Editorial Audio
ഡൽഹി രാഷ്ട്രീയത്തെയും പ്രതിപക്ഷ മുന്നണിയെയും ദുർബലമാക്കിയ കേസായിരുന്നു 2022ൽ ആം ആദ്മി പാർട്ടിക്കെതിരേ ഉയർത്തപ്പെട്ട മദ്യനയ അഴിമതിക്കേസ്.
മുഖ്യമന്ത്രിയായിരുന്ന കേജരിവാൾ ഉൾപ്പെടെയുള്ളവർ ജയിലിലാകുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. 2024ൽ കഷ്ടിച്ച് എൻഡിഎ കേന്ദ്രത്തിൽ അധികാരം നിലനിർത്തുകയും ചെയ്തു.
ഇപ്പോഴിതാ, തെളിവില്ലാത്തതിനാൽ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതേ വിട്ടിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണവും ആവശ്യപ്പെട്ടു. സത്യത്തിന് കോടതി ചെരിപ്പു കൊടുത്തു.
പക്ഷേ, അപ്പോഴേക്കും ഡൽഹി ഭരണം പിടിച്ചതുൾപ്പെടെ ബിജെപി ബഹുദൂരം പോയിരുന്നു. ജനാധിപത്യത്തെ ഇങ്ങനെയും അട്ടിമറിക്കാമെന്ന മുന്നറിയിപ്പാണ് ഈ കോടതിവിധിയുടെ ഭീതിപ്പെടുത്തുന്ന മറുവശം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയത്തെ ഭരണവത്കരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ കേസും അനാവരണം ചെയ്യുന്നത്. 2021ൽ, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണ് പുതിയ മദ്യനയം നടപ്പാക്കിയത്.
മദ്യവില്പനയെ സ്വകാര്യവത്കരിച്ച നയത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞത് അഴിമതി കുറയ്ക്കുക, വരുമാനം വർധിപ്പിക്കുക എന്നിവയായിരുന്നു. 2021 നവംബർ 15ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് അംഗീകരിച്ചു. പക്ഷേ, ലൈസൻസ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി.
തുടർന്ന്, അനുവദിച്ച കടകളിൽ വൻ വരുമാനമുണ്ടായെങ്കിലും പലയിടങ്ങളിലും കടകൾ തുറക്കാനാകാതെ വന്നത് വരുമാനനഷ്ടമുണ്ടാക്കി. 1000 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
പണം ഗോവ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നും ആരോപണമുയർന്നു. ഇഡി റെയ്ഡുകൾ നടത്തുകയും സിബിഐ അന്വേഷിക്കുകയും ചെയ്തു. തുടർന്ന് മദ്യനയം പിൻവലിച്ചു.
പക്ഷേ, 1000 പേജുള്ള കുറ്റപത്രം നൽകിയെങ്കിലും ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തിയാണ് വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ ഡൽഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതേ വിട്ടത്.
ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ ഇന്നലെ പ്രസ്താവിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയാടൽ കേന്ദ്രസർക്കാർ പതിവാക്കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിധിയാണിത്.
നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു കെട്ടിച്ചമച്ച കേസാണിതെന്നാണ് അരവിന്ദ് കേജരിവാൾ പ്രതികരിച്ചത്. പ്രതിയായിരുന്ന തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത പറഞ്ഞത്, നുണകളുടെ വലയെല്ലാം ജുഡീഷറി ഇന്ന് മുറിച്ചുമാറ്റിയിരിക്കുന്നെന്നാണ്. തങ്ങളുടെ നഷ്ടമായ സമയത്തിന് ആരു കണക്കു പറയുമെന്നും അവർ ചോദിച്ചു.
കേസിൽ പ്രതിയാക്കപ്പെട്ടവർക്കുണ്ടായ നഷ്ടം മാത്രമല്ല, കേസെടുത്തവർക്കുണ്ടായ ലാഭവും പരിഗണിച്ചാൽ ഈ കേസിനു ജനാധിപത്യ അട്ടിമറിയുടെ ലക്ഷണമുണ്ട്. വർഷങ്ങൾക്കുശേഷമുണ്ടാകുന്ന വിധിയിൽ തെളിവില്ലെന്നു പറഞ്ഞ് കോടതി തള്ളിയാലും, അതിനിടെ കോടതിക്കു പുറത്ത് പല രാഷ്ട്രീയവിധികളും മാറിമറിഞ്ഞിട്ടുണ്ടാകും.
മദ്യ അഴിമതിക്കേസിന്റെ 2022നും 2026നുമിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ഉദാഹരണങ്ങളാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കേസ് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിട്ടും കഷ്ടിച്ചു ജയിച്ചാണ് സഖ്യസർക്കാരുണ്ടാക്കിയത്. 2025 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 27 വർഷത്തിനുശേഷം ബിജെപി അധികാരത്തിലെത്തി.
മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാ നടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. “രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെ”ന്ന് സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള ഭൂമിതട്ടിപ്പു കേസിലാണ്.
“കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെ”ന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്. 2024 മേയിൽ, തമിഴ്നാട്ടില്‍ മദ്യവില്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പറേഷന് എതിരായുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്, “ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നത്” എന്നായിരുന്നു.
2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, “തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ്” എന്നാണ്. രാജ്യത്തെ അന്വേഷണ ഏജൻസികൾ ഇത്ര വിശ്വാസ്യത നഷ്ടപ്പെട്ട കാലമില്ല.
പക്ഷേ, ഇലക്ടറൽ ബോണ്ടുകളുടെ പട്ടിക പുറത്തുവിടാൻ 2024ൽ സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടപ്പോൾ തുറക്കപ്പെട്ടത് ബിജെപിയുടെ അഴിമതിയായിരുന്നു.
ബോണ്ട് വാങ്ങിയവർക്ക് വന്പൻ കരാറുകൾ ലഭിക്കുന്നതും അവരുടെ പേരിലുള്ള അഴിമതി അന്വേഷണങ്ങൾ അസ്തമിക്കുന്നതും രാജ്യം കണ്ടു. പക്ഷേ, ഇഡി ഒരു റെയ്ഡോ സിബിഐ ഒരന്വേഷണമോ നടത്തിയില്ല. പ്രശ്നം, ബിജെപിയുടെ മൂടിവയ്ക്കപ്പെടുന്ന അഴിമതികളും പ്രതിപക്ഷത്തിനെതിരേയുള്ള മിക്ക അഴിമതിയാരോപണങ്ങളും സാന്പത്തികത്തിനുമപ്പുറം, പ്രതിപക്ഷത്തെ ദുർബലമാക്കി തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിടുന്നു എന്നതാണ്.
ഡൽഹി മദ്യനയത്തിലെ വിധിയുടെ പ്രസക്തിയും അതാണ്. വർഷങ്ങൾക്കുശേഷമെത്തിയ വിധി നീതി ഉറപ്പാക്കുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിനു സംഭവിച്ചുകഴിഞ്ഞ പരിക്കുകളെ ഭേദപ്പെടുത്തുന്നില്ല. ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത് പ്രതിപക്ഷം തമ്മിലടി നിർത്തുകയാണ്.
ഇതുകൂടി ഓർമിപ്പിക്കേണ്ടതുണ്ട്; യുപിഎ സർക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിച്ച 2011ലെ ജൻ ലോക്പാൽ സമരത്തിൽ അന്നാ ഹസാരെയുടെ വലംകൈയായിരുന്നു കേജരിവാളും പ്രശാന്ത് ഭൂഷനുമൊക്കെ.
അഴിമതിയും ഫാസിസവും യുപിഎ കാലത്തെ മറികടക്കുന്പോൾ, മൻമോഹൻ സിംഗിന്റെ എളിമയും മാന്യതയും ബലഹീനതയായി കണ്ട് അപകീർത്തിപ്പെടുത്തി, ഈ തെമ്മാടിഭരണത്തെ അധികാരത്തിലെത്തിച്ചതിൽ ഖേദിക്കുന്നുവെന്നാണ് പ്രശാന്ത് ഭൂഷൻ അടുത്തയിടെ പറഞ്ഞത്. യുപിഎ സർക്കാർ അഴിമതിമുക്തമായിരുന്നില്ല. പക്ഷേ, അവരുടെ അന്തിമലക്ഷ്യം പ്രതിപക്ഷമുക്ത രാജ്യമായിരുന്നില്ല. വൈകിയെങ്കിലും കേജരിവാളും തിരിച്ചറിയണം.
Tags : DEEPIKA EDITORIAL