Editorial Audio
മാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞും തെളിനീരുറവകൾക്കു ജീവൻ കൊടുത്തുമെത്തുന്ന കാലവർഷത്തിനൊപ്പമിതാ പുതിയ അധ്യയനവർഷവും മലയാളക്കരയുടെ ജ്ഞാനസ്നാനത്തിനെത്തുന്നു. കലണ്ടറിലില്ലാത്തൊരു ഋതുഭേദമാണിത്. 42 ലക്ഷത്തോളം കുട്ടികളാണ് ഇന്നു സ്കൂളുകളിലേക്കു പുറപ്പെടുന്നത്. അതിൽ മൂന്നു ലക്ഷത്തോളം പേർ ഒന്നാം ക്ലാസിലേക്കാണ്.
അവരുടെ ജീവിതത്തിന്റെ അഥവാ കേരളത്തിന്റെ ഭാവിയുടെ പുതിയൊരധ്യായം ഇന്ന് എഴുതിത്തുടങ്ങും. സർക്കാരും വിദ്യാഭ്യാസവകുപ്പും അധ്യാപകരും മാതാപിതാക്കളും സമൂഹമത്രയും ഒന്നിച്ചു പങ്കെടുക്കേണ്ടൊരു രാഷ്ട്രനിർമിതിയാണിത്. വിവരസന്പാദനം മാത്രമല്ല, നന്മയുടെ, സാഹോദര്യത്തിന്റെ, മര്യാദകളുടെ, തുല്യതാബോധത്തിന്റെ, ശുചിത്വത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെ ആദ്യപാഠങ്ങൾ വിദ്യാലയങ്ങളിൽനിന്നാണു പഠിക്കേണ്ടത്.
അവരിതാ വരുന്നു..! കളിചിരികളും പുതുമഴയും ഒന്നിച്ചുപെയ്യുന്ന ജൂണിന്റെ ഈ ആദ്യദിനത്തെ ആഹ്ലാദകരമാക്കാം. വിജ്ഞാനവേരുകൾ ആഴത്തിലിറക്കി കഴിവുകളും നന്മകളും ഒന്നൊന്നായി മുളപൊട്ടി വിരിയട്ടെ. തിന്മകളത്രയും മുളയിലെ വാടിപ്പോകട്ടെ. പുറപ്പെടുക വിദ്യാർഥികളേ, പുതിയൊരു ലോകക്രമത്തിനായി.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായിരിക്കും. നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള സർക്കാർ നിർദേശം സ്വാഗതാർഹമാണ്.
ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള കരുതലായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും. കുട്ടികളെക്കൊണ്ടുമാത്രം പ്രതിജ്ഞയെടുപ്പിക്കുന്നതിനു പകരം അധ്യാപകരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തിയത് കാലാനുസൃത മാറ്റമാണ്. പാഠപുസ്തകവിതരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ തുടങ്ങിയതും പുതിയ അധ്യയനവർഷത്തിന്റെ വിളംബരമായി. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമെ ജില്ലാ-പ്രാദേശിക തലത്തിലും വിപുലമായ രീതിയിൽ പ്രവേശനോത്സവങ്ങളുണ്ട്. ലോകത്തെവിടെയുമുള്ള മലയാളിയുടെ ഗൃഹാതുരത്വമിളക്കുന്ന പള്ളിക്കൂടദിനംകൂടിയാണിന്ന്.
എന്നാലോ, മുകളിൽ പറഞ്ഞതിലേറെയും ഓരോ അധ്യയനവർഷത്തിലും നടപ്പാക്കുന്നതോ ആവർത്തിക്കുന്നതോ ആയ നടപടിക്രമങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉത്സവങ്ങൾക്കപ്പുറം മനുഷ്യനുള്ളിലെ സ്വർണതുല്യമായ മൂല്യങ്ങളുടെ ഉത്ഖനനങ്ങളിലേക്കു കടക്കണം. ഒരിക്കൽ ഇതുപോലെ വിദ്യാലയത്തിലെത്തുകയും ഒരു പതിറ്റാണ്ടിന്റെയെങ്കിലും പഠനങ്ങൾക്കൊടുവിൽ മടങ്ങുകയും ചെയ്തൊരു യുവാവാണ് ഭാര്യയുടെ ആദ്യവിവാഹത്തിലെ ഒന്നരവയസുള്ള കുഞ്ഞിനെ കഴിഞ്ഞദിവസം മർദിച്ചുകൊന്നത്.
ഈ പ്രവേശനോത്സവത്തിലും ഇരുകൈയിലും പ്ലാസ്റ്ററിട്ട ആ കുഞ്ഞിന്റെ ഫോട്ടോ നിങ്ങളെന്തു പഠിച്ചെന്നും പഠിപ്പിച്ചെന്നും ചോദിക്കുന്നു. ഇതുപോലെ പ്രവേശനോത്സവവും വർഷങ്ങളുടെ പഠന-പരീക്ഷകളും കഴിഞ്ഞു പുറത്തിറങ്ങിയവരാണ് ഇതേ വിദ്യാലയ പരിസരങ്ങളിൽ മയക്കുമരുന്നു വിൽക്കാൻ നടക്കുന്നത്. മറ്റു ചിലർ ഗുണ്ടാപ്പണിക്കാരായി പണവും നാശവും സന്പാദിക്കുന്നു. സ്ത്രീവിരുദ്ധത, മാനഭംഗങ്ങൾ, വർഗീയത, തീവ്രവാദം, ആൾക്കൂട്ട ആക്രമണങ്ങൾ... പാളിയോ പഠനം? ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർ, പൊതുനിരത്തിലേക്ക് മാലിന്യം ഒളിച്ചെറിയുന്നവർ, കുടുംബാംഗങ്ങൾക്കെതിരേ മാരകായുധമെടുക്കുന്നവർ, രോഗിയെ വിൽപ്പനച്ചരക്കാക്കുന്ന ഡോക്ടർമാർ, ശതമാനക്കണക്കിൽ കരാറുകാരിൽനിന്നു വീതം വാങ്ങുന്ന എൻജിനിയർമാർ, അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ... അശ്രദ്ധയാൽ ഇവരെയൊക്കെ നിർമിച്ചെടുത്തതിലും വിദ്യാഭ്യാസത്തിനു പങ്കുണ്ട്.
അനിവാര്യമായ പലതും പഠിപ്പിക്കാൻ വിട്ടുപോയി. വിദേശവിദ്യാഭ്യാസ-തൊഴിലിനുള്ള മസ്തിഷ്ക നിർമാണവുമല്ല വിദ്യാഭ്യാസം. പാഠ്യപദ്ധതികളെ വിദ്യാഭ്യാസവിചക്ഷണർ അഴിച്ചുപണിയണം. നന്മയുടെ വാതായനങ്ങൾ തുറക്കാനുള്ള സ്വർണത്താക്കോലുകൾ എവിടെയാണ് വിദ്യാഭ്യാസവകുപ്പ് നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തണം.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, തങ്ങളുടെ വിദ്യാർഥികളുടെ കരങ്ങളിലെയും മനസിലെയും പിടിത്തംവിട്ട അധ്യാപകർ കുറ്റബോധമുള്ളവരാകണം. ക്ലാസിലേതിന്റെ തുടർപഠനം വീട്ടിൽ നടത്താത്ത മാതാപിതാക്കൾ തിരുത്തണം. സമൂഹമൊന്നാകെ പങ്കെടുക്കേണ്ട പുണ്യകർമമാണ് വിദ്യാഭ്യാസമെന്ന് ഓർക്കാനും ഈ ദിവസമല്ലാതെ മറ്റേതുണ്ട്?
പറഞ്ഞുവന്നത്, ഓരോ അധ്യയനവർഷവും തുടങ്ങേണ്ടത് വിദ്യാർഥികൾക്കുവേണ്ടി മാത്രമല്ല, ‘പഠിച്ചവരാ’യ നമുക്കുവേണ്ടിക്കൂടിയാണ്. യഥാർഥ വിദ്യാഭ്യാസത്തിന്റെ റിസൾട്ട് നാടാകെ പ്രകടമാകേണ്ടതാണ്. സമൂഹത്തിലെ പിഴവുകളുടെ തുടക്കമത്രയും വിദ്യാലയങ്ങളിൽനിന്നാണ്. പാഠ്യപദ്ധതികൾ തയാറാക്കുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രവേശനോത്സവം കഴിഞ്ഞു മടങ്ങുന്ന മന്ത്രിമാർ ഇന്നു തീരുമാനിച്ചാൽ അടുത്ത അധ്യയനവർഷം പുതുകേരളത്തിന്റെ ഉദ്ഘാടനമാകും. പ്രവേശനം ഉത്സവമാക്കാം, മൂല്യഖനനം ലക്ഷ്യവും!
Tags : DEEPIKA EDITORIAL