കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ നടത്തുന്ന കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
നിയമസഭയില്‍ മൂന്ന് കോടി രൂപ തിരിച്ചടച്ചെന്ന് താന്‍ പറഞ്ഞ് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷം പറയുന്ന പ്രായശ്ചിത്തത്തിന് തയാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നത്. കെ.സി. വേണുഗോപാല്‍ ദേവസ്വം വകുപ്പ് മന്ത്രിയായപ്പോഴാണ് പോറ്റി ശബരിമലയില്‍ എത്തിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ വിഷമം എല്ലാവര്ക്കും മനസിലാകും. അന്വേഷണം എത്തേണ്ടയിടത്ത് തന്നെ എത്തുന്നതോടെ അതും അവര്‍ക്ക് വിഷമമാകും. അന്വേഷണം ഭംഗിയായി നടക്കട്ടെ. നിയമസഭയില്‍ താന്‍ പറഞ്ഞ കാര്യം സംബന്ധിച്ച് തെറ്റായി പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊതുസമൂഹത്തോട് മാപ്പുപറയണം.
നിയമസഭയില്‍ പറഞ്ഞത് കൃത്യമായ രേഖയുടെ അടിസ്ഥാനത്തിലാണ്. താന്‍ പറഞ്ഞ കാര്യം ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അവര്‍ പറയുന്ന പ്രായശ്ചിത്തം ചെയ്യും. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്രയവിക്രിയത്തിലും സര്‍ക്കാര്‍ ഇടപെടുന്നില്ല. നിയമസഭയില്‍ അവര്‍ക്ക് പറയാന്‍ പറ്റാത്തതുകൊണ്ട് വകുപ്പ് മന്ത്രിയെ ഏല്‍പ്പിച്ചു. താന്‍ അക്കാര്യം സഭയില്‍ പറയുകയായിരുന്നു.
അയ്യപ്പസംഗമം വളരെ ഭംഗിയായി നടത്തുന്ന ഘട്ടത്തില്‍ അവാസാന സമയത്താണ് ഒരു പാളി കാണാനില്ലെന്ന് പോറ്റിയുടെ വെളുപ്പെടുത്തല്‍ ഉണ്ടായത്. അതിന് പിന്നാലെ രണ്ടാം ദിവസം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്കി.
കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പിന്നീട് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കാണാതായ ആ പാളി കണ്ടെടുത്തു.
പോറ്റിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് അവര്‍ക്കെതിരെ തന്നെ തിരിച്ചുവരികയാണ്. അയ്യപ്പസംഗമം നടത്തിയതിൽ തങ്ങള്‍ക്കുള്ള സന്തോഷം സ്വര്‍ണക്കൊള്ള വെളിയില്‍ വരാന്‍ സഹായകമായെന്നാതാണ്. ഇല്ലെങ്കില്‍ ഗോവര്‍ധനും പോറ്റിയും ഇപ്പോഴും ശബരിമലയില്‍ വിരാജിക്കുമായിരുന്നെന്നും വാസവന് പറഞ്ഞു.
Tags : Ayyappa Sangama controversy Congress leaders apologize public Minister V.N. Vasavan