Editorial Audio
ദുഃഖവെള്ളിയാഴ്ച ജറൂസലെമിൽ രണ്ട് മരണങ്ങളാണുണ്ടായത്; ഒരു കൊലപാതകവും ഒരു ആത്മഹത്യയും. അധികാരകേന്ദ്രങ്ങളെ വിമർശിച്ചതിനാണ് ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നത്. അതിന് മതപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടായിരുന്നു. മനുഷ്യപുത്രനെ ഭരണകൂടത്തിന് ഒറ്റിക്കൊടുത്ത ശിഷ്യനായ യൂദാസ് അതേ ദിവസം ദൂരെയല്ലാതെ ഒരു മരത്തിൽ തൂങ്ങിമരിച്ചു.
രണ്ടിനും പ്രസക്തിയുണ്ട്. കാരണം, ഈ രണ്ടു മരണങ്ങളും രാഷ്ട്രീയമാണ്. കൂടുതൽ തെളിച്ചുപറഞ്ഞാൽ, ഭരണകൂട-മത-ജനദ്രോഹ രാഷ്ട്രീയം, അതിനെതിരേ ശബ്ദമുയർത്തുന്നവരെ വേട്ടയാടൽ, അതിനായുള്ള ആൾക്കൂട്ട ധ്രുവീകരണം, ഒറ്റുകാരുടെ ഭരണകൂട വാഴ്ത്ത്, വെള്ളിക്കാശിനുവേണ്ടിയുള്ള ചുംബനം...; മത-രാഷ്ട്രീയ കൂട്ടുകെട്ട് നിന്ദിതരെയും പീഡിതരെയും ചവിട്ടിമെതിക്കുന്നിടത്തെല്ലാം വായിക്കപ്പെടേണ്ടതാണ് പീഡാനുഭവചരിത്രം. ഈ ദിനം വിലാപത്തിന്റേതു മാത്രമല്ല, തിരിച്ചറിവിന്റേതുകൂടിയാകണം.
അത്താഴം കഴിഞ്ഞു മുകളിലത്തെ മുറിയിൽനിന്നിറങ്ങിയവർ പട്ടണത്തിലൂടെ നടന്ന് ഒലിവുമലയിലേക്കു പോയി. അത്താഴമുറി രാഷ്ട്രീയ ചരിത്രത്തിന്റെ മ്യൂസിയമായി കിടന്നു. മേശയിൽ ശിഷ്യരുടെ പാദങ്ങൾ കഴുകാൻ ക്രിസ്തു വെള്ളമെടുത്ത താലം, അരയിൽ കെട്ടിയ കച്ച, ഒറ്റുകാരനും കൈയിലെടുത്ത ചോരമണമുള്ള കാസ... പലതുമുണ്ട്.
യൂദാസാണ് ആദ്യം മുറിയിൽനിന്നു പുറത്തിറങ്ങിയത്. ധൃതിയുണ്ടായിരുന്നു; അവനെ കാത്ത് ക്രിസ്തുവിനെയും അവന്റെ സന്ദേശത്തെയും നശിപ്പിക്കാൻ കാത്തിരുന്ന രാഷ്ട്രീയക്കാർ പുറത്തുണ്ട്. ജറൂസലെം തണുത്തുവിറയ്ക്കവേ, ഗത്സമേൻ തോട്ടത്തിൽ ക്രിസ്തു മുട്ടിന്മേൽ നിന്നു വിയർത്തു. പ്രാർഥനാമധ്യേ ചോരത്തുള്ളികൾ മണ്ണിലെത്തി.
ഒലിവുമരങ്ങൾ ഒരു ദുരന്തനാടകത്തിന്റെ കാണികളെപ്പോലെ നിശ്ചലരായി. ഇരുട്ടിന്റെ ഗുഹകൾക്കപ്പുറത്ത് തീപ്പന്തങ്ങൾ കാണാനായി. ക്രിസ്തുവിന്റെ കാസയിൽ പങ്കു പറ്റിയവൻ മുന്നിലുണ്ട്. അവന്റെ മടിശീലയുടെ കിലുക്കം ഒലിവുമല മുതൽ കുശവന്റെ പറന്പോളം മുഴങ്ങി. ഒരു ചുംബനം! വരാനിരുന്ന എല്ലാ പീഡകളെയുംകാൾ വേദനിപ്പിച്ചത്.
ഭരണാധികാരിയായ സീസറിന്റെ ശത്രുവും റോമാ സാമ്രാജ്യത്തിലെ ദേശദ്രോഹിയുമായി ചിത്രീകരിച്ച് ക്രിസ്തുവിന്റെ വിചാരണ തുടങ്ങി. ദേശദ്രോഹിയെന്ന ചാപ്പ ഇന്നും, എതിർക്കുന്നവരെ കുരിശിലേറ്റാനുള്ള രാഷ്ട്രീയ കുറ്റപത്രത്തിന്റെ തലക്കെട്ടാണ്. ക്രിസ്തുവിനു നിലപാടുണ്ടായിരുന്നു. നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും തനിക്ക് അധികാരമുണ്ടെന്നു പീലാത്തോസ് പറഞ്ഞിട്ടും അവൻ ഭരണകൂടത്തിനു മുന്നിൽ തലകുനിച്ചില്ല.
ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില് എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.” അത് യൂദാസായിരുന്നു. ഗുരുവിനെ, സ്വന്തം ജനങ്ങളെ, സമുദായത്തെ ഒറ്റിക്കൊടുക്കുന്നവരുടെ രണ്ടായിരം വർഷം പഴക്കമുള്ള ജറൂസലെം പ്രേതം! അതുകൊണ്ടാണ്, താരതമ്യപ്പെടുത്താനാകില്ലെങ്കിലും ദുഃഖവെള്ളിയിലെ രണ്ടു മരണങ്ങളും പ്രാധാന്യമുള്ളതാകുന്നത്.
രാജ്യദ്രോഹത്തിന്റെ പേരിൽ ക്രിസ്തുവിനെതിരേ ചുമത്തപ്പെട്ടത് വ്യാജ കേസുകളായിരുന്നു. കള്ളസാക്ഷ്യങ്ങൾ പാഴായി. പക്ഷേ, മതഭരണകൂടം അവനെ ഉന്മൂലനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. രാജ്യദ്രോഹവും ദൈവദൂഷണവുമാണ് കുറ്റം. തങ്ങളുടെ ജനവിരുദ്ധതയെ വിമർശിക്കുകയും വെള്ളയടിച്ച കുഴിമാടങ്ങളെന്നു വിളിക്കുകയും ചെയ്തവനെ എങ്ങനെയും കുടുക്കണം.
അതിനവർ രണ്ടു കാര്യങ്ങൾ ചെയ്തു. ഒന്ന്, അക്രമാസക്തരും രക്തദാഹികളുമായ ആൾക്കൂട്ടത്തെ തയാറാക്കി. രണ്ട്, കൊല്ലാൻ നിശ്ചയിച്ചിരുന്ന ക്രിസ്തുവിന്റെ ശിഷ്യരിൽനിന്നുതന്നെ ഒരാളെ ഒറ്റുകാരനാക്കി. ക്രിസ്തുവിന്റെ ശിഷ്യരെന്ന മേൽവിലാസം കളയാതെതന്നെ അവനോടൊപ്പം അത്താഴത്തിനിരിക്കുകയും അതേസമയംതന്നെ ഭരണകൂടവുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെയോ സന്പത്തിന്റെയോ വെള്ളിക്കാശുകൾ കൈക്കലാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മുന്നറിയിപ്പായിരുന്നു ദുഃഖവെള്ളി.
കാര്യം കഴിഞ്ഞാൽ ഭരണകൂടത്തിനും രാഷ്ട്രീയത്തിനും ഒറ്റുകാരെക്കൊണ്ട് ആവശ്യമില്ല. ക്രിസ്തുവിനെ വധിച്ചതറിഞ്ഞ യൂദാസ് ഒറ്റുകാശ് പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും ഏല്പിച്ചുകൊണ്ടു പറഞ്ഞു: “നിഷ്കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.” അവര്‍ അവനോടു പറഞ്ഞു: “അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.” വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന് പോയി കെട്ടിഞാന്നു ചത്തു.
ക്രിസ്തുവിനെ കുരിശിലേറ്റിയ കാൽവരിയും യൂദാസ് തൂങ്ങിച്ചത്ത കുശവന്റെ പറന്പും തമ്മിൽ ഒരു മൈൽ ദൂരമേയുള്ളൂ. പക്ഷേ, രണ്ടും പറഞ്ഞില്ലെങ്കിൽ ദുഃഖവെള്ളിയുടെ ചരിത്രവും വർത്തമാനവും ഭാവിയും അപൂർണമായിരിക്കും. പെസഹാരാത്രി മുതൽ വെള്ളിയാഴ്ച മൂന്നുമണിവരെയുള്ള സമയത്തെ സംഭവങ്ങൾ നമ്മുടെ പരിസരത്തുമുണ്ട്.
കുരിശിന്റെ വഴികളിലെ പതിനാലിടങ്ങളും ചോദിക്കും. നീതിമാന്റെ, പാവപ്പെട്ടവന്റെ, അനാഥന്റെ, വിധവയുടെ, ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, ഇതരമതസ്ഥരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ചോര കൈയിലുണ്ടോ? മടിശീലയിലെ പണം എങ്ങനെ സന്പാദിച്ചതാണ്? നീ പോകാനിരിക്കുന്ന പതിനഞ്ചാം സ്ഥലം എവിടെയാണ്?
Tags : DEEPIKA EDITORIAL