വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്യുന്നതിന് യുഎസ് നാവികസേന നടപടികൾ ആരംഭിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാനുമായി വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും എണ്ണനീക്കം തടസപ്പെടുന്നത് ലോക സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.
ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഈ പാതയിലെ തടസങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർധനയ്ക്കുംസാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുന്നുണ്ട്.
കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ കണ്ടെത്തി നീക്കംചെയ്യുന്ന ദൗത്യം പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണു വിദഗ്ധർ നൽകുന്ന സൂചന. അതേസമയം, ഹോർമുസ് സുരക്ഷിതമെന്ന് അമേരിക്ക പ്രഖ്യാപിച്ചാലും വാണിജ്യ കപ്പൽകമ്പനികൾ ഇതു വിശ്വസിക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്.
യഥാർഥത്തിൽ സ്ഫോടകവസ്തുക്കൾ വേണ്ട, അവയുണ്ടെന്ന് വെറുതെ പറഞ്ഞുപരത്തിയാൽ പോലും ഹോർമുസ് വഴി ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ഫോറിൻ പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ എമ്മ സാലിസ്ബറി ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതുവരെ ആഗോള എണ്ണവിപണിയിലെ ആശങ്ക മാറില്ലെന്നാണു സാമ്പത്തിക വിദ്ഗധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പത്തുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എത്രയും വേഗത്തിൽ ഹോർമുസ് പാത സുരക്ഷിതമാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.