Editorial Audio
പുരുഷന്മാർ വീണ്ടും വനിതാ സംവരണം ചർച്ചയ്ക്കെടുത്തിട്ടുണ്ട്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കി 2023ൽ പാസാക്കിയ നിയമം, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് ആലോചന. എന്തുകൊണ്ട്, നിയമം പാസാക്കിയതിനു പിന്നാലെ നടത്തിയ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ സംവരണം നടപ്പാക്കിയില്ല? പുരുഷന്മാരുടെ സീറ്റ് കുറയും; അതു പറ്റില്ല.
പുതിയ സെൻസസ് നടത്തി, മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയാൽ പുരുഷന്മാരുടെ സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ വനിതകളുടെ സീറ്റ് വർധിപ്പിക്കാം. പക്ഷേ, അതിനു വർഷങ്ങളെടുക്കും. ഉദ്ദേശ്യവും വൈകിക്കലായിരുന്നു. അതിനിടെ വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെടുത്തി വൈകിക്കുന്നതിനെതിരേയുള്ള ഹർജികളിൽ ഏപ്രിൽ 13ന് സർക്കാർ വിശദീകരണം നൽകണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ആ വിശദീകരണം സ്ത്രീപക്ഷത്താകുകയും വേണം. ഇതാവാം ഇപ്പോഴത്തെ വനിതാ സംവരണ പ്രതിബദ്ധതയ്ക്കു കാരണം.
ഇന്നു പുതിയ സെൻസസ് നടപടികൾ തുടങ്ങുകയാണ്. പക്ഷേ, അതു പൂർത്തിയാക്കി അതിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താൻ വർഷങ്ങളെടുക്കും. അതുകൊണ്ട് 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ ഇതു നടപ്പാക്കാനാകുമോ എന്നാണ് ആലോചന. അതിന്റെ പ്രധാന കാരണങ്ങൾ മുകളിൽ പറഞ്ഞതുപോലെ കോടതിയുടെ ഇടപെടലും നിയമസഭാ തെരഞ്ഞെടുപ്പുകളും മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയുടെ എതിർപ്പ് വനിതാ സംവരണത്തെ മുൻനിർത്തി തടയുകയുമൊക്കെയാകാം.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ്. അതനുസരിച്ച് ലോക്സഭയിൽ നിലവിലുള്ള അംഗസംഖ്യയായ 543ൽനിന്ന് വനിതാ സംവരണത്തിനുള്ള 273 സീറ്റുകൾ ഉൾപ്പെടുത്തി 816 ആയി ഉയർത്തും. രണ്ടുണ്ട് ലാഭം. ഒന്ന്, സ്ത്രീസംവരണം നടപ്പാകും. രണ്ട്, ഇപ്പോൾ സ്ത്രീകൾക്ക് ഉൾപ്പെടെ വീതംവയ്ക്കുന്ന 543 സീറ്റുകളും പുരുഷന്മാർക്ക് എടുക്കാം. ഇന്നു തുടങ്ങുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ വൈകുമെന്നതിനാൽ, 2011ലെ സെൻസസിനെ അടിസ്ഥാനമാക്കാനാണ് ആലോചന.
പക്ഷേ, അതിനും ഏറെ സമയമെടുക്കും. പ്രതിപക്ഷവുമായി സമവായത്തിലെത്തി നടപ്പാക്കേണ്ട അതീവഗൗരവതരമായ വിഷയമാണ് കേന്ദ്രം സങ്കീർണമാക്കിയതെന്നു പറയാതെ വയ്യ. 2023ൽ നിയമം പാസാക്കിയപ്പോൾതന്നെ നടപ്പാക്കിയിരുന്നെങ്കിൽ, പുരുഷന്മാരുടെ കുറച്ചു സീറ്റുകൾ നഷ്ടപ്പെട്ടാലും അതിനൊരു ആത്മാർഥത ഉണ്ടാകുമായിരുന്നു. പരോക്ഷ ലക്ഷ്യങ്ങൾകൂടി സാധിച്ചെടുക്കാനുള്ള രാഷ്ട്രീയനീക്കങ്ങൾ യഥാർഥ ലക്ഷ്യമായിരുന്ന വനിതാ സംവരണത്തെ വൈകിക്കുകയായിരുന്നു എന്നു പറയേണ്ടിവരും.
ഇതിന്റെ മറ്റൊരു വശംകൂടി നോക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ആത്മാർഥതയുണ്ടെങ്കിൽ സംവരണം നടപ്പാക്കാതെതന്നെ 33 ശതമാനം വനിതകളെ മത്സരിപ്പിക്കാനാകില്ലേ? സാധിക്കുമെന്ന് വനിതാ മുഖ്യമന്ത്രിയായ മമത ബാനർജി തെളിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽനിന്ന് 2024ൽ ലോക്സഭയിലെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ പ്രാതിനിധ്യം 38 ശതമാനമാണ്. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള ആ വനിതകൾ ഉജ്വല പ്രകടനമാണ് ലോക്സഭയിൽ നടത്തുന്നത്.
ഇത്തവണത്തെ നിയമസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് 52 സ്ഥാനാർഥികളെയാണ്. ഇത് 18 ശതമാനം പ്രാതിനിധ്യമേയുള്ളൂ. പക്ഷേ, കോൺഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാർട്ടികളേക്കാൾ കൂടുതലാണ്. കേരളത്തിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള്‍ സ്ഥാനാര്‍ഥികളായിട്ടുള്ളത്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളിൽ 10 പേരാണ് വനിതകൾ. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താന്‍ സ്വപ്നം കാണാറുണ്ടെന്ന് തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ആവർത്തിച്ചു പറയുന്ന പാർട്ടിയാണ് സ്വന്തം സ്ഥാനാർഥിപ്പട്ടികയിൽ 10 ശതമാനം പ്രാതിനിധ്യംപോലും സ്ത്രീകൾക്കു കൊടുക്കാതെ സ്വപ്നങ്ങളുടെ കെട്ടഴിക്കുന്നത്. സിപിഎമ്മിന്റെ കാര്യത്തിലാണെങ്കിൽ, 1987ൽ “കേരം തിങ്ങും കേരളനാട്, കെ.ആർ. ഗൗരി ഭരിച്ചീടും’’ എന്ന മുദ്രാവാക്യമെങ്കിലും ഉയർന്നു. ഇന്നാകട്ടെ, മുദ്രാവാക്യംപോലുമില്ല.
രാജ്യത്തെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിപോലും തങ്ങളുടെ ഭാരവാഹികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം കൊടുത്തിട്ടില്ല. അതായത്, സ്ഥാനാർഥികളിലോ പാർട്ടി ഭാരവാഹികളിലോ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം കൊടുക്കാത്തവർ നിയമനിർമാണസഭകളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് തർക്കിച്ചുകൊണ്ടിരിക്കുകയാണ്. ദളിത്-പിന്നാക്ക-വനിതാ സംവരണങ്ങളിലൊക്കെ ഒരേ മനസാണ് ഇടതു-വലതു-മധ്യ മുന്നണികൾക്കെല്ലാമുള്ളത്. ഇതാണ് കുടുംബം മുതൽ പാർലമെന്റ് വരെ നീളുന്ന ആണധികാരത്തിന്റെ നേർചിത്രം.
Tags : Deepika Editorial