വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത മാധ്യമപ്രവർത്തരുടെ വിരുന്നിൽ വെടിയുതിർത്തത് ഉന്നത വിദ്യാഭ്യാസമുള്ള മുപ്പത്തിയൊന്നുകാരൻ. കലിഫോർണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിനു സമീപം ടൊറൻസ് നിവാസിയായ കോൾ തോമസ് അലൻ ആണ് ഹിൽട്ടൻ ഹോട്ടലിലെ വെടിവയ്പിൽ അറസ്റ്റിലായത്. പ്രസിഡന്റ് ട്രംപ് അടക്കം ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടായിരിക്കാം അക്രമി എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഹിൽട്ടൺ ഹോട്ടലിൽ പ്രസിഡന്റ് ട്രംപ്, പത്നി മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ ഉന്നതരും രണ്ടായിരത്തോളം അതിഥികളും പങ്കെടുത്ത വിരുന്നു നടന്ന മുറിക്കു പുറത്താണു വെടിവയ്പുണ്ടായത്.
വേദിയിൽ പ്രസിഡന്റ് ട്രംപും മെലാനിയയും മറ്റുള്ളവരുമായി കുശലം നടത്തുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ തോക്കുകളുമായെത്തി ട്രംപിനെയും മെലാനിയയെയും വളയുകയും പുറത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഞെട്ടിവിറച്ച അതിഥികൾ മേശകൾക്കു താഴെ അഭയം തേടി.
സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കീഴടക്കിയ കോൾ തോമസ് അലന്റെ ചിത്രം ട്രംപ് പിന്നീട് പുറത്തുവിട്ടു. അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്കു നേർക്കു പാഞ്ഞടുക്കുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ പിറകേ ഓടുന്നതിന്റെയും വീഡിയോ പുറത്തുവന്നു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്പുണ്ടായി.
എന്നാൽ പിടികൂടാനുള്ള ശ്രമത്തിൽ അക്രമിക്കു വെടിയേറ്റിട്ടില്ല. അക്രമിയുടെ വെടിയേറ്റ് ഒരു സുരക്ഷാഭടന് പരിക്കേറ്റു. അക്രമിയുടെ പക്കൽനിന്ന് കൈതോക്ക്, ഷോട്ട് ഗൺ, നിരവധി കത്തികൾ എന്നിവ കണ്ടെടുത്തു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോസ്ഥരെ ലക്ഷ്യമിട്ടാണ് താൻ വന്നതെന്ന് അക്രമി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അക്രമി ഹിൽട്ടൻ ഹോട്ടലിൽ ഗസ്റ്റ് ആയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കോൾ തോമസ് അലൻ പ്രസിദ്ധമായ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയിരുന്നു. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ മെക്കാനിക്കൽ എന്ജിനിയർ, കന്പ്യൂട്ടർ സയന്റിസ്റ്റ്, സ്വതന്ത്ര ഗെയിം ഡെവലപ്പർ, അധ്യാപകൻ എന്നിങ്ങനെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കുറച്ചു വർഷങ്ങളായി പാർട്ട് ടൈം അധ്യാപകനായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
1921 മുതൽ നടക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് വാർഷിക അത്താഴവിരുന്നിൽ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കുന്നത് ഇതാദ്യമാണ്.
മാധ്യമപ്രവർത്തകരുമായി സുഖകരബന്ധമില്ലാത്ത ട്രംപ് ഒന്നാം ഭരണകാലത്തും രണ്ടാം ഭരണം ആരംഭിച്ച കഴിഞ്ഞ വർഷവും വിരുന്നിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല.