വാഷിംഗ്ടൺ: അമേരിക്കയിൽ പാക്കേജിംഗ് കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള 'നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്' കമ്പനിയിൽ ചൊവ്വാഴ്ചയാണ് വൻ സ്ഫോടനമുണ്ടായത്.
കടലാസ് നിർമാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന "വൈറ്റ് ലിക്വർ' എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊട്ടിത്തെറിച്ച സമയത്ത് ടാങ്കിൽ ഏകദേശം 9,00,000 ഗാലൻ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കാണാതായവർക്കായി തzരച്ചിൽ തുടരുന്നുണ്ട്. ടാങ്കിൽ നിന്ന് രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവർത്തനത്തിന് തടസമാണ്.
ഹസാർഡസ് മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ടോക്കിയോ ആസ്ഥാനമായുള്ള നിപ്പോൺ പേപ്പർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഈ ഫാക്ടറി. കാർട്ടണുകളും കപ്പുകളും നിർമ്മിക്കുന്നതിനാവശ്യമായ പേപ്പർബോർഡുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്കയിലെ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
Tags : chemical explosion Washington paper mill death