Editorial Audio
മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുൾപ്പെടെ എടുത്തുമാറ്റിയ ഓർമച്ചിപ്പുകളെ ആനന്ദത്തിനും ഗെയിമുകൾക്കും ഒളിഞ്ഞുനോട്ടത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ് ‘മസ്തിഷ്കമരണം’. അതിനെ ഓർമിപ്പിക്കുന്നവിധം, നിർമിതബുദ്ധിയിൽ നിന്നെടുത്ത വിവരങ്ങൾ കോടതിയുത്തരവിന് ഉപയോഗിച്ച ആപത്കരമായ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിർമിതബുദ്ധി നൽകിയ വ്യാജ റഫറൻസ് കേസുകളുദ്ധരിച്ച് ആന്ധ്രയിലെ ഒരു വിചാരണക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അതു കണ്ടെത്തിയെങ്കിലും കേസിൽ അപാകമില്ലെന്നു കണ്ട് വിധി അംഗീകരിച്ചു. അപ്പീൽ സുപ്രീംകോടതിയിലെത്തി.
വിധി ശരിയാണെങ്കിൽപോലും വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ട സുപ്രീംകോടതി ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളിലേക്കു കടന്നിരിക്കുകയാണ്. സിനിമയിലോ ആശുപത്രിയിലോ അല്ലാത്തൊരു മസ്തിഷ്കമരണത്തെ നാം അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.
ആന്ധ്ര, വിജയവാഡയിലെ ഒരു വിചാരണക്കോടതിയിലാണ് സംഭവം. ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ, അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കമ്മീഷണറുടെ റിപ്പോർട്ടിനെതിരേയുള്ള ഹർജിക്കാരുടെ പരാതികൾ തള്ളിക്കൊണ്ട് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പക്ഷേ, ആ ഉത്തരവിന് ആധാരമായി കോടതി ഉദ്ധരിച്ച ചില മുൻകാല വിധികൾ യഥാർഥത്തിൽ ഉള്ളതായിരുന്നില്ല. നിർമിതബുദ്ധിയെ വിശ്വസിച്ച് റഫറൻസ് എടുത്തപ്പോൾ ഉണ്ടായ പിഴവായിരുന്നു. ഇതിനെതിരേ ഹർജിക്കാർ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, റഫറൻസായി വിചാരണക്കോടതി ഉപയോഗിച്ച വിധികൾ യഥാർഥത്തിൽ ഉള്ളതല്ലെന്നു കണ്ടെത്തി.
പക്ഷേ, റഫറൻസിൽ പിഴവുണ്ടായെങ്കിലും ഉത്തരവിലെ നിയമപരമായ നിരീക്ഷണം ശരിയാണെന്നു കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളി. അതേസമയം, മനുഷ്യബുദ്ധിയെയോ ജുഡീഷൽ യുക്തിയെയോ മാറ്റി സ്ഥാപിക്കാൻ എഐക്കു കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിർമിതബുദ്ധിയേക്കാൾ വിശ്വസനീയമായ ആധികാരിക രേഖകളെ ആശ്രയിക്കണമെന്നും അല്ലെങ്കിൽ ജനങ്ങൾക്കു കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, വിഷയം സുപ്രീംകോടതിയിലെത്തി.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫെബ്രുവരി 27ന് കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. നിലവിലില്ലാത്തതോ കെട്ടിച്ചമച്ചതോ ആയ വിധിന്യായങ്ങളെ ആശ്രയിക്കുന്നത് വെറും പിഴവായി കണക്കാക്കില്ലെന്നും, മറിച്ച്, അത് തെറ്റായ പെരുമാറ്റത്തിനു തുല്യമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നു പറഞ്ഞ സുപ്രീംകോടതി, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെ ബെഞ്ച് നിയമിച്ചിട്ടുമുണ്ട്.
ഫെബ്രുവരി 17ന്, ‘ദയയും മനുഷ്യരാശിയും’ എന്ന തലക്കെട്ടിൽ, നിലവിലില്ലാത്ത ഒരു വിധിന്യായം ഉദ്ധരിക്കപ്പെട്ടതിനെത്തുടർന്ന്, അഭിഭാഷകർ ഹർജി തയാറാക്കുന്നതിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്ന തെറ്റായ പ്രവണതയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോടതികളിലെ അഴിമതിയെക്കുറിച്ചുള്ള പാഠം എൻസിഇആർടി സിലബസിൽനിന്നു നീക്കിയ സുപ്രീംകോടതി നീക്കത്തിനു പിന്നാലെയാണ് വക്കീലന്മാരും ന്യായാധിപരും നിർമിതബുദ്ധിയുടെ തെറ്റായ കണ്ടെത്തലുകളെ ആശ്രയിച്ച് ജോലി എളുപ്പമാക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. നിർമിതബുദ്ധി ഭാവിയിൽ ആപത്താകുമോ എന്ന ചർച്ചയിലാണ് ലോകം.
പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ ഇപ്പോൾതന്നെ ആപത്തായി മാറുന്ന കാഴ്ചകളാണു പുറത്തുവരുന്നത്. വിദ്യാർഥികളും അധ്യാപകരും മുതൽ ബാങ്കിംഗ് സ്ഥാപനങ്ങളും സർക്കാരും വരെ നിർമിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്.
കെടുതികൾ അറിയാനിരിക്കുന്നതേയുള്ളൂ. അതിൽ ഏറ്റവും ആപത്കരമാണ് ഈ കുറുക്കുവഴിയെ നീതിന്യായ സംവിധാനങ്ങൾ ആശ്രയിക്കുന്നത്. പിന്നെ നീതിയുമില്ല, ന്യായവുമില്ല. എഐയെ അന്ധമായി വിശ്വസിക്കരുത്. നിർമിതബുദ്ധിയെ ഉപയോഗിക്കുന്ന വക്കീലന്മാരും ന്യായാധിപരും അതുതന്നെ വിശ്വസിക്കുന്നവരുടെ ജീവിതത്തെയോ നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെയോ ബാധിക്കുന്നതാണെന്നു തിരിച്ചറിയണം.
എഐ ഉപയോഗിച്ച് തീരുമാനങ്ങളിലെത്താനാണെങ്കിൽ ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യത്ത് അതിനായി ഒരു എഐ കോടതി സ്ഥാപിച്ചാൽ മതിയല്ലോ. വർഷങ്ങൾ നീണ്ട വിചാരണകളും ആവശ്യമില്ല. പക്ഷേ, മനുഷ്യനു നീതി കൊടുക്കാൻ നിർമിതബുദ്ധിയുടെ യാന്ത്രികത മതിയെന്നു തെളിഞ്ഞിട്ടില്ല.
നാളത്തെ സൂപ്പർ കംപ്യൂട്ടറുകൾ അതു ചെയ്യുമെങ്കിൽ അന്നത്തെ തലമുറ അതേക്കുറിച്ചു തീരുമാനിക്കട്ടെ. എല്ലാറ്റിലുമുപരി, സ്ഥിരമായി എഐയെ ആശ്രയിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നവർ സ്വന്തം ബുദ്ധിയുടെ ഉപയോഗവും നിരീക്ഷണപാടവവും ക്ഷയിക്കുന്നതും തിരിച്ചറിയണം.
2046ൽ നടക്കാനിടയുള്ള കഥയാണ് ‘ഒരു മസ്തിഷ്കമരണം’. പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ സ്വന്തം മസ്തിഷ്കത്തെ മരണത്തിനു വിട്ടുകൊടുക്കുകയാണ്. ഇതു ഭാവിയെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ്.
Tags : DEEPIKA EDITORIAL AI court order