അമേരിക്കയുടെ പരാജയം സൂചിപ്പിച്ച് ടെഹ്റാനിൽ സ്ഥാപിച്ചിരിക്കുന്ന ബിൽ ബോർഡ്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നു വരെ ഇറാൻ യുദ്ധം അവസാനിക്കില്ലെന്ന് പ്രസിഡന്‍റ ്ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അമേരിക്കൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ പറഞ്ഞത്.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. “തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിൽക്കൂടുതൽ പിടിച്ചുനിൽക്കാൻ ഇറാനു കഴിയില്ല”- ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം ദീർഘകാലം നീണ്ടേക്കാമെന്ന സൂചനയ്ക്കിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്‍റെ ഭരണകാലത്ത് യുദ്ധം അവസാനിച്ചേക്കില്ലെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനു നേരിട്ടു മുന്നറിയിപ്പു നല്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്‍റെ ആണവപദ്ധതികൾ സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ബോംബിടുമെന്ന ഭീഷണിയും ട്രംപ് പാർട്ടി കൺവെൻഷനിൽ മുഴക്കി. നേരത്തേയുള്ള യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന നതാൻസ് ആണവനിലയത്തിനു സമീപമാണ് പിക്ആക്സ്.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്കുള്ള അതൃപ്തി മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസിന്‍റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായേക്കും. ട്രംപിന്‍റെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.