നോർത്ത് യോർക്ക്ഷെയറിലെ ആർമി ഫൗണ്ടേഷൻ കോളജ്.
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സൈനിക പരിശീലന കേന്ദ്രമായ ആർമി ഫൗണ്ടേഷൻ കോളജിൽ (എഎഫ്സി) കടുത്ത സ്ത്രീവിരുദ്ധത നിലനിൽക്കുന്നതായി ആരോപണം. ഇവിടെ പഠിക്കുന്ന പെൺകുട്ടികൾ കടുത്ത ലൈംഗിക പീഡനങ്ങൾക്കിരയാകുന്നതായി ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൂട്ട ബലാത്സംഗത്തിന് ഇരയായ കഥയും ഒരാൾക്കു പറയാനുണ്ടായിരുന്നു. ജൂണിയർ സൈനികരും പരിശീലകർ അടക്കമുള്ള കോളജ് സ്റ്റാഫും സ്ത്രീവിരുദ്ധ മനോഭാവം പടർത്തുന്നായും ആരോപിക്കപ്പെടുന്നു.
നോർത്ത് യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ സ്ഥിതി ചെയ്യുന്ന എഎഫ്സി, ബ്രിട്ടീഷ് ആർമിയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. 16 വയസിൽ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നവർക്കാണ് ഇവിടെ പരിശീലനം നല്കുന്നത്. നിലവിൽ 889 പേർ ഇവിടെ പരിശീലനം നേടുന്നു. ഇതിൽ 70 പെൺകുട്ടികളുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ പഠിച്ച നാലു പേരാണ് ബിബിസിക്കു മുന്നിൽ, തങ്ങൾ നേരിട്ട കൊടിയ പീഡനങ്ങൾ വിവരിച്ചത്. ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നാലു പേരും സൈനികസേവനം മതിയാക്കി.
17-ാം വയസിൽ കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടിവന്ന കാര്യമാണ് ഒരാൾക്കു പറയാനുണ്ടായിരുന്നത്. പീഡിപ്പിച്ച എല്ലാവരും ഏതാണ്ട് ഇതേ പ്രായത്തിലുള്ള ജൂണിയർ സൈനികരായിരുന്നു. നാലു മണിക്കൂർ നേരമാണ് പീഡനം സഹിക്കേണ്ടിവന്നത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുശേഷം സൈന്യത്തിൽനിന്ന് രാജിവച്ചതായും ഈ സ്ത്രീ പറഞ്ഞു.
കൂട്ടമാനഭംഗം നേരിട്ടകാര്യം നോർത്ത് യോർക്ക്ഷെയർ പോലീസിനു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസ് ആർക്കെതിരേയും കേസെടുത്തില്ല. പിന്നീട് നോർത്ത് യോർക്ക്ഷെയർ പോലീസുമായി ഫിനാൻഷ്യൽ സെറ്റിൽമെന്‍റ് ഉണ്ടാക്കിയെന്നും ഈ സ്ത്രീ കൂട്ടിച്ചേർത്തു.
ഒരു ജൂണിയർ സൈനകനിൽനിന്ന് ആക്രമണവും ലൈംഗിക പീഡനവും നേരിടേണ്ടിവന്ന കാര്യമാണ് മറ്റൊരു വനിതയ്ക്കു പറയാനുണ്ടായിരുന്നത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ കോളജിൽ നിരന്തരം ഉയരുന്നതായി വേറൊരു സ്ത്രീയും വെളിപ്പെടുത്തി.
2018 ജനുവരി മുതൽ 2025 ജൂൺ വരെ ഈ കോളജിലെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് 176 പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ 32 പരാതികൾ കോളജിലെ സ്ഥിരം ജീവനക്കാർക്കും 144 എണ്ണം ജൂണിയർ സൈനികർക്കും എതിരേയായിരുന്നു.
ബിബിസി റിപ്പോർട്ട് അങ്ങേയറ്റം വേദയുളവാക്കുന്നതും ഗൗരവകരവുമാണെന്ന് ബ്രിട്ടീഷ് ആർമി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ നേരിട്ടവരും അതിനു സാക്ഷികളായവരും മുന്നോട്ടു വരണമെന്നും സൈന്യം അഭ്യർഥിച്ചു.
Tags : Army Foundation College army training college rape misogyny sexual violence