ലണ്ടൻ: ബ്രിട്ടണിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കീയർ സ്റ്റാർമർക്കെതിരേ പടയൊരുക്കം ശക്തം. നേതൃമാറ്റത്തിന് സമയക്രമം നിശ്ചയിക്കാൻ ഒരുകൂട്ടം മന്ത്രിമാർ ആവശ്യപ്പെട്ടു.
എന്നാൽ, നിർണായക മന്ത്രിസഭാ യോഗത്തിൽ, താൻ രാജിവയ്ക്കില്ലെന്ന് സ്റ്റാമർ പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ എഴുപതിലധികം എംപിമാരും സ്റ്റാർമർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെ മന്ത്രിമാരുടെ നാല് ഉപദേശകർ രാജിവച്ചതും സ്റ്റാർമർക്കുമേൽ സമ്മർദമേറ്റിയിരുന്നു. എന്നാൽ, ഭരിക്കാനാവശ്യമായ പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്നാണ് സ്റ്റാർമർ വാദിക്കുന്നത്.
കുറഞ്ഞത് 81 ലേബർ എംപിമാരെങ്കിലും എതിരായെങ്കിൽ മാത്രമേ സ്റ്റാർമർക്ക് പുറത്തുപോകേണ്ടിവരൂ. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ്, വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ എന്നിവരുൾപ്പെടെ മുതിർന്ന കാബിനറ്റംഗങ്ങൾ സ്റ്റാർമർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്.
ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി, പ്രതിരോധ സെക്രട്ടറി ജോൺ ഹീലി എന്നിവരും സ്റ്റാർമറെ നീക്കുന്നതിനെ അനുകൂലിക്കുന്നതായാണ് കരുതപ്പെടുന്നത്.
സ്റ്റാർമറിന്റെ പകരക്കാരുടെ നിരയിൽ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ എന്നിവരാണു മുന്നിലുള്ളത്. 2024ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സ്റ്റാർമർക്ക്, രണ്ടു വർഷത്തിനുള്ളിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുകയാണ്.
Tags : Starmer UK Protest Labour Party