Tuesday, September 21, 2021 10:42 PM IST
ഡോ. എം. നാരായണൻ
നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. ഒന്നുമുതൽ ഏഴാംക്ലാസ് വരെയുള്ളവരും പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമുള്ളവരുമായ വിദ്യാർഥികളും നവംബർ ഒന്നിനു സ്കൂളിൽ എത്തും. സ്കൂളുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പും സർക്കാരും വിവിധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ചു സ്കൂളുകൾ തുറക്കുന്പോൾ ഒക്ടോബർ പകുതിയോടെ കേരളത്തിലെ പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം 7000ത്തിൽ താഴെയാകണമെന്നാണ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) നിർദേശിക്കുന്നത്.
ഒരു വലിയ ഇടവേളയ്ക്കുശേഷം കുട്ടികൾ സ്കൂളിലേക്കു വരികയാണ്. പക്ഷേ, സ്കൂളിലേക്കു കുട്ടികളെ വിടുന്നതിനും പഠിപ്പിക്കുന്നതിനും ആഗ്രഹിക്കുന്ന മാതാപിതാക്കളും പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളും ആശങ്കയിലാണ്. ഈ രോഗം വരുമോ എന്ന ആശങ്ക. ഇത് കുട്ടികളെ ബാധിക്കുമോ എന്ന ആശങ്ക.
ഐഎപിയുടെ നിർദേശം
സ്കൂൾ തുറക്കുന്നതിനു മുന്പുള്ള രണ്ടാഴ്ചത്തേക്ക് പ്രതിദിനം ഒരു ലക്ഷം ജനസംഖ്യക്ക് പുതിയ കേസുകളുടെ എണ്ണം 20ൽ താഴെയായിരിക്കണം. സംസ്ഥാനത്തെ 3.5 കോടിയോളം വരുന്ന ജനസംഖ്യ അനുസരിച്ച്, സ്കൂൾ തുറക്കുന്ന തീയതിക്ക് മുന്പുള്ള രണ്ടാഴ്ചകളിൽ പുതിയ കേസുകളുടെ എണ്ണം പ്രതിദിനം 7,000ത്തിൽ താഴെയായിരിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറവായിരിക്കണമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) നിർദേശിക്കുന്നു.
കുട്ടികളുടെ ആശങ്ക
കൗമാരക്കാരെയും മുതിർന്നവരെയും അപേക്ഷിച്ച് കുട്ടികൾക്ക് കൊറോണ വൈറസ് അണുബാധയ്ക്കെതിരേ കൂടുതൽ ആന്റിബോഡി പ്രതികരണം ഉള്ളതിനാൽ കുട്ടികൾക്കു യാതൊരു ദോഷവുമില്ല.
കോവിഡ് 19നെ സംബന്ധിച്ചു കുട്ടികൾക്ക് ആശങ്ക ഉണ്ടാകുക സ്വാഭാവികമാണ്. അത് മാതാപിതാക്കളും പങ്കുവയ്ക്കുന്നുണ്ട്. ആശങ്ക വേണ്ടെന്ന അഭിപ്രായത്തിലാണ് ആരോഗ്യവകുപ്പ്. കേരളത്തിലെ സർവേ പ്രകാരം ഇതിനകം 50-70 ശതമാനത്തിനു മുകളിൽ കുട്ടികൾക്കു രോഗം വന്നുപോയിട്ടുണ്ട്.
കുട്ടികളിൽ ഈരോഗം മാരകമാകാത്തതുകൊണ്ടുപലരും അറിഞ്ഞിട്ടില്ലെന്നു മാത്രം. മാതാപിതാക്കൾക്കു രോഗം വന്ന സംഭവങ്ങളിൽ മക്കൾക്കും വന്നിട്ടുണ്ടാകാം. എന്നാൽ കുട്ടികൾക്കു രോഗം മാരകമായി ബാധിച്ചില്ല. 99 ശതമാനം കുട്ടികൾക്കും ഈ രോഗം പ്രശ്നമാകുന്നില്ല. ഇതെല്ലാം ആശങ്ക അകറ്റുന്നതിന് ഉപകരിക്കുന്നു.
എന്നാൽ ഒരു ശതമാനം കുട്ടികൾക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ രോഗം വന്നാലും കുറച്ചു പ്രശ്നങ്ങൾ ബാധിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. മുതിർന്നവരിലും ഇതാണ് അവസ്ഥ. സൂക്ഷ്മമായ ആസൂത്രണത്തിലൂടെ, പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള രോഗത്തെ നിയന്ത്രിക്കാൻ ആരോഗ്യ പരിപാലന സംവിധാനം വേണ്ടത്ര സജ്ജമാക്കണം. കോവിഡ് -19 സ്ഥിതിവിവരക്കണക്കുകൾ ജാഗ്രതയോടെ പിന്തുടരണം. സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാനം ഓരോ 15 ദിവസത്തിലും അവലോകനം ചെയ്യണം.
സാമൂഹ്യ അകലം പാലിക്കപ്പെടുമോ?
സാമൂഹ്യ അകലം പാലിക്കാൻ കുട്ടികൾക്കു സാധിക്കുന്ന വിധത്തിൽ ക്രമീകരണം വരുത്തേണ്ടതു വിദ്യാഭ്യാസവകുപ്പും സ്കൂളും ചേർന്നാണ്. ഇത്രയും നാളും സ്കൂളിൽ പോകാതിരുന്ന കുട്ടികളാണ്. ഇവരെ എല്ലാവരെയും ഒന്നിച്ചിരുത്തുന്നതിനു പകരം ഷിഫ്റ്റ് സന്പ്രദായം വരുത്തിയാൽ കുട്ടികൾക്കു തിരക്കു കൂട്ടാതെ പഠിക്കാനും സ്കൂളിൽ ചെലവഴിക്കാനും സാധിക്കും. ഒരു ദിവസം പോലും സ്കൂളിൽ പോകാത്ത കുട്ടികളുണ്ട്.
ഇവർക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിൽ എത്താൻ സാധിച്ചാൽ തന്നെ നല്ല കാര്യമാണ്. ഇത് കൂടുതൽ സുരക്ഷിതമായിരിക്കും. ഭക്ഷണത്തിനും വിശ്രമസമയത്തിനും ക്രമീകരണം വരുത്താൻ അതതു സ്കൂളുകൾ ശ്രദ്ധിച്ചാൽ മതിയാകും. എല്ലാ കുട്ടികളെയും ഒരേസമയം തുറന്നുവിടുന്നതിനു പകരം അതിനുള്ള ക്രമീകരണം വരുത്തി വേർതിരിക്കണം. സ്കൂൾബസിലും പൊതുഗതാഗതത്തിലും ആശ്രയിക്കാതെ, സാധിക്കുന്ന മാതാപിതാക്കൾ കുട്ടികളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയി വിടാൻ ശ്രദ്ധിക്കണം.
വാക്സിനേഷൻ?
കുട്ടികൾക്കും വാക്സിനേഷൻ കൊടുക്കാൻ സാധിക്കുന്ന സ്ഥിതിയിലേക്കു നമ്മുടെ രാജ്യം കടന്നുവന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, അതിനു മുന്പു സ്കൂളിലെ മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവർ, സഹായികൾ, സ്കൂളിലെ മറ്റു സഹായികൾ, കുട്ടികളുമായി ഏറെ ബന്ധപ്പെടുന്നവരും വാക്സിനേഷൻ എടുത്തിരിക്കണമെന്ന കർശന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
കുട്ടികൾ കോവിഡ് വാഹകരാകുമോ?
ഇത്തരമൊരു ആശങ്ക പൊതുവേയുണ്ട്. കുട്ടികൾ സ്കൂളിൽനിന്നും വരുന്പോൾ കോവിഡ് വാഹകരാകുമോ എന്ന ആശങ്ക. ഇത് വീട്ടിലുള്ള മുതിർന്നവർക്കുൾപ്പെടെ പകരാനുള്ള സാധ്യത, ഇതെല്ലാം മറ്റൊരു ആശങ്കയായി ഉയർന്നു നില്ക്കുന്നു. കുട്ടികൾ സ്കൂളിൽ പോകുന്ന വീട്ടിലുള്ളവരെല്ലാം രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണം. ഇതോടെ വാക്സിൻ എടുത്തിരിക്കുന്നവർക്കും കുട്ടികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
മാനസിക, ശാരീരിക പ്രശ്നങ്ങൾ?
കോവിഡ് കാലത്തു സ്കൂളുകൾ അടച്ചിട്ടതോടെ കുട്ടികൾക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക പ്രത്യാഘാതങ്ങളെ തട്ടിച്ചുനോക്കുന്പോൾ കോവിഡ്-19 ഒരു പ്രശ്നമല്ല. എത്ര കുട്ടികൾ ജീവനൊടുക്കി, എത്ര കുട്ടികൾ മൊബൈൽ ഗെയിമുകളുടെ ഇരയായി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പ്രധാനമാണ്. മൊബൈലിന്റെ ലോകത്തിലേക്കു ചുരുങ്ങിയ കുട്ടികളുടെ മാനസികവളർച്ച പോലും പ്രശ്നമാണെന്നു മാതാപിതാക്കൾ സങ്കടപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ സ്കൂൾ ഒന്നു തുറന്നുകിട്ടാനാണ് മാതാപിതാക്കളും കുട്ടികളും ആഗ്രഹിക്കുന്നത്. നമ്മൾ സങ്കല്പിക്കുന്നതിനേക്കാൾ വലിയ പ്രശ്നമായി ഇതിനെ കാണാൻ സാധിക്കണം. നമ്മൾ ശ്രദ്ധിച്ചാൽ മാറിനില്ക്കുന്ന രോഗം മാത്രമാണ് കോവിഡ്. നമ്മുടെ ഭാവി തലമുറ മാനസികവളർച്ച മുരടിച്ചു നശിച്ചുപോകുന്ന പ്രവണതയിൽനിന്നു രക്ഷപ്പെടണമെങ്കിൽ സ്കൂളിന്റെ വാതിലുകൾ തുറന്നുകിട്ടണം. പലർക്കും സ്കൂളുകളിൽ പഠിച്ച പരിചയമില്ല, അധ്യാപകരെ അറിയില്ല, സഹപാഠികളെ കണ്ടിട്ടില്ല.
കുട്ടികളുടെ സന്തോഷം
ഓണ്ലൈൻ ക്ലാസിന്റെ മടുപ്പിൽനിന്നും ഒരു മോചനം കിട്ടുന്ന അനുഭവത്തിലേക്കാണ് കുട്ടികൾ മാറുന്നത്. പഠിക്കാൻ സാധിക്കാത്ത കുട്ടികളായി ഭൂരിപക്ഷം മാറിയിരിക്കുന്നു. സ്കൂളുകളുടെ അന്തരീക്ഷം കുട്ടികൾക്കു നൽകുന്ന സന്തോഷം ചെറുതല്ല. ഓണ്ലൈൻ പഠനത്തിനായി അധ്യാപകർ നൽകുന്ന പിന്തുണ മികച്ചതാണെങ്കിലും സ്കൂളിലെത്താനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്.
(ലേഖകൻ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന മുൻപ്രസിഡന്റാണ്.)