കാന്തപുരം അബൂബക്കർ മുസലിയാർ
കോഴിക്കോട്: മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും ഇസ്ലാമിക അതിർവരമ്പുകൾ ലംഘിക്കരുതെന്നും അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും നിർദേശിച്ച് സമസ്ത കാന്തപുരം വിഭാഗം മഹല്ലുകൾക്ക് സർക്കുലർ അയച്ചു. നിരത്തുകളിലോ വേദികളിലോ അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
മതപരമായ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ച്, പൂർണമായും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്ന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാറും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറും ആവശ്യപ്പെട്ടു. പള്ളി, മദ്റസ, മഹല്ല് ഭാരവാഹികളും സംഘടനാ നേതാക്കളും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും വരുംതലമുറയ്ക്ക് സന്മാർഗിക മാതൃക പകർന്നുനൽകാൻ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.
Tags : Kanthapuram Samastha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash