തിരുവനന്തപുരം: കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് തിരുവനന്തപുരത്ത് കാന്പസ് ആരംഭിക്കുന്നതിനു ഭൂമി അനുവദിക്കാനുള്ള ഫയൽ ഒരു വർഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തടഞ്ഞുവച്ചിരിക്കുന്നെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി.
സ്ഥിരം കാന്പസിനുവേണ്ടി നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂർക്കോണത്ത് അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കുവാൻ റവന്യൂ വകുപ്പിന്റെ ശിപാർശയോടെ ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത്.
കാന്പസ് അനുവദിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ആവശ്യമില്ലെങ്കിലും ധനവകുപ്പ് ബോധപൂർവം ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നുവെന്നു സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ ഫയലാണ് തീരുമാനമാകാതെ നീണ്ടു പോകുന്നത്. സ്ഥിരം കാന്പസിനുള്ള ഭൂമി ലഭിക്കുവാൻ വൈകുന്നുവെങ്കിൽ തലസ്ഥാനത്തെ കാന്പസ് ഉപേക്ഷിക്കാൻ കേന്ദ്ര സർവകലാശാല നിർബന്ധിതമാവും. ഇക്കാര്യം കേന്ദ്ര സർവകലാശാല, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സർവകലാശാലയുടെ അധിക സാന്പത്തിക ഭാരം കുറയ്ക്കുന്നതു കൂടാതെ നൂതന പഠന ഗവേഷണ കോഴ്സുകൾ പുതിയ കാന്പസിൽ ആരംഭിക്കുന്നത് വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർവകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ൽ കത്ത് നൽകിയിട്ടുണ്ടായിരുന്നു.
തലസ്ഥാനത്ത് സ്ഥിരം കാന്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.