Editorial Audio
ലോകത്തെ കരുത്തുറ്റ സാമ്പത്തിക-സാങ്കേതിക ശക്തികളിലൊന്നായി വളർന്നുപന്തലിച്ച നവഭാരതത്തെ ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഇനിയെങ്കിലും തിരിച്ചറിയണം. 140 കോടി ജനങ്ങളുടെ പരമാധികാരത്തെയും ആത്മാഭിമാനത്തെയും 100 ശതമാനം തീരുവഭീഷണിമുനയിൽ നിർത്തി വരുതിയിലാക്കാമെന്നതു കേവല വ്യാമോഹം മാത്രമാണ്. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ കടുത്ത നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ പാസാക്കിയതിലൂടെ അമേരിക്കയുടെ അഹങ്കാരവും നയതന്ത്രപരമായ ഇരട്ടത്താപ്പുമാണ് വീണ്ടും ലോകത്തിനു മുന്നിൽ അനാവൃതമായിരിക്കുന്നത്.
യുക്രെയ്നെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വരുമാനം തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി വ്യക്തമാക്കുന്നു. ജനപ്രതിനിധിസഭയും സെനറ്റും പാസാക്കിയ ബിൽ ഉടൻതന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച് നിയമമാക്കുമെന്നാണു കരുതുന്നത്.
സ്വന്തം കാര്യത്തിലേക്കു വരുമ്പോൾ അമേരിക്ക കാണിക്കുന്ന കപടതയും സ്വാർഥതയും തികച്ചും ജുഗുപ്സാവഹമാണ്. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ലോകരാജ്യങ്ങൾക്കു വിലക്കേർപ്പെടുത്തുകയും ഉപരോധമേർപ്പെടുത്തുകയും ചെയ്യുന്ന അമേരിക്ക, തങ്ങളുടെ സ്വന്തം ആണവനിലയങ്ങൾക്ക് ആവശ്യമായ യുറേനിയം ഇറക്കുമതി ചെയ്യാൻ ഇതേ ഉപരോധ ബില്ലിൽ റഷ്യക്കു പ്രത്യേക ഇളവുകൾ അനുവദിച്ചിരിക്കുന്നു! തങ്ങളുടെ സിവിലിയൻ ആണവനിലയങ്ങളുടെ 26 ശതമാനത്തോളം യുറേനിയം ആവശ്യങ്ങൾക്കായി ഇന്നും റഷ്യയെ പൂർണമായി ആശ്രയിക്കുന്നവർ,
ഇന്ത്യ സ്വന്തം ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങുമ്പോൾ ഉപരോധഭീഷണി മുഴക്കുന്നത് എന്തു ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്? പശ്ചിമേഷ്യൻ സംഘർഷങ്ങളിലും റഷ്യ-യുക്രെയ്ൻ തർക്കങ്ങളിലും കാര്യമാത്രപ്രസക്തമായി ഇടപെട്ടു സമാധാനം കൊണ്ടുവരാൻ കഴിയാതെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയ ട്രംപ് ഭരണകൂടം, സ്വന്തം വീഴ്ചകൾ മറയ്ക്കാനാണു സൗഹൃദരാജ്യങ്ങളെ നികുതിഭീഷണിയിലാക്കി നിശബ്ദരാക്കാൻ നോക്കുന്നത്.
എവിടെനിന്ന് ഇന്ധനം വാങ്ങണം, ആരുമായി വ്യാപാരം നടത്തണം എന്ന് സ്വതന്ത്ര ജനാധിപത്യരാജ്യങ്ങളോടു കല്പിക്കാൻ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ല. സ്വന്തം രാജ്യത്തുപോലും ട്രംപിന്റെ ഇത്തരം ഏകപക്ഷീയമായ വിദേശനയങ്ങൾക്കും സൈനികനീക്കങ്ങൾക്കുമുള്ള ജനപിന്തുണ കൂപ്പുകുത്തുകയാണ്. ഫോക്സ് ന്യൂസ് നടത്തിയ സർവേയിൽ 61 ശതമാനം വോട്ടർമാരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതും വിദേശനയത്തിനുള്ള ജനപിന്തുണ 37 ശതമാനമായി താഴ്ന്നതും, അമേരിക്കൻ ജനതയ്ക്കുപോലും ഈ നയതന്ത്ര പരാജയത്തോടും യുദ്ധവെറിയോടും താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നു. ഇറാനെതിരേയുള്ള സൈനികനീക്കം തെറ്റായിരുന്നുവെന്നും ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്നും അവിടത്തെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.
അമേരിക്കയുടെ ഇത്തരം തീരുവഭീഷണികൾക്കു മുന്നിൽ പണയം വയ്ക്കാനുള്ളതല്ല ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും വ്യാപാര സ്വാതന്ത്ര്യവും. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജവിപണിയെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം ഏകപക്ഷീയമായ കടന്നുകയറ്റങ്ങൾക്കെതിരേ വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ട ഉറച്ച നിലപാട് അഭിനന്ദനാർഹമാണ്. യുഎസ് തീരുവ ഭീഷണി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജവിപണിയെയും ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ഇന്ത്യ,
രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകാൻ ഇന്ത്യ ഒട്ടും മടിക്കരുത്. ലോക പൊലിസ് ചമഞ്ഞ് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്മേൽ കുതിരകയറുന്ന അമേരിക്കൻ തന്ത്രങ്ങൾ ഇനിയും വിലപ്പോകില്ലെന്ന് അവരെ കൃത്യമായി ബോധ്യപ്പെടുത്താൻ സമയമായി.
അമേരിക്ക പാസാക്കിയ പുതിയ ഉപരോധബിൽ യുക്രെയ്നിലെ സമാധാനനീക്കങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് റഷ്യ വ്യക്തമാക്കിക്കഴിഞ്ഞു. വർഷങ്ങളായി തുടരുന്ന ശത്രുതയിലും രക്തച്ചൊരിച്ചിലിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ വലഞ്ഞുനിൽക്കുമ്പോൾ, സമാധാനത്തിനു വഴിയിടാതെ വീണ്ടും പ്രകോപനങ്ങളും ഉപരോധങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ നിലപാട് കേവലം ക്രൂരതയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. തീ തുപ്പുന്ന ബോംബുകൾക്കും സാമ്പത്തിക തകർച്ചയ്ക്കുമിടയിൽ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ കണ്ണീരു കാണാതെ, ആഗോള മേധാവിത്വത്തിനും ആയുധ-വ്യാപാര താത്പര്യങ്ങൾക്കുംവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.