Editorial Audio
അങ്ങനെ വീട്ടമ്മയെ രാഷ്ട്രനിർമാതാവായി കോടതി അംഗീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗാർഹികജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കൽപിക ശന്പളം 30,000 രൂപയായി സുപ്രീംകോടതി തീരുമാനിച്ചു. വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന് അധിക പരിഹാരം നൽകാൻ നിർദേശിച്ച വിധിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രഖ്യാപനം.
ശന്പളം സാങ്കൽപികമാണെങ്കിലും കുടിശിക സങ്കൽപിച്ചാൽ സ്ത്രീകളോടുള്ള കടം തീരില്ല; രാജ്യത്തിനും കുടുംബങ്ങൾക്കും. സാങ്കൽപിക പ്രതിഫലം സ്ത്രീകളുടെ അക്കൗണ്ടിലെത്തില്ലെങ്കിലും, ഇത്രനാൾ അവഗണിക്കപ്പെട്ടിരുന്ന അധ്വാനത്തിന്റെ മൂല്യം അവരുടെ ആത്മാഭിമാനത്തിന്റെ രാഷ്ട്ര-കുടുംബ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമായിരിക്കുന്നു. ഇനി ‘വീട്ടമ്മ’ എന്ന വാക്ക് സ്ത്രീയുടെ സംഭാവനകളെ മാനിച്ച് ‘രാഷ്ട്രനിർമാതാവ്’ എന്ന് ഉപയോഗിക്കപ്പെടട്ടേയെന്നും സുപ്രീംകോടതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 പോലെ ചരിത്രത്തിൽ 2026 ജൂൺ 11 രേഖപ്പെടുത്തും. വീട്ടമ്മച്ചങ്ങല പൊട്ടിയിരിക്കുന്നു, വീട്ടുജോലിയും അതിന്റെ മൂല്യനിരാസവും ജന്മനായുള്ള അവയവങ്ങൾപോലെയായിരുന്ന രാഷ്ട്രശിൽപികൾ സ്വതന്ത്രകളാകട്ടെ.
പ്രാദേശികവാർത്തയാകുമായിരുന്ന ഒരു വാഹനാപകടക്കേസാണ്, കേവലം നഷ്ടപരിഹാരത്തിന്റെ പരിവട്ടത്തുനിന്ന് രാജ്യത്തെ സ്ത്രീകളുടെ അധ്വാനത്തിന് പരിഷ്കൃതനിർവചനവും ജീവിതത്തിനു പുതിയ കരുത്തും കൊടുത്ത് ദേശീയ-ആഗോള വാർത്തയായത്. അഭിമാനകരമായ വിധിക്കു കാരണമായ കേസിന്, അപമാനകരമാംവിധം കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായിരുന്ന, 35 വയസുണ്ടായിരുന്ന രേഷ്മയാണ് പഞ്ചാബിൽ 2001ൽ വാഹനാപകടത്തിൽ മരിച്ചത്.
ഭർത്താവിനും മൂന്നു മക്കൾക്കുമായി 2003ൽ 2.24 ലക്ഷം രൂപയാണ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ വിധിച്ചത്. 20 വർഷങ്ങൾക്കുശേഷം 2024ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തിയെങ്കിലും ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ച് 62.77 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനിക്കുള്ള നിർദേശവും സ്ത്രീയുടെ അന്തസ് ഉയർത്തുന്ന നിരീക്ഷണങ്ങളുമടങ്ങിയ ചരിത്രവിധിയും സന്പാദിക്കുകയുമായിരുന്നു.
“വാഹനാപകടത്തിൽ കുടുംബനാഥ മരിച്ചാൽ, നഷ്ടപരിഹാരം നിർണയിക്കുന്പോൾ കുടുംബത്തിന്റെ പരിപാലന നഷ്ടമായി കുറഞ്ഞത് 30,000 രൂപ കണക്കാക്കണം. ഈ സാങ്കൽപിക ശന്പളം പ്രതിവർഷം 10 ശതമാനം വർധിപ്പിക്കണം. കുടുംബ പരിപാലനം രാഷ്ട്രനിർമിതിയാണ്.” കോടതി പ്രസ്താവിച്ചു. കീഴ്ക്കോടതികൾ പലപ്പോഴും ഇതിനോടു ചേർന്നുനിൽക്കുന്ന വിധികൾ പറഞ്ഞിട്ടുണ്ടെങ്കിലും സുപ്രീംകോടതി അതിനെ സ്ഥിരപ്പെടുത്തിയതിനാൽ ഇനിയിതു റഫറൻസായി മാറും.
സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന ജോലിക്ക് സാന്പത്തിക മൂല്യമുണ്ടെന്നും അതിനാൽ അവർ തൊഴിൽരഹിതരല്ലെന്നും കോൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചത് 2023 ഡിസംബർ 28നാണ്. അതും ഇൻഷ്വറൻസ് നഷ്ടപരിഹാരക്കേസായിരുന്നു. അവധിയെടുക്കാതെ വർഷം മുഴുവൻ അവർ ജോലി ചെയ്യുകയാണ്. പകരം ആരെയെങ്കിലും വച്ചാൽ അവർക്കു ശന്പളം കൊടുക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് 2021 ജനുവരിയിൽ സുപ്രീംകോടതിയും വ്യക്തമാക്കി.
സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ 2014ൽ ഡൽഹിയിൽ അപകടത്തിൽ മരിച്ച കേസിൽ ജസ്റ്റീസ് രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരായിരുന്നു ഇന്‍ഷ്വറൻസ് കന്പനിയോട് നഷ്ടപരിഹാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. 2023 ജൂണിലാണ്, സ്വത്ത് സമ്പാദിക്കുന്നതില്‍ വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്‍കിയിട്ടില്ലെങ്കിലും വീടും കുടുംബവും നോക്കാന്‍ അവർ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല്‍ ജോലി ചെയ്യാത്ത ഭാര്യക്കും ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വീട്ടുജോലി 24 മണിക്കൂറും ഉള്ളതാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിനെ താരതമ്യപ്പെടുത്താൻപോലും കഴിയില്ലെന്നുമായിരുന്നു ജസ്റ്റീസ് കൃഷ്ണന് രാമസ്വാമിയുടെ നിരീക്ഷണം.
15.98 കോടി സ്ത്രീകളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ വീട്ടുജോലികളിൽമാത്രം വ്യാപൃതരായിരിക്കുന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞെത്തി വീട്ടുജോലികളും ചെയ്യേണ്ടവിധം ആധുനിക സ്ത്രീയുടെ അധ്വാനഭാരം പിന്നെയും വർധിച്ചു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഇൻഷ്വറൻസ് കന്പനികൾക്കു മാത്രമുള്ളതാണെന്ന് പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹം വ്യാഖ്യാനിച്ചേക്കും. ഇല്ലെങ്കിൽ സ്വയം വിശ്വസിപ്പിക്കും.
സമൂഹവും കുടുംബങ്ങളും സർക്കാരുകളും വിധിയുടെ അന്തഃസത്ത അംഗീകരിക്കുകയും നവീകരണത്തിനു തയാറാകുകയും ചെയ്യുന്നില്ലെങ്കിൽ ഇൻഷ്വറൻസ് കന്പനികളെ മര്യാദ പഠിപ്പിക്കാനുള്ള കോടതിവിപ്ലവമായി ഇത് ഒതുങ്ങും. വീടുകളിൽ ഏറ്റവുമധികം അധ്വാനിക്കുന്നവർ അവഗണിക്കപ്പെടുന്നത് തന്റെയും ഇടുങ്ങിയ മനസുകൊണ്ടാണോയെന്ന് പുരുഷന്മാർ ആത്മപരിശോധന നടത്തണം. ഈ വിധി പുരുഷവിരുദ്ധമല്ല. കുടുംബസേവനത്തിലും കരുതലിലുമുള്ള പുരുഷന്റെ അധ്വാനത്തിനും പ്രതിഫലമില്ലെന്നതു യാഥാർഥ്യമാണ്.
കുടുംബക്ഷേമത്തിന്റെ അടിസ്ഥാനം സ്ത്രീയുടെയും പുരുഷന്റെയും സാങ്കൽപിക ശന്പളത്തിലൊതുങ്ങുന്ന അധ്വാനമാണ്. പക്ഷേ, വീട്ടമ്മയെന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ട സ്ത്രീയുടെ അധ്വാനം പ്രത്യേകിച്ചും അടുക്കളയിലേത്, ജന്മനിയോഗമോ കടമയോ ആയി നിശ്ചയിക്കപ്പെട്ട സമൂഹത്തിന്റെ നിയന്ത്രണം പുരുഷന്റെ കൈയിലാണ്.
ഇന്നും നടപ്പാകാത്ത 50 ശതമാനം സ്ത്രീ സംവരണം ഉദാഹരണമാണ്. പ്രാദേശിക-സംസ്ഥാന-ദേശീയ സർക്കാരുകളിലെ സംവരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റുകളും ബിജെപിയും ഉൾപ്പെടെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഉൾപ്പാർട്ടി വനിതാസംവരണം സമ്മതിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥിതിയൊഴിച്ചാൽ തീരുമാനങ്ങളെടുക്കുന്നിടത്തോ സ്ഥാനാർഥികളെ തീരുമാനിക്കുന്നിടത്തോ ഒന്നും സ്ത്രീക്കു കാര്യമില്ല.
കോടതി പറഞ്ഞ രാഷ്ട്രനിർമാതാക്കളെ ഇൻഷ്വറൻസ് കന്പനികൾ അംഗീകരിച്ചേക്കും. പക്ഷേ, എട്ടു പതിറ്റാണ്ടോളം സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ചവർ സമ്മതിക്കില്ല. അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് അനുഭവിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമല്ല, സ്വതന്ത്ര പുരുഷന്മാരിൽനിന്ന് സ്ത്രീകൾ ഇന്നു നേരിടുന്ന വിവേചനങ്ങൾ; ദളിതരെയും ആദിവാസികളെയും പോലെ. എങ്കിലും ഈ കോടതിവിധി നമ്മുടെ രാജ്യത്തെ പല മുൻവിധികളെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.
Tags : DEEPIKA EDITORIAL