Editorial Audio
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണ്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ഇല്ലയോ എന്നതല്ല, ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതാണ് വിഷയം.
ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും, മറുവശത്ത് മതപരിവർത്തന നിരോധനനിയമം, എഫ്സിആർഎ തുടങ്ങി ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ, ന്യൂനപക്ഷ കമ്മീഷൻതന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങിക്കഴിഞ്ഞു.
എങ്കിലും, ബിജെപി ഭരണത്തിൽ നിരന്തരം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് ‘മൻ കി ബാത്തു’കളിൽ വിട്ടുപോകുന്നവ ചൂണ്ടിക്കാണിക്കാതെ വയ്യ. മുസ്ലിം, പാഴ്സി മതവിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ കഴിഞ്ഞദിവസം ന്യൂനപക്ഷ കമ്മീഷനിൽ നിയമിച്ചെങ്കിലും ക്രൈസ്തവ പ്രതിനിധിയില്ല.
ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020ൽ കമ്മീഷനിലെ സ്ഥാനം ഒഴിഞ്ഞതു മുതൽ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമായി ഇതാണു സ്ഥിതി. 2025 ഏപ്രിൽ 12ന് ഇക്ബാൽ സിംഗ് ലാൽപുര ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം അതും നികത്തിയിട്ടില്ല.
എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വ്യക്തിഗത സാന്നിധ്യം നിയമപരമായി നിർബന്ധമല്ലെങ്കിലും തുല്യത ഉറപ്പുവരുത്തുന്നതിനും ക്രൈസ്തവരെ ദേശീയതലത്തിൽ കേൾക്കുന്നതിനും ക്രൈസ്തവ പ്രതിനിധിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് സഭാ പ്രതിനിധികളടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, ഒരു വിലയും കേന്ദ്രസർക്കാർ കൊടുത്തില്ല. ഒടുവിൽ കോടതി ഇടപെട്ടു. ഒഴിവുകൾ നികത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം ഹാജരാക്കുന്നതിൽ പരാജയപ്പെട്ട മന്ത്രാലയത്തിന്റെ നടപടി കോടതിയെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ടതോടെയാണ് മുസ്ലിം, പാഴ്സി വിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ ഇപ്പോൾ തിരക്കിട്ടു നിയമിച്ചത്. ന്യൂനപക്ഷങ്ങളെ പരിഹസിക്കുന്നതുപോലെ കോടതിയെ പരിഹസിക്കാനാകില്ലല്ലോ.
കോടതികളുടെ ഇടപെടലില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കു നീതി അപ്രാപ്യമാകുന്ന ഒരു ഭരണകാലമാണ്. പാർലമെന്റ് നിയമത്തിലൂടെ പാസാക്കിയ ഒരു ഭരണഘടനാ സ്ഥാപനത്തെ ഇത്തരത്തിൽ നിർജീവമാക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യത്തിൽ മാത്രമല്ല, മതരാഷ്ട്രങ്ങൾക്കു സമാനമായ രീതിയിൽ ഏതൊരു വർഗീയവാദിക്കും ന്യൂനപക്ഷ വേട്ടയ്ക്ക് അവസരമൊരുക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭരണഘടനയെ എന്നേ നോക്കുകുത്തിയാക്കിക്കഴിഞ്ഞു.
ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത് ദിവസങ്ങൾക്കു മുന്പാണ്. ദളിതർക്കു മതഭേദമില്ലാതെ തുല്യനീതി നൽകിയിരുന്ന ഭരണഘടനയിൽ പാർലമെന്റ് വരുത്തിയ ഭേദഗതികൾ നിലനിൽക്കേ, കോടതികളിൽനിന്ന് മറ്റൊരു വിധി ഉണ്ടാകില്ല.
ലോക്സഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കെതിരേ, പ്രത്യേകിച്ച് ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാമെന്നാണ് ഭേദഗതി.
ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നടത്തി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളൂ എന്നു പറഞ്ഞ് ബിജെപി ഭക്തജനസംഘം നാവടക്കുന്നതിനു മുന്പ്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ കാര്യം തെളിച്ചങ്ങു പറഞ്ഞു.
“നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്.” പക്ഷേ, ഇവരുടെ ഭക്തർക്കു യുക്തി വേണ്ടല്ലോ! ക്രൈസ്തവസ്ഥാപനങ്ങളും സന്പത്തും കണ്ടുകെട്ടാൻ ലക്ഷ്യമിടുന്ന എഫ്സിആർഎ ഭേദഗതി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയോദ്ദേശ്യപരമായ നിയമങ്ങളിലൊന്നാണ്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജൻഡകൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ ഇതു സൂചനയല്ല, കൃത്യമായ സന്ദേശമാണ്. സംഘപരിവാർ ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം... ക്രൈസ്തവരെക്കുറിച്ചു ബിജെപി ചിന്തിക്കുന്നില്ലെന്നു പറയാനാകില്ല.
ന്യൂനപക്ഷ കമ്മീഷനിൽ ഒരു ക്രിസ്ത്യാനി വന്നിട്ടെന്താ എന്ന ചോദ്യവും അർഥമുള്ളതാണ്. ന്യൂഡൽഹി ലോധി റോഡിലെ, അധ്യക്ഷനും ആവശ്യത്തിന് അംഗങ്ങളുമില്ലാത്ത ആ ഓഫീസിൽ ഒരു ക്രിസ്ത്യൻ നാമധാരികൂടി വന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ, തങ്ങൾ ക്രൈസ്തവരെ തുല്യരായി കാണുന്നുണ്ടെന്നു വാദിക്കാനെങ്കിലും ബിജെപിക്കൊരു കച്ചിത്തുരുമ്പാകുമായിരുന്നു.
Tags : deepika editorial national commission for minorities