Editorial Audio
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാമ്പത്തികാഘാതങ്ങളിൽനിന്ന് വിമാനക്കമ്പനികളെ രക്ഷിക്കാനിറങ്ങിയ സർക്കാർ എളുപ്പവഴി തെരഞ്ഞെടുത്തു. യാത്രാക്കൂലി വിമാനക്കമ്പനികൾക്കു തീരുമാനിക്കാം. ഇന്ധനവിലക്കുറവിന്റെ ലാഭം കിട്ടാത്ത ജനം വർധനയുടെ നഷ്ടം കൊടുക്കണം.
വിമാനക്കമ്പനികളുടെ ലാഭക്കുറവ് പരിഹരിക്കാൻ ടിക്കറ്റ് നിരക്ക് വർധനയ്ക്ക് അനുമതി നൽകിയ കേന്ദ്രസർക്കാരിന് യാത്രക്കാരന്റെ നഷ്ടത്തെക്കുറിച്ച് ചിന്തയില്ല. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഇന്നലെ മുതൽ നീക്കിക്കൊടുത്തു. അവധിക്കാലങ്ങളിലും വിശേഷദിവസങ്ങളിലും യാത്രക്കാരെ കൊള്ളയടിക്കുന്ന സ്ഥിരം "അധികൃത അഴിമതി’യുടെ യുദ്ധകാല പതിപ്പാണിത്.
ആരുടെ നികുതിപ്പണംകൊണ്ടാണോ ഈ ഭരണ-ഉദ്യോഗസ്ഥ പ്രഭുക്കളും കുടുംബാംഗങ്ങളും സൗജന്യവിമാനയാത്രക്കാരായി മാറിയത്, അവരെയാണ് നിർദാക്ഷിണ്യം വിമാനക്കന്പനികളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നത്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നവർക്കു ചില്ലിക്കാശിന്റെ നഷ്ടമില്ല. വീണ്ടും വീണ്ടും സന്പന്നരായിക്കൊണ്ടിരിക്കുന്നവർക്കും വേവലാതിയില്ല. സാധാരണക്കാരും പാവങ്ങളുമായ യാത്രക്കാരെമാത്രം ലക്ഷ്യമിടുന്നതും, പ്രയോഗിക്കുന്നവരെ ബാധിക്കാത്തതുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇത്തരം തീരുമാനങ്ങൾ. തിരുത്തണമെങ്കിൽ, സർക്കാർ ജനപക്ഷത്തേക്ക് മാറിനിൽക്കണം.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം നീക്കിയതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഒന്നാം തീയതി മുതൽ നിരക്ക് വർധിക്കും. നേരത്തേ ഇൻഡിഗോ വിമാന സർവീസ് തടസപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർധനയുണ്ടായിരുന്നു. തുടർന്ന് ജനരോഷം ഉയർന്നതോടെ കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നീക്കിയിരിക്കുന്നത്.
500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 7,500 രൂപയും 1500 കിലോമീറ്റർ യാത്രകൾക്ക് പരമാവധി 18,000 രൂപയുമായിട്ടായിരുന്നു നിയന്ത്രണം. ഇനി അതില്ല. അമേരിക്ക, ഇസ്രയേൽ-ഇറാൻ യുദ്ധത്തെ തുടർന്നുള്ള ഇന്ധനക്ഷാമത്തിന്റെ പേരിൽ വിമാനക്കന്പനികളുടെ ലാഭത്തിലുണ്ടായ കുറവോ നഷ്ടമോ നികത്താനാണിത്. ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വില വർധനയും പ്രവർത്തന തടസവും കാരണം, നിരക്ക് നിയന്ത്രണം നഷ്ടത്തിന് കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ വ്യോമയാന മന്ത്രാലയം നിയന്ത്രണം നീക്കി.
ഈ യുക്തി പക്ഷേ, സാധാരണക്കാരായ മനുഷ്യർക്ക് ബാധകമാണെന്ന് സർക്കാരിനു തോന്നിയില്ല. പാചകവാതക സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ചതും അതിനെ തുടർന്ന് ഹോട്ടൽ-ബേക്കറി വ്യാപാരം തകർന്നതും ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും വില വർധിച്ചതുമൊക്കെ സഹിക്കുകയാണ് സാധാരണക്കാർ. അതിനു പുറമേ യുദ്ധത്തിന്റെ അടുത്ത ബാധ്യതയും അതേ ചുമലുകളിലേക്കു വച്ചുകൊടുത്തിരിക്കുന്നു.
വിമാനക്കന്പനികളുടെ നൊന്പരമറിയുന്ന സർക്കാർ സാധാരണക്കാരന്റെ ജീവിതച്ചെലവ് വർധിച്ചതും വരുമാനം വർധിക്കാതിരിക്കുന്നതും അറിഞ്ഞിട്ടില്ല. യാത്രക്കാരെ ആശ്വസിപ്പിക്കാനെന്നോണം വിമാനക്കന്പനികളെ ഉപദേശിക്കാനും സർക്കാർ മറന്നിട്ടില്ല. അമിതമോ അന്യായമോ ആയ നിരക്കുവർധന ഗൗരവമായി കാണുമെന്നും പൊതുതാത്പര്യാർഥം ആവശ്യമെങ്കിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധസമയമല്ലാത്തപ്പോഴും, വിമാനക്കന്പനികൾ, അവധിക്കാലത്തും വിശേഷാവസരങ്ങളിലും ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതു പതിവായിരുന്നു. ഇതര സംസ്ഥാനത്തുനിന്നുള്ള സർക്കാർ-സ്വകാര്യ ബസുകളും യാത്രക്കാരെ കവർച്ച ചെയ്തു. വിദേശത്തുള്ളവരെല്ലാം അതിസന്പന്നരല്ല. ഗൾഫ് നാടുകളിലുൾപ്പെടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു സാധാരണക്കാർക്ക് ഇരട്ടിയോ അതിലേറെയോ വർധിപ്പിക്കുന്ന യാത്രക്കൂലി വലിയ ബാധ്യതയാണ്.
എല്ലാ വർഷവും ഇതിനൊക്കെ കൂട്ടുനിൽക്കുന്ന സർക്കാരാണ് ഇത്തവണ യുദ്ധം മൂലമുണ്ടായ ഇന്ധനവിലവർധന കാരണമാക്കി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധനയുടെ നിയന്ത്രണം പിൻവലിച്ചത്. ചെറുകിട ബിസിനസുകാരും ജോലിക്കാരുമൊക്കെ ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നുണ്ട്. വിമാനക്കന്പനികൾക്ക് നഷ്ടം ഉണ്ടായിരിക്കാം. അപ്രതീക്ഷിത സന്ദർഭങ്ങളിലെ ഈ നഷ്ടമോ ലാഭത്തിലെ കുറവോ ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുക്കുന്നതിനു പകരം, സർക്കാർ കുറച്ചെങ്കിലും ഏറ്റെടുക്കണം. യുദ്ധവും മഹാമാരിയുംപോലെ തങ്ങളുടേതല്ലാത്ത കാരണത്താൽ വലയുന്ന സാധാരണ പൗരർക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ സർക്കാരിനെക്കൊണ്ട് എന്തു ഗുണം?
അന്തർദേശീയ മാർക്കറ്റിൽ ഇന്ധനവില കുറഞ്ഞപ്പോൾ സർക്കാരും സ്വകാര്യ മേഖലയിലേത് ഉൾപ്പെടെയുള്ള എണ്ണക്കന്പനികളും വിമാനക്കന്പനികളുമൊന്നും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കുറച്ചോ യാത്രാനിരക്ക് കുറച്ചോ ലാഭം ജനങ്ങളുമായി പങ്കുവച്ചിരുന്നില്ല. പങ്കുവയ്ക്കുന്നതു നഷ്ടങ്ങൾ മാത്രം! കോവിഡ് കാലത്ത് സർക്കാർ യാത്രാസൗകര്യംപോലും ഏർപ്പെടുത്താതിരുന്നതിനാൽ ജോലിസ്ഥലത്തുനിന്നു ജന്മനാടുകളിലേക്കു നൂറുകണക്കിനു മൈലുകൾ താണ്ടിയ പാവപ്പെട്ട മനുഷ്യരുടേതുകൂടിയാണ് ഈ രാജ്യമെന്ന് ഭരിക്കുന്നവർ ഓർത്തില്ല. ആ മറവി സർക്കാരിനെ വിട്ടുമാറിയിട്ടില്ല.
മിസൈലുകളെയും ബോംബുകളെയും തടയാനാകാത്ത യുദ്ധരാഷ്ട്രങ്ങളുടെ അതേ വിധിയാണ്, അതിന്റെ ആഗോള പ്രത്യാഘാതങ്ങളെ തടയാനാകാത്ത സർക്കാരുകളുള്ള വിദൂര രാഷ്ട്രങ്ങളിലെ ജനങ്ങളും അഭിമുഖീകരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാന്പത്തികാഘാതങ്ങളിൽനിന്ന് വിമാനക്കന്പനികളെ രക്ഷിക്കാനിറങ്ങിയ സർക്കാർ യാത്രക്കാരെ ശിക്ഷിക്കുകയാണ്. യുദ്ധകാലത്ത്, പ്രതിസന്ധികളുടെ കടലിടുക്കുകളിൽ കപ്പലുകൾക്കു സുരക്ഷ കൊടുക്കുന്നവർ ജനങ്ങളുടെ പായ്വഞ്ചികൾ മുങ്ങുന്നതു കാണുന്നില്ല!
Tags : DEEPIKA EDITORIAL