വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഒരു സഹായമായി ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ഞങ്ങൾ ഇപ്പോൾ ആരംഭിക്കുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടിവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങൾ ഹോർമുസ് തുറക്കുന്നതിനായി ഇടപെടാത്തതിനെയും ട്രംപ് പരിഹസിച്ചു. ഈ ജോലി സ്വയം ചെയ്യാൻ അവർക്കു ധൈര്യമോ ഇച്ഛാശക്തിയോ ഇല്ല. ഇതു വിരോധാഭാസമാണ്. എന്നിരുന്നാലും, പല രാജ്യങ്ങളിൽനിന്നുമുള്ള ഒഴിഞ്ഞ കപ്പലുകൾ അമേരിക്കയിലേക്കു വന്ന് എണ്ണ നിറയ്ക്കുന്നുണ്ട്- ട്രംപ് കൂട്ടിച്ചേർത്തു.
പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചശേഷം കപ്പൽപാതയിലെ വിവിധ ഭാഗത്തായി ഇറാൻ മൈനുകൾ സ്ഥാപിച്ചെന്നും എന്നാൽ, എവിടെയൊക്കെയാണു ഇതു സ്ഥാപിച്ചതെന്നു ട്രാക്ക് ചെയ്യാൻ ഇപ്പോഴാകുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുദ്ധത്തില്‍ ഇറാനു വലിയ നാശമുണ്ടായതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. “ യുദ്ധത്തില്‍ ഇറാന് നേട്ടമുണ്ടാക്കിയെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ അവര്‍ വലിയ തിരിച്ചടി നേരിട്ടു. അവരുടെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന ഇല്ലാതായി. അവരുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു.
റഡാറുകള്‍, മിസൈല്‍, ഡ്രോണ്‍ ഫാക്ടറികള്‍ നശിപ്പിക്കപ്പെട്ടു. അവരുടെ പ്രധാന നേതാക്കളെ ഇല്ലാതാക്കാനായെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം, താത്കാലിക വെടിനിർത്തൽ കാലാവധി മുതലെടുത്ത് ഇറാൻ പരമാവധി ആയുധസംഭരണം നടത്തുകയാണെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Tags : Hormuz cleanup Trump West Asian Conflict Middle East war