വാഷിംഗ്ടൺ ഡിസി: നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർവച്ചു നല്കുമെന്ന് പ്രസിഡന്‍റ് ട്രംപ്. ട്രംപിന്‍റെ ഇറേനിയൻ യുദ്ധം മൂലം റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന സൂചനയ്ക്കിടെയാണ് ഈ വാഗ്ദാനം.
പാർട്ടി കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
അമേരിക്കയിൽ പ്രായപൂർത്തിയായ 27 കോടി പേരുണ്ട്. ഇത്രയും പേർക്ക് അയ്യായിരം വച്ചു നല്കാൻ 1.3 ലക്ഷം കോടി ഡോളർ വേണ്ടിവരും.
തെരഞ്ഞെടുപ്പ് ജയിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ആദ്യ സംഭവമായിരിക്കുമിത്. ഇതിന്‍റെ നിയമസാധുതയെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ട്രംപിന്‍റേത് ശൂന്യമായ വാഗ്ദാനമാണെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ പ്രതികരിച്ചു.
ട്രംപ് ലോകരാജ്യങ്ങൾക്ക് ഇറക്കുമതി ചുങ്കം ചുമത്തി പിരിച്ചെടുത്തതിൽനിന്ന് ഇതിനാവശ്യമായ തുക കണ്ടെത്താനാകുമെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് സൂചിപ്പിച്ചു. അടിസ്ഥാനപരമായി അമേരിക്കൻ തൊഴിലാളികൾക്ക് ട്രംപ് നല്കുന്ന ഡിവിഡന്‍റ് ആണിതെന്നും വാൻസ് വിശദീകരിക്കാൻ ശ്രമിച്ചു.
ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്‍റെയും അവശ്യവസ്തുക്കളുടെയും വില ഉയരുന്നത് അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. ട്രംപിന്‍റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. യുദ്ധം അവസാനിപ്പിക്കാനായി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.
Tags : America Trump Midterm Election