മലപ്പുറം: കാതടപ്പിക്കുന്ന ശബ്ദവും സൈലൻസറിലൂടെ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികൾ മോട്ടോർ വാഹന വകുപ്പിന്റെ വലയിലായി. മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി പാഞ്ഞ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
നിയമലംഘനം നടത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ ഉടൻ തന്നെ റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് വെച്ചായിരുന്നു വഴിപോക്കരെയും മറ്റ് വാഹനയാത്രികരെയും ഞെട്ടിച്ചുകൊണ്ട് വിദ്യാർഥികളുടെ അപകടകരമായ പാച്ചിൽ. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ പുറത്തേക്ക് ചീറ്റുന്ന തരത്തിലായിരുന്നു കാർ മോഡിഫൈ ചെയ്തിരുന്നത്.
കോഴിക്കോട് രജിസ്ട്രേഷനിലുള്ള ഒരു പഴയ മോഡൽ കാറിലാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് രൂപമാറ്റം വരുത്തിയത്. കാറിൽ സഞ്ചരിച്ച നാല് കോളജ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കാർ കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹന വകുപ്പ് ശക്തമായ നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.