ഒട്ടാവ: ഖലിസ്ഥാൻ തീവ്രവാദം രാജ്യത്തിനു ഭീഷണിയെന്നു കാനഡയിലെ ഇന്റലിജൻസ് ഏജൻസി.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായും രാജ്യത്തിന്റെ താത്പര്യങ്ങൾക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തുന്നതായും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് തയാറാക്കിയ കഴിഞ്ഞ വർഷത്തെ പബ്ലിക് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്കു കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുണ്ട്. പ്രസ്ഥാനങ്ങൾ സമുദായത്തിൽനിന്നു പണം സമാഹരിച്ച് അക്രമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 40 വർഷം മുന്പ് എയർഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരെ വധിച്ച സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.
അതേസമയം, ഖലിസ്ഥാൻ രാഷ്ട്രരൂപവത്കരണത്തിനായി അക്രമവിരുദ്ധ പ്രചാരണം നടത്തുന്നതിനെ തീവ്രവാദമായി കരുതേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ പണം സമാഹരിക്കുന്നതും പ്രചാരണം നടത്തുന്നതും വളരെ കുറച്ചുപേർ മാത്രമാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.