടതി അതിന്റെ അധികാരപരിധി ലംഘിക്കില്ലെന്ന നിലപാടു സ്വീകരിച്ചതോടെ പന്ത് സർക്കാരിന്റെ കളത്തിലേക്കു വീണ്ടുമെത്തിയിരിക്കുന്നു എന്നു പറയാം. കോടതികൾക്കു നിയമത്തെ വ്യാഖ്യാനിക്കാനല്ലാതെ പുതിയ നിയമങ്ങൾ നിർമിക്കാൻ സർക്കാരിനെ നിർബന്ധിക്കാനാകില്ല. വിദ്വേഷ പ്രസംഗം തടയാൻ നിയമപരിഷ്കാരം ആവശ്യമാണോയെന്ന് പരിശോധിക്കേണ്ടത് പാർലമെന്റും നിയമസഭകളുമാണ്. ഒരു പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തപക്ഷം പരാതിക്കാരൻ പോലീസ് സൂപ്രണ്ടിനെയോ മജിസ്ട്രേറ്റിനെയോ സമീപിക്കുന്നതിലൂടെ അന്വേഷണത്തിന് ഉത്തരവിടാനാകും. മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതി നടപടികൾ ഔദ്യോഗികമായി തുടങ്ങുന്നതിന് തുല്യമല്ലെന്നും അതിനാൽ ഇതിനായി മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതായത്, സർക്കാരുകളുടെ നിഷ്ക്രിയതയിലേക്കു വെളിച്ചം വീശുന്നുണ്ടെങ്കിലും, കോടതിവിധി പൂർണമായും നിരാശാഭരിതമല്ല. ഉള്ള നിയമങ്ങൾ വച്ചുതന്നെ പരാതിക്കാർക്ക് പോലീസിനെയും കോടതിയെയും സമീപിക്കാം. സ്ഥിരം വിദ്വേഷപ്രചാരകർ അടുത്തിടെയും കേരളത്തിൽ അതാവർത്തിച്ചു. കേസെടുക്കാൻ കേന്ദ്രസർക്കാർ വരേണ്ടതില്ലല്ലോ. പക്ഷേ, സംസ്ഥാനം നോക്കുകുത്തിയായി. ഇവിടെയാണ് പ്രതിപക്ഷത്തിന്റെ പരാജയങ്ങൾ പരാമർശിക്കേണ്ടിവരുന്നത്.
നമ്മുടെ രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളിലേറെയും ന്യൂനപക്ഷങ്ങൾക്കെതിരേ ആണെന്നത് അതിന്റെ രാഷ്ട്രീയത്തെ പരസ്യമാക്കുന്നുണ്ട്. 2025ൽ 1318 വിദ്വേഷപ്രസംഗങ്ങളുണ്ടായെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് പറയുന്നു. പ്രസംഗകർ ജയിലിലല്ല, സ്വന്തം വീടുകളിലും ആശ്രമങ്ങളിലും നിയമനിർമാണസഭകളിലുമാണ് ഇപ്പോഴുമുള്ളത്. ബിജെപിക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. 100 വർഷം പിന്നിട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശീഘ്രഗതിയാർന്ന ആ പഥസഞ്ചലനത്തെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ അറിവില്ല. അല്ലെങ്കിൽ അവരുടെ നേതൃശൂന്യ-അലസ രാഷ്ട്രീയത്തിന് അതിനെ ചെറുക്കാനുള്ള പദ്ധതിയോ ശേഷിയോ ഇല്ലാതെപോയി. അതുമല്ലെങ്കിൽ വോട്ടുനഷ്ടത്തിന്റെ ഭയത്തിൽ സ്വീകരിച്ച മൃദുഹിന്ദുത്വവും ന്യൂനപക്ഷ വർഗീയപ്രീണനവും അവരെ സംശയനിഴലിലാക്കി. അങ്ങനെ ഛിന്നഭിന്നമായ പ്രതിപക്ഷം, രാജ്യത്തെ ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരെപ്പോലെ വിദ്വേഷപ്രസംഗകരുടെ ഉന്നമായപ്പോൾ നിഷ്ക്രിയരായിരിക്കുന്നു.
നാം ഒരേ സംസ്കാരത്തിന്റെ തുല്യാവകാശികളായ സഹോദരങ്ങളാണ്. വിദ്വേഷാഗ്നിയിൽ ഇന്ത്യാദഹനമരുത്. പുതിയ വിദ്വേഷരാഷ്ട്രീയത്തെ ചെറുക്കാൻ വിയർക്കാത്ത പഴയ രാഷ്ട്രീയം പോരെന്നു തിരിച്ചറിയണം. തീയിടുന്നവർ മാത്രമല്ല, അണയ്ക്കാതെ മാറിനിൽക്കുന്നവരും കണക്കുപറയേണ്ടിവരുന്നൊരു കാലം വിദൂരമല്ല.
Tags : DEEPIKA EDITORIAL