Editorial Audio
ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി. മതപരിവർത്തനനിരോധ നിയമത്തിന്റെ അനുഭവം വച്ചാണെങ്കിൽ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ മാത്രം ഉന്നം വയ്ക്കുന്നതാകും.
ന്യൂനപക്ഷങ്ങളെ മര്യാദ പഠിപ്പിക്കാൻ തങ്ങളല്ലാതെ ആരുണ്ടെന്ന നിലയിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നീക്കങ്ങളും. അതിലെ പുതിയ ഇനമായാണ് എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നുവച്ചാൽ, വിദേശസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയുമൊക്കെ (ഫലത്തിൽ പ്രധാനമായും ന്യൂനപക്ഷങ്ങളുടെ) സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിനു രാജ്യത്തിനകത്തും പുറത്തും നാലാളുടെ മുന്നിൽ പറയാനൊരു നിയമം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് വലിയ വളച്ചുകെട്ടൊന്നുമില്ലാതെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ പറഞ്ഞിട്ടുണ്ട്. എന്നാലോ, നിയമവിരുദ്ധ പ്രവർത്തനം നടത്തിയാലല്ലേ പേടിക്കാനുള്ളു എന്നാണ് നിഷ്പക്ഷ നാട്യക്കാരായ ബിജെപി ഒളിപ്പോരുകാരുടെ വാദം. മതപരിവർത്തന നിരോധന നിയമത്തിലും ഇതായിരുന്നു അവരുടെ മുഖംമൂടി.
പക്ഷേ, ജയിലിലായതിൽ ന്യൂനപക്ഷക്കാരല്ലാതെ മതപരിവർത്തനം അജണ്ടയാക്കിയ ഘർവാപ്പസിക്കാരൊന്നുമില്ല. പാക്കിസ്ഥാനിൽ മതമൗലികവാദികൾ വാദിയായ പ്രവാചക-മതനിന്ദാ കേസുകൾപോലെ ഇവിടെ സംഘപരിവാർ തീരുമാനിക്കും ആർക്കെതിരേ കേസെടുക്കണമെന്ന്. ആരു പറഞ്ഞു, ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാകാൻ ഹിന്ദു രാഷ്ട്രം വരണമെന്ന്!
വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിതസമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറാനും സർക്കാരിന് അവകാശമുണ്ടായിരിക്കും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. 90 ദിവസത്തിനകം ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാനുള്ള അവകാശം ഉണ്ട്. ഏറ്റെടുക്കുന്നതിൽ ആരാധനാലയങ്ങളുണ്ടെങ്കിൽ അതിന്റെ തനിമയിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്നവർക്കു കൈമാറാം. നിശ്ചിത സമയത്തിനകം ലൈസൻസ് തിരിച്ചുകിട്ടിയാൽ സ്വത്തും തിരികെ കിട്ടും.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള, ലൈസൻസ് മുടക്കിയ അഥോറിറ്റി തന്നെയാണ് അതു തിരിച്ചു നൽകേണ്ടതെന്നും മറക്കരുത്. വിദേശഫണ്ട് ചെലവഴിക്കുന്നതിനും സമയപരിധിയുണ്ട്. അത് എത്രയെന്നു ഭേദഗതിയിൽ പറയുന്നില്ല. മുന്പുണ്ടായിരുന്ന താത്കാലിക ഏറ്റെടുക്കലാണ് ഇപ്പോൾ കണ്ടുകെട്ടലും വിൽപനയുമൊക്കെയായി മാറിയിട്ടുള്ളത്. മുന്പ് താത്കാലികമായി ഏറ്റെടുത്ത വസ്തുവകകൾക്കും പുതിയ ഭേദഗതി ബാധകമാണ്. അതുപോലെ ലൈസൻസ് പുതുക്കി ലഭിക്കാത്തവർക്ക് സർക്കാരിന്റെ അനുമതിയില്ലാതെ അതു കൈകാര്യം ചെയ്യാനുമാകില്ല.
15,010 സംഘടനകൾക്കാണ് നിലവിൽ എഫ്സിആർഎ ലൈസൻസുള്ളത്. ഇന്ത്യയെപ്പോലെ ധനികർ വീണ്ടും ധനികരും ദരിദ്രർ വീണ്ടും ദരിദ്രരുമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് ഈ എണ്ണം പോലും അപര്യാപ്തമാണ്. ലോകമെങ്ങും ജീവകാരുണ്യ പ്രവർത്തകർ ബഹുമാനിക്കപ്പെടുന്പോൾ, സ്വാഭാവികമായും ഉണ്ടാകാവുന്ന പുഴുക്കുത്തുകളുടെ പേരിൽ ഇന്ത്യയിൽ അവർ അപമാനിക്കപ്പെടരുത്. ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി.
ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സർക്കാരിനു വിപുലമായ അധികാരം നൽകുന്നത് അപകടമാണെന്ന കോൺഗ്രസ് മുന്നറിയിപ്പിന്, മതപരിവർത്തനവും ഫണ്ട് ദുരുപയോഗവും നടത്തുന്നവർക്കാണ് അപകടം എന്നായിരുന്നു ആഭ്യന്തര സഹമന്ത്രിയുടെ മറുപടി. ലക്ഷ്യം വ്യക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദുരുപയോഗിക്കപ്പെടുന്ന മതപരിവർത്ത നിരോധനിയമം ആരെയാണ് വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് ദിവസവും വെളിപ്പെടുന്നുണ്ട്.
സമാന്തരമായി, ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണവും പദവിയും അട്ടിമറിച്ചവർ അവർക്കെതിരേയുള്ള ആക്രമണങ്ങളും ഹിന്ദുമതത്തിലേക്കു മാറ്റുന്ന ഘർവാപ്പസിയും വ്യാപകമാക്കി. അത് മതപരിവർത്തനമല്ലെന്ന് സംഘപരിവാർ തീരുമാനിച്ചു; അത്രതന്നെ. അഴിമതി വിരുദ്ധത പറയുന്ന സർക്കാർ, രാജ്യമെങ്ങും ആരെ തിരക്കിയാണ് അന്വേഷണ ഏജൻസികളെ പറഞ്ഞയയ്ക്കുന്നതെന്നും വ്യക്തമായി.
അന്വേഷണ ഏജൻസികൾ, ബുൾഡോസറുകൾ, മതപരിവർത്ത കേസുകൾ, ആരാധനാലയ ആക്രമണങ്ങൾ... ഈ പട്ടികയിലേക്കാണ് എഫ്സിആർഎ അവതരിക്കുന്നതെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതുവരെയുള്ള അനുഭവം വച്ചാണെങ്കിൽ ഏതു സ്ഥാപനങ്ങളുടെ ലൈസൻസുകളായിരിക്കും റദ്ദാക്കപ്പെടുന്നതെന്നും സ്വത്തു കണ്ടുകെട്ടുന്നതെന്നും ഊഹിക്കാവുന്നതേയുള്ളു. മുൻവിധികളല്ല, മുന്നനുഭവങ്ങൾ..!
നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സന്നദ്ധ സംഘടനകളെ എല്ലാം ഒരാവശ്യവുമില്ലാതെ സംശയനിഴലിലാക്കിക്കഴിഞ്ഞു. വിദേശഫണ്ട് ദുരുപയോഗം തടയാൻ നിയമങ്ങളില്ലാഞ്ഞിട്ടല്ല, ഈ ഭേദഗതി. ഒരു സ്ഥാപനം പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്, വേണമെങ്കിൽ ഒരുദ്യോഗസ്ഥനുപോലും ലൈസൻസ് പുതുക്കാതിരിക്കാം. കോടതിയും അപ്പീലുമൊക്കെ സാധ്യമാണ്. പക്ഷേ, പുതിയ നിയമത്തെ അടിസ്ഥാനമാക്കിയല്ലാതെ കോടതി വിധി ഉണ്ടാകില്ല. ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഭരണകൂടം അനുവദിച്ചില്ലെങ്കിൽ കോടതി നിസഹായമാകുന്നതുപോലെ.
ഇന്ത്യയിൽ സർക്കാരിന്റെ സഹായമെത്താത്ത ഇടങ്ങളിലൊക്കെ ദളിത്-ആദിവാസി മേഖലകളിൽ ഉൾപ്പെടെ ജീവകാരുണ്യസംഘടനകളുണ്ട്. സവർണ മേധാവിത്വം അതിൽ അസ്വസ്ഥരുമാണ്. ബിജെപി അധികാരത്തിലെത്തിയതുമുതൽ 2016, 2018, 2020 എന്നീ വർഷങ്ങളിൽ പടിപടിയായി നടത്തിയ ഭേദഗതികൾക്കൊടുവിലാണ് ഇപ്പോൾ കുടുതൽ മൂർച്ചയുള്ള ആയുധമൊരുക്കിയിരിക്കുന്നത്.
എൻഡിഎ എഫ്സിആർഎ നടപ്പാക്കുമോ എന്നതല്ല, പ്രതിപക്ഷം ഇതിനെതിരേ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കുമോ എന്നതാണ് ചോദ്യം. ജനാധിപത്യം ബാക്കിയുണ്ടാകുമെന്നും ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തനിച്ചല്ലെന്നും ബോധ്യപ്പെടുത്താൻ ഭരണഘടനയുണ്ടെന്നറിയാം. പക്ഷേ, ഭരണകൂടങ്ങളുടെ ജനാധിപത്യ സ്വത്വനഷ്ടം അതിനെ കെട്ടുകാഴ്ചയാക്കിയേക്കാം.
Tags : DEEPIKA EDITORIAL EDITORIAL