തിരുവനന്തപുരം: ആഴ്ചകളോളം തിമിർത്തു പെയ്ത തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാമമാത്രമായ ഇടങ്ങളിൽ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു സെന്റീ മീറ്റർ വരെയുള്ള മഴ ലഭിച്ചത്.
ഇതോടെ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 25 ശതമാനം കുറവുണ്ടായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 417.2 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ വരെ പെയ്തത് 314.9 മില്ലിമീറ്റർ മാത്രമാണ്.
ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ വരെ 18 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തത്. മലപ്പുറം ജില്ലയിൽ ഒരു ശതമാനം അധിക മഴ ലഭിച്ചപ്പോൾ മറ്റെല്ലായിടത്തും മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി.
വയനാട്ടിൽ കാലവർഷ മഴയിൽ 53 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ ഇടുക്കി ജില്ലയിൽ 48 ശതമാനവും കാസർഗോഡ് ജില്ലയിൽ 37 ശതമാനവും കണ്ണൂരിൽ 34 ശതമാനവും തൃശൂരിൽ 29 ശതമാനവും പാലക്കാട്ട് 24 ശതമാനവും കൊല്ലത്ത് 23 ശതമാനവും എറണാകുളത്ത് 21 ശതമാനവും കോട്ടയത്ത് 17 ശതമാനവും കോഴിക്കോട്ട് 12 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം, അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്ത മഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലിമീറ്ററിൽ.