തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി കേരളത്തിലെ ഐടി ഹബ്ബായ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ക്യാമ്പസിനുള്ളിലെ ഫുഡ് കോർട്ടുകളും റസ്റ്റോറന്റുകളും പ്രവർത്തനം നിർത്തിയതോടെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കുന്നതിനെക്കുറിച്ച് കമ്പനികൾ ആലോചിച്ചു തുടങ്ങി.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം ഒരാഴ്ചയായി തടസപ്പെട്ടതോടെ ടെക്നോപാർക്കിനുള്ളിലെ ഭൂരിഭാഗം കഫറ്റീരിയകളും അടച്ചുപൂട്ടി. നിലവിൽ പ്രവർത്തിക്കുന്നവ പരിമിതമായ മെനു മാത്രമാണ് നൽകുന്നത്. ഇത് ആയിരക്കണക്കിന് ഐടി ജീവനക്കാരെ ബാധിച്ചു. ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയായ യുഎസ്ടി ഗ്ലോബൽഅടുത്തയാഴ്ച മുതൽ തങ്ങളുടെ ആറായിരത്തോളം വരുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് കമ്പനികളും സമാനമായ നീക്കത്തിലാണ്.
കഴക്കൂട്ടം മേഖലയിലെ ഹോസ്റ്റലുകളിലും പിജികളിലും പാചകവാതകം തീർന്നതോടെ താമസക്കാർക്ക് ഭക്ഷണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. പല ഉടമകളും താമസക്കാരോട് താത്കാലികമായി വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് ചില റസ്റ്റോറന്റുകൾ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി ഐടി ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' ആരോപിച്ചു. സിലിണ്ടറുകളുടെ വിതരണം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Tags : Technopark Cooking gas Work from home