Editorial Audio
അടുത്തയിടെ ഒരു കോൺഗ്രസുകാരൻ പറഞ്ഞത്, “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർഥനയിൽ അങ്ങയുടെ രാജ്യം വരണമേ എന്നു പറയുന്നതിന്റെ അർഥം ക്രൈസ്തവഭരണം വരണമേയെന്നല്ല എന്നാണ്. അങ്ങനെയാണെന്നു വിവേകമുള്ള ആരും പറഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ വക്രീകരണം, മതേതര കേരളവും മുസ്ലിംകളിൽ വലിയൊരു വിഭാഗവും തീവ്രപ്രസ്ഥാനമെന്നു നിരീക്ഷിക്കുന്ന, തങ്ങളുടെ ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക്കാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ ജമാ അത്തെ ഇസ്ലാമിയെ വെളുപ്പിക്കാനായിരുന്നു.
നിക്ഷിപ്ത താത്പര്യക്കാർ അതേറ്റെടുക്കുന്നതിനാൽ ചിലതു പറയാതെ വയ്യ. മറ്റൊന്ന്, ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല ധർമരാഷ്ട്രമാണെന്ന ആർഎസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാക്കത്തൊള്ളായിരം തീവ്രഹിന്ദുത്വ സംഘടനകളെ തള്ളിപ്പറയാതെയാണ് അദ്ദേഹത്തിന്റെ ധർമരാഷ്ട്ര വ്യാഖ്യാനം. ഇത്തരം മതരാഷ്ട്ര ന്യായീകരണങ്ങളുടെ കാലത്ത്, “സ്വർഗസ്ഥനായ പിതാവേ...” എന്ന പ്രാർഥനയെ, ദയവായി സ്വന്തം വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ ദുരുപയോഗിക്കരുത്.
പണ്ട് ഇടതുപക്ഷം ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നില്ലേ എന്ന ചോദ്യമല്ലാതെ, യുഡിഎഫിന്റെ രാഷ്ട്രീയ ഇസ്ലാം കൂട്ടുകെട്ടിനെ ന്യായീകരിക്കാൻ യുക്തിസഹമായ മറുപടിയില്ലാതിരിക്കെയാണ് കോൺഗ്രസുകാരന്റെ നിന്ദ. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു: “ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണെങ്കിൽ നിങ്ങളും അവരുടെ പിന്തുണ വാങ്ങിയില്ലേ. മഹാത്മാഗാന്ധി പറഞ്ഞ രാമരാജ്യം സംഘപരിവാർ പറഞ്ഞ രാമരാജ്യം കൊണ്ടുവരാനല്ല.
ഞാനൊരു ക്രൈസ്തവനാ, സ്വർഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ് സ്വർഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ എന്നു പറഞ്ഞാൽ അതിനർഥം ക്രൈസ്തവഭരണം വരണമേയെന്നല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണമെന്നുള്ള സാമാന്യബോധം പോലുമില്ലാത്തവർ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ചർച്ചകൾ കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ്.”
മതേതരത്വം അങ്ങേയറ്റം പ്രതിസന്ധിയിലായ കാലത്ത്, തീവ്രഹിന്ദുത്വയെ സഹായിക്കുന്ന വിധത്തിൽ ഇസ്ലാമിക മതരാഷ്ട്രവാദികളുമായുള്ള തങ്ങളുടെ കൂട്ടുകെട്ട് ചോദ്യം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. മതേതര വിശ്വാസികൾക്ക് അപഹാസ്യമായി തോന്നുന്ന ആ ന്യായം അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം. പക്ഷേ, മുനന്പത്തെ വഖഫ് ഇരകളോട് ഉൾപ്പെടെ അദ്ദേഹം സ്വീകരിച്ച നിലപാട് മുസ്ലിം സഹോദരങ്ങൾക്കാണോ തീവ്ര സംഘടനകൾക്കാണോ ഗുണകരമായതെന്ന് ആലോചിച്ചാൽ മതി.
മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്ന് മലയാളികളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നതിനിടെയാണ് ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്നു ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചത്. ആ വാക്കുകളിൽനിന്ന്: “നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്!” ഇന്നു ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ഭരണകൂടമെന്നു പറയാവുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികാരത്തിലെത്തിയപ്പോൾ വിസ്മയമെന്നു ജമാ അത്തെ ഇസ്ലാമി വിശേഷിപ്പിച്ചത്, ഉള്ളിൽ തിങ്ങിവിങ്ങുന്ന മുസ്ലിം ബ്രദർഹുഡ് ഐക്യദാർഢ്യമാണ്. മുസ്ലിം സമുദായത്തിന് ബാധ്യതയും ലോകത്തിന്റെ നാശവുമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെ എല്ലാം കാരക്കുന്ന് പറഞ്ഞ ‘മഹത്തായ’ ഇസ്ലാമിക് റിപ്പബ്ലിക്കുകളാണ്. കോൺഗ്രസിന് എല്ലാ വർഗീയതകളെയും തള്ളിപ്പറയാനുള്ള ആത്മവിശ്വാസമില്ലെന്നാകരുത്.
കോൺഗ്രസ് നേതാവിന്റെ വ്യാജ താരതമ്യം മതമൗലികവാദ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആഘോഷിക്കുന്നുണ്ട്. അവർക്കതു വിലപ്പെട്ടതായതിന്റെ കാരണം തിരിച്ചറിയണമെങ്കിൽ അതിനും വേണം മതേതരബോധം. ‘സ്വർഗസ്ഥനായ പിതാവേ...’ എന്ന പ്രാർഥനയിലെ ദൈവരാജ്യം പോലെയാണ് ജമാ അത്തെ ഇസ്ലാമിയുടെ ‘ഹുക്കുമത്തെ ഇലാഹി’ വാദവുമെന്ന് ലീഗുകാർ ഉൾപ്പെടെ പറയാൻ തുടങ്ങി. ക്രൈസ്തവരെ അപമാനിക്കുന്നതിനു തുല്യമാണിത്. സ്ത്രീകൾക്കും ഇതര മതസ്ഥർക്കും സ്വാതന്ത്ര്യമില്ലാത്ത ‘ഹുക്കുമത്തെ ഇലാഹി’ നിലനിൽക്കുന്ന രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് എല്ലാവരും ആലോചിക്കണം.
എന്താണു നിന്റെ രാജ്യമെന്ന പീലാത്തോസിന്റെ ചോദ്യത്തോട്, മുൾമുടി ചൂടിനിന്ന ക്രിസ്തു കൃത്യമായ മറുപടി പറയുന്നുണ്ട്. “എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പ്പിക്കപ്പെടാതിരിക്കാന് എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.” (യോഹ 18:36). അതിനു മണിക്കൂറുകൾക്കു മുന്‍പാണ് തന്നെ രക്ഷിക്കാൻ ആയുധമെടുത്ത ശിഷ്യനോട്, വാൾ അതിന്റെ ഉറയിലിടാനും വാളെടുക്കുന്നവർ വാളാൽ നശിക്കുമെന്നും ക്രിസ്തു പറഞ്ഞത്. നിങ്ങൾ മതേതരത്വത്തിൽ സത്യസന്ധത കാണിക്കണമെന്ന് പാർട്ടിക്കാരോടു നിർബന്ധിക്കുന്നില്ല. പക്ഷേ, ദയവുചെയ്ത് രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി, ക്രൈസ്തവരുടെ സംപൂജ്യമായ പ്രാർഥനയെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞുകൊടുക്കരുത്. പ്രതികരിക്കേണ്ടിവരും.
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ യുവസംഗമത്തിലാണ് ദത്താത്രേയ ഹൊസബാളെ, ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ലെന്നും ധര്‍മമാണ് അടിത്തറയെന്നും പറഞ്ഞത്. “സംസ്കൃതിയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം. ഹിന്ദു എന്നതാണ് സംസ്കൃതിയുടെ പേര്. അതിന്റെ ആത്മാവ് ആധ്യാത്മികമാണ്. ആവിഷ്കാരത്തില്‍ വ്യത്യസ്തതകളുണ്ടാകാമെങ്കിലും സംസ്കൃതി ഒന്നാണ്.” പക്ഷേ, ഈ വ്യത്യസ്തതകളെ ആരാണ് അടിച്ചമർത്തുന്നത്? ന്യൂനപക്ഷങ്ങളെ നിരന്തരം ആക്രമിക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളെക്കുറിച്ച് ഇവരൊന്നും പരാമർശിക്കില്ല.
കഴിഞ്ഞദിവസം ഭീകരവിരുദ്ധനയമായ ‘പ്രഹാർ’ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്, ഭീകരതയ്ക്കു മതമില്ല, വിട്ടുവീഴ്ചയുമില്ല എന്നാണ്. പക്ഷേ, മതേതര ഭരണഘടന നിലനിൽക്കേ, മതത്തിന്റെ പേരിൽ മാത്രം ക്രൈസ്തവരെയും മുസ്ലിംകളെയും ആക്രമിക്കുന്ന സംഘടനകളെ കേന്ദ്രം ഇന്നുവരെ നിയന്ത്രിച്ചിട്ടില്ല. ബിജെപി മന്ത്രിമാർ വരെ വിദ്വേഷപ്രസംഗങ്ങളിൽ വ്യാപൃതരായിട്ടും അരുതെന്നു പറഞ്ഞിട്ടില്ല. അതാണു പറഞ്ഞത്, ഇസ്ലാമിക റിപ്പബ്ലിക്കായാലും ധർമരാഷ്ട്രമായാലും ഇരകൾക്കു മനസിലാകാത്ത നീതിയാണ് പ്രസംഗമൊഴിച്ചാൽ ബാക്കിയാകുന്നത്. ഈ മതരാഷ്ട്രീയത്തെ തിരിച്ചറിയാനോ, എല്ലാ വർഗീയതകളെയും ഒരുപോലെ കൈയൊഴിയാനോ പ്രധാന മതേതര രാഷ്ട്രീയ പാർട്ടികൾക്കും കഴിയുന്നുമില്ല. മതേതര വെല്ലുവിളിയാണത്.
അങ്ങനെ വർഗീയതകളുടെ അടിത്തറയിളക്കാതെ നാം സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമിതി തുടരുകയാണ്. അപരനിലും ദൈവത്തെ കാണുന്ന ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമായവരുടെ നിർവികാരതകളും, പാർട്ടികളുടെ വോട്ട് എൻജിനിയറിംഗും ഭാവിയെയും ഇരുട്ടിലാക്കുന്നു. ആ ഇരുട്ടിന് മഹാത്മാഗാന്ധിയുടെ രാമരാജ്യവും ക്രിസ്തുവിന്റെ ദൈവരാജ്യവും ചേരില്ല. കാപട്യങ്ങളിലൂടെ നാടു നശിപ്പിക്കരുത്.
Tags : Editorial DEEPIKA EDITORIAL