ലണ്ടൻ: സൈനികരെ അടക്കം ചെയ്ത സെമിത്തേരിയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയയാൾക്ക് റഷ്യൻ കോടതി 14 വർഷം തടവുശിക്ഷ വിധിച്ചു. നിക്കോളായ് ഷെർബാക്കോവ് എന്ന നാൽപ്പത്തെട്ടുകാരനാണ് ശിക്ഷയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കടുത്ത രാജ്യദ്രോഹക്കുറ്റമാണ് ഇയാൾക്കെതിരേ തെളിഞ്ഞത്. മോസ്കോയ്ക്കു വടക്കുകിഴക്ക് യാരോസ്‌ലാവൽ നഗരത്തിലുള്ള സെമിത്തേരിയുടെ ദൃശ്യങ്ങൾ 2024 ഒക്‌ടോബർ മുതൽ ഇയാൾ രഹസ്യമായി പകർത്തിയിരുന്നു എന്നാണ് തെളിഞ്ഞത്.
2025 അവസാനത്തിൽ ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. യുക്രെയ്നിലെ രഹസ്യാന്വേഷണ ഏജൻസികൾക്കു കൈമാറാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റഷ്യൻ അന്വേഷകർ കണ്ടെത്തി.
അതേസമയം ഈ ദൃശ്യങ്ങൾ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന് എങ്ങനെ സഹായകരമാകും എന്നതിൽ വിശദീകരണമില്ല.
റഷ്യയിൽ ഇത്തരം കേസുകൾ ആദ്യമല്ല. പട്ടാള സെമിത്തേരിയുടെ ദൃശ്യങ്ങൾ പകർത്തിയ വനിത ജൂണിൽ പിടിയിലായിരുന്നു.
Tags : Ukraine War Russia Ukraine