പത്തനംതിട്ട: കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്ന ആശ്വാസ ഗാനങ്ങളുടെ രചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ 80-ാം ചരമവാര്‍ഷികം ഇന്ന്. ജീവിത പ്രതിസന്ധികളുടെ മധ്യത്തിലും ദൈവവിശ്വാസത്തിന്റെ ആഴത്തിലൂടെ അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ഇന്നും ആളുകളെ സ്വാധീനിക്കുന്നവയാണ്.
ക്രൈസ്തവ മതപ്രചാരകനും കവിയും സംഗീതജ്ഞനുമായ അറിയപ്പെട്ട കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജന്മനാട് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയാണ്.
മൂത്താമ്പക്കല്‍ തറവാട്ടിലാണ് ജനനം. 1883 നവംബര്‍ 29ന് ജനിച്ചു. എം.ഐ. വര്‍ഗീസ് എന്നതായിരുന്നു യഥാര്‍ഥ പേര്. മൂത്താമ്പക്കല്‍ ഇട്ടിയും മറിയാമ്മയുമായിരുന്നു മാതാപിതാക്കള്‍. കാഴ്ചയില്‍ വളരെ വ്യത്യസ്തനായിരുന്നു. 175 സെന്റിമീറ്ററോളം ഉയരത്തിൽ മെലിഞ്ഞ ശരീരപ്രകൃതം. തൂവെള്ള വസ്ത്രധാരിയായ ഉപദേശി പൊതു ഇടങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകുകയും തൊട്ടുപിന്നാലെ മാതാപിതാക്കള്‍ മരിക്കുകയും ചെയ്തതോടെ ഏറെ ബുദ്ധിമുട്ടിലൂടെ കടന്നുപോയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കര്‍ഷകനായി ജീവിതം തുടങ്ങിവച്ച അദ്ദേഹം സുവിശേഷ പ്രചാരണത്തിനു സമയംകണ്ടെത്തി. ഏലിയാമ്മയായിരുന്നു ഭാര്യ.
വര്‍ഗീസ്കുട്ടി, സാമുവേല്‍ കുട്ടി, മറിയാമ്മ എന്നിവരായിരുന്നു മക്കള്‍. രണ്ടാമത്തെ മകൻ ചെറുപ്രായത്തില്‍ അപകടത്തില്‍ മരിച്ചു. ഉപദേശിയുടെ ജീവിതത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ഒമ്പതാമത്തെ വയസില്‍ തന്റെ മകന് മരിച്ചപ്പോൾ ഉപദേശി രചിച്ച ഗാനമാണ് ‘ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കൈയില്‍ തന്നാല്‍ ...’ എന്നു തുടങ്ങുന്നത്. അനേകമാളുകളെ ജീവിത പ്രതിസന്ധികളില്‍ സ്വാധീനം ചെലുത്തുന്ന ഗാനങ്ങളിലൂടെ ഇന്നും കൊച്ചുകുഞ്ഞ് ഉപദേശിയുടെ സ്മരണ നിലനില്ക്കുന്നു.
പകല്‍ കൃഷിപ്പണികളും വൈകുന്നേരങ്ങളില്‍ സുവിശേഷ പ്രചാരണവുമായി അദ്ദേഹം ജീവിതം മുന്നോട്ടു നയിച്ചു. മണിക്കൂറുകളോളം പ്രാര്‍ഥനയ്ക്കും സുവിശേഷ ഘോഷണത്തിനും ചെലവഴിക്കാന്‍ അദ്ദേഹത്തിനായി.
ചെറുപ്പക്കാരില്‍ ഏറെ സ്വാധീനം ചെലുത്തുന്നതായി ഉപദേശിയുടെ പ്രഭാഷണങ്ങള്‍. മലയാളത്തില്‍ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ നിരവധിയാളുകളില്‍ പ്രത്യാശയും സന്തോഷവും പകരാനിടയാക്കി. 210 ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആശ്വാസഗീതങ്ങള്‍ എന്ന ഗ്രന്ഥം പുറത്തിറക്കി. ഈ ഗീതങ്ങളാണ് ഇന്നും ക്രൈസ്തവലോകത്ത് സുവിശേഷഗാനങ്ങളായി നിലകൊള്ളുന്നത്.
നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത ജോലിയും അദ്ദേഹത്തെ രോഗാതുരനാക്കി. 1945 നവംബര്‍ 30നു രാവിലെ കൊച്ചുകുഞ്ഞ് ഉപദേശി ഇഹലോകജീവിതം വെടിഞ്ഞു. ഡിസംബര്‍ ഒന്നിന് ഇടയാറന്മുള ളാക സെന്തോം മാര്‍ത്തോമ്മ പള്ളിയില്‍ സംസ്കരിച്ചു.
Tags : mentor Sadhu Kochukunju