കൊച്ചി: കലാശക്കൊട്ടിന്‍റെ ആവേശ തരംഗത്തിലാണ് കേരളം. പ്രകടന പത്രികയേക്കാളേറെ ഇത്തവണ ചര്‍ച്ചകളില്‍ നിറഞ്ഞത് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ്. രാഷ്ട്രീയ പോര് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കവെ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളും ചൂടുള്ള ചര്‍ച്ചയാവുകയാണ്.
മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാരാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍. ട്വന്‍റി20 സ്ഥാനാര്‍ഥികളുടെ കന്നിയങ്കവും അപരന്‍മാരുടെ എണ്ണവും പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നതുമൊക്കെയാണ് എറണാകുളത്തെ മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.
പെരുമ്പാവൂരില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാര്‍
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ട്വന്‍റി 20 സ്ഥാനാര്‍ഥിയെ മാറ്റിയതുമാണ് പെരുമ്പാവൂര്‍ ശ്രദ്ധ നേടാന്‍ കാരണമായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മനോജ് മൂത്തേടനെ പ്രഖ്യാപിച്ചതോടെ പല നാടകീയ സംഭവങ്ങള്‍ക്കും തിരശീല വീണു. പോരാട്ട ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മറ്റു മുന്നണി പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മൂന്നു മുന്നണികളിലും സ്ഥാനാര്‍ഥികളായി എന്ന അപൂര്‍വതയും പെരുമ്പാവൂരിനുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ആയിരുന്ന ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസില്‍ നിന്നെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി
കുന്നത്തുനാട് മണ്ഡലം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്‍. 2016ല്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി. സജീന്ദ്രന്‍ ആയിരുന്നു വിജയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 നേട്ടം കൊയ്ത മണ്ഡലത്തില്‍ ബാബു ദിവാകരന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടൂരില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ബാബു ദിവാകരന്‍.
മണ്ഡലം മാറി എതിരാളികളില്‍ മാറിയില്ല
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്‍റെ കെ.എന്‍. ഉണ്ണികൃഷ്ണനും യുഡിഎഫിന്‍റെ ദീപക് ജോയിയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് രണ്ടാം തവണ. 2021ല്‍ വൈപ്പിന്‍ മണ്ഡലത്തിലാണ് ഇവര്‍ എതിരാളികളായത്. അന്ന് എണ്ണായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ജയിച്ചു.
ഇത്തവണ വൈപ്പിനിലെ സിറ്റിംഗ് എംഎല്‍എയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് സിപിഎം മാറ്റി എം.ബി. ഷൈനിയെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കി. സിറ്റിംഗ് എംഎല്‍എയായ കെ. ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ചത് ദീപക് ജോയിയെ ആയിരുന്നു.
ഇതോടെ അഞ്ചുകൊല്ലം മുമ്പ് വൈപ്പിനില്‍ ഏറ്റുമുട്ടിയവര്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ ഉണ്ണികൃഷ്ണന്‍ കെ.എന്‍. എന്ന പേരില്‍ അപര സ്ഥാനാര്‍ഥിയും ഉണ്ണികൃഷ്ണനെതിരെ രംഗത്തുണ്ട്. ട്വന്‍റി 20യുടെ നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടിംഗ് മെഷിനിലെ പേരുമാറ്റത്തിനായി ഹൈക്കോടതി കയറിയിറങ്ങുന്ന അഞ്ജലിയുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടുമില്ല.
കോണ്‍ഗ്രസ് വിട്ടെത്തിയ വത്സല
2001 മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കോട്ടയാണ് പറവൂര്‍ മണ്ഡലം. ഓരോ തവണയും ലീഡ് ഉയര്‍ത്തുന്ന സതീശനെ തോല്‍പ്പിക്കാന്‍ സിപിഎം കളത്തിലിറക്കിയത് കയ്പമംഗലം എംഎല്‍എയായ ഇ.ടി. ടൈസണ്‍ മാസ്റ്ററെയാണ്.
വത്സല പ്രസന്ന കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും കെപിസിസി ജനറല്‍സെക്രട്ടറിയുമായിരുന്നു വത്സല. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വി.ഡി. സതീശന് തികഞ്ഞ വെല്ലുവിളിയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍
ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന പിറവം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനും നേതാവുമായ സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം അനൂപ് ജേക്കബ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അനൂപ്.
വോട്ട് ഷെയര്‍ കുറവാണെങ്കിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ട്വന്‍റി20 കുന്നത്തുനാട് മണ്ഡലം കോ-ഓർഡിനേറ്ററുമായ ജിബി ഏബ്രഹാമിനെയാണ് എന്‍ഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിനെതിരെ അപരന്‍മാര്‍
കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു അപരന്‍മാരാണ് ഉള്ളത്. ആന്‍റണി ജോണ്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ അജി നാരായണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
എതിരാളികള്‍ വീണ്ടും ഒപ്പം അപരനും
മന്ത്രി പി. രാജീവിന്‍റെ മണ്ഡലം എന്നാണ് കളമശേരി അറിയപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുമ്പോള്‍ 2021ലെ അതേ മത്സര ചിത്രമാണ് തെളിയുന്നത്. പി. രാജീവിനെതിരെ വി. രാജീവ് എന്ന അപരന്‍ രംഗത്തുണ്ട്.
ബിഡിജെഎസിന്‍റെ എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ ജില്ലാ പ്രസിഡന്‍റ് ആയ ബിനുവിന്‍റെ കന്നിയങ്കമാണിത്. ഒരു വനിതാ സ്ഥാനാര്‍ഥിയും ഇത്തവണ കളമശേരിയിലുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്‍റര്‍ ഫോര്‍ ഇന്ത്യ (എസ്‌യുസിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി എ. റജീന ആണ് വനിത സ്ഥാനാര്‍ഥി.
മണ്ഡലം മാറ്റി പരീക്ഷണം
ആലുവ മണ്ഡലത്തില്‍ 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍വര്‍ സാദത്ത് നാലാം തവണയും ജനവിധി തേടുമ്പോള്‍, മുന്‍ എംപി എ.എം. ആരിഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ബിജെപി സ്ഥാനാർഥിയായി എം.എ. ബ്രഹ്മരാജ് ആണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
വനിതാ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍
രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം വൈപ്പിന്‍ മണ്ഡലത്തില്‍ കാണാനാകും. സിപിഎം സ്ഥാനാര്‍ഥിയായി എം.ബി. ഷൈനിയും ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അനിത തോമസുമാണ് മത്സരിക്കുന്നത്. ടോണി ചമ്മിണി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തൃക്കാക്കര മണ്ഡലത്തിലും രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എംഎല്‍എയായ ഉമ തോമസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഡ്വ. പുഷ്പദാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗവുമായ പുഷ്പദാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊച്ചിയില്‍ ഷിയാസിന്‍റെ കന്നിയങ്കം
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പോസ്റ്റര്‍ വിവാദവും വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമാണ് കൊച്ചി. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്‍റെ കെ.ജെ. മാക്സി. 2016ലും 2021ലും തുടര്‍ച്ചയായി കെ.ജെ. മാക്സി വിജയിച്ച മണ്ഡലമാണിത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഡ്വ. സേവ്യര്‍ ജൂലപ്പന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
റിയാലിറ്റി ഷോ താരമാണ് സ്ഥാനാര്‍ഥി
അങ്കമാലി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ റോജി എം. ജോണ്‍ വിജയ തുടര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോള്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്തിടെയാണ് പ്രോമി ട്വന്‍റി20യില്‍ ചേര്‍ന്നതും. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് പ്രോമി.
എറണാകുളം മണ്ഡലം
യുഡിഎഫിന്‍റെ കുത്തക മണ്ഡലമാണ് എറണാകുളം. ഇത്തവണ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് സിപിഎം അനുവദിച്ച മണ്ഡലമാണിത്. സാബു ജോര്‍ജ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍യായ ടി.ജെ. വിനോദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെയും നിറസാന്നിധ്യമാണ്.
മൂവാറ്റുപുഴ മണ്ഡലം
സിറ്റിംഗ് എംഎല്‍എയായ മാത്യു കുഴല്‍നാടനോടാണ് മൂവാറ്റപുഴയില്‍ സിപിഎമ്മിന്‍റെ എന്‍. അരുണിന്‍റെ മത്സരം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എന്‍. അരുണിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Tags : Ernakulam candidates Assembly Election