National
കോൽക്കത്ത: ബംഗാളിൽ മത്സരരംഗത്തുള്ളത് 2926 സ്ഥാനാർഥികൾ. 294 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ 1478 സ്ഥാനാർഥികളും രണ്ടാം ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുന്ന 142 മണ്ഡലങ്ങളിൽ 1448 സ്ഥാനാർഥികളുമാണുള്ളത്.
ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക.
Sports
പെഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് അതിന്റെ സൂപ്പര്‍ ക്ലൈമാക്സിലേക്ക്. വനിതാ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ ജാവോഖിര്‍ സിന്‍ഡറോവ് ഏകദേശം ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു.
വനിതാ വിഭാഗത്തില്‍ ചൈനയുടെ ഷു ജിനറും ഇന്ത്യയുടെ ആര്. വൈശാലിയും ഏഴ് പോയിന്റുമായി ടേബിളിന്റെ തലപ്പത്ത് ഉണ്ട്. തുല്യ പോയിന്റ് ആണെങ്കിലും എസ്ബി (സോണ്‍ബോണ്‍-ബെര്‍ഗര്‍) സ്കോറില്‍ ജിനറിനാണ് (40) വൈശാലിയേക്കാള് (39.25) മുന്‍തൂക്കം.
14 റൗണ്ടുള്ള ടൂര്‍ണമെന്റില്‍ 12 റൗണ്ട് പൂര്‍ത്തിയായി. 12-ാം റൗണ്ടില്‍ വൈശാലിയെ കീഴടക്കിയാണ് ജിനര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ദിവ്യ ദേശ്മുഖും 12-ാം റൗണ്ടില്‍ പരാജയപ്പെട്ടു.
ഇന്നും നാളെയും
ഇന്നും നാളെയുമാണ് 13ഉം 14ഉം റൗണ്ടുകള്‍. 13-ാം റൗണ്ടില്‍ വൈശാലിയുടെ എതിരാളി അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്തുള്ള ചൈനയുടെ ടാന്‍ സോങ് യിയാണ്. 5.5 പോയിന്റുള്ള റഷ്യയുടെ അലക്സാന്ദ്ര ഗോറിയാച്ച്കിനയാണ് 13-ാം റൗണ്ടില്‍ ഷു ജിനറിന്റെ എതിരാളി.
കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവ (6.5), യുക്രെയ്നിന്റെ അന്ന മുസിചുക്ക് (6.5), റഷ്യയുടെ അല്കാസാന്ദ്ര ഗോറിയാച്കിന (6), കാറ്റെറിന ലാഗ്നോ (6) എന്നിവരും അവസാന രണ്ട് റൗണ്ടിലെ പ്രകടനങ്ങളിലൂടെ ജേതാക്കളാകാനുള്ള തയാറെടുപ്പിലാണ്.
ഉറപ്പാണ് ജാവോഖിര്‍
ഓപ്പണ്‍ വിഭാഗം (പുരുഷ) ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന രണ്ട് റൗണ്ടില്‍ ഒരു സമനില നേടിയാല്‍ ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്‍ഡറോവ് ചാമ്പ്യനാകും. 12 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ഉസ്ബക്ക് താരം ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിക്ക് ഏഴ് പോയിന്റേയുള്ളൂ. ഇന്നു നടക്കുന്ന 13-ാം റൗണ്ടില്‍ ജാവോഖിറും അനിഷ് ഗിരിയും തമ്മിലാണ് പോരാട്ടം എന്നതും ശ്രദ്ധേയം.
ഇരുവരും ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. 14-ാം റൗണ്ടില്‍ ചൈനയുടെ വീ യി ആണ് ജാവോഖിറിന്റെ എതിരാളി. അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയുടെ ചാമ്പ്യന്‍പട്ട സ്വപ്നം അവസാനിച്ചുകഴിഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിലെ എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പോലീസിന്റെ പിടിയിൽ.
റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് 159 ഉദ്യോഗാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രധാന ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. പരീക്ഷക്ക് മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
താമർ പോലീസ് സ്റ്റേഷൻ പരിധിയിലെ റാർഗാവിലെ ഒരു സ്ഥലത്ത് ഉദ്യോഗാർഥികൾ ഒത്തുകൂടിയിട്ടുണ്ടെന്നും പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.
തുടർന്ന് നടത്തിയ റെയ്ഡിൽ നാല് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകൾ യഥാർഥ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുള്ളതാണെന്ന് പോലീസ് പറഞ്ഞു.
120 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഖോർത്ത ഭാഷയിലെ ചോദ്യങ്ങളാണ് ചോർന്നതെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറും റാഞ്ചി ഡെപ്യൂട്ടി കമീഷണറും റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ടും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചോദ്യപേപ്പർ റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ അതുൽ വാട്സാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇയാൾ സമാനമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
ഉദ്യോഗാർഥികളുമായി 15ലക്ഷം രൂപയുടെ കരാറാണ് റാക്കറ്റിനുണ്ടായിരുന്നത്. ഓപ്പറേഷന്റെ ഭാഗമായി പ്രതികൾ ഉദ്യോഗാർഥികളിൽ നിന്ന് അഡ്മിറ്റ് കാർഡുകളും മറ്റ് രേഖകളും ശേഖരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത 159 ഉദ്യോഗാർഥികളെയും പരീക്ഷകളിൽ നിന്ന് വിലക്കുമെന്ന് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമിഷൻ ചെയർമാൻ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
District News
കോട്ടയം: ജില്ലയില്‍ പ്രമുഖര്‍ രാവിലെതന്നെ ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തും. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ രാവിലെതന്നെ പോളിംഗ് ശതമാനം വര്‍ധിക്കാനാണ് സാധ്യത. വെയില് ഉറയ്ക്കുന്ന സമയമാകുമ്പോഴേക്കും പോളിംഗ് ശതമാനം കുറഞ്ഞേക്കും. പിന്നീട് വൈകുന്നേരത്തോടെ പോളിംഗ് വീണ്ടും വര്‍ധിക്കാനാണു സാധ്യത.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തിലെ ബൂത്തില്‍ രാവിലെ വോട്ടു രേഖപ്പെടുത്തും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വോട്ട് ചെയ്യും.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സെന്റ് തോമസ് ബിഎഡ് കോളജിലെ ബൂത്തിലും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും ബിഷപ് മാര്‍ മാത്യു അറയ്ക്കലും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ 29-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കോട്ടയം നിയോജകമണ്ഡലത്തിലെ 73-ാം ബൂത്തായ മുട്ടമ്പലം മുനിസിപ്പല്‍ ലൈബ്രറിയിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തും.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, സഹായ മെത്രാന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍കണ്ടത്തില്‍ എന്നിവര്‍ എം.ടി. സെമിനാരി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ വാഴപ്പളളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തും. ചലച്ചിത്ര താരം മിയ പാലാ കണ്ണാടിയുറുമ്പ് യുപി സ്കൂളിലും ഗായിക വൈക്കം വിജയലക്ഷ്മി ഉദയനാപുരം വടക്കേമുറി വില്ലേജ് ഓഫീസിലെ 79-ാം നമ്പര്‍ ബൂത്തിലും സി.കെ. ആശ എംഎല്‍എ വെച്ചൂര്‍ ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 166-ാം നമ്പര്‍ ബൂത്തിലും ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ കുറിച്ചിത്താനം കെ.ആര്. നാരായണൻ സ്കൂളിലും വോട്ട് ചെയ്യും.
ചങ്ങനാശേരി
ചങ്ങനാശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് പായിപ്പാട് ഗവ. യുപി സ്കൂളിലെ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ മലകുന്നം ഗവ. എല്‍പി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി ബി.രാധാകൃഷ്ണമേനോന് തൃക്കൊടിത്താനം വിബിയുപി സ്കൂളിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ടു രേഖപ്പെടുത്തും.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ. ബേബി ആനക്കല്ല് ഗവ. എല്‍പി സ്കൂളിലെ 23-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എന്‍. ജയരാജ് ചമ്പക്കര ശാരദാ വിദ്യാമന്ദിരം സ്കൂളിലെ 109-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ജോര്‍ജ് കുര്യന് കാണക്കാരി ഗവ. വിഎച്ച്എസ് സ്കൂളിലെ 172 -ാം നമ്പര്‍ ബൂത്തിലും വോട്ടു ചെയ്യും.
പൂഞ്ഞാര്‍
പൂഞ്ഞാര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് 83-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തിലും വോട്ട് ചെയ്യും.
കോട്ടയം
കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടൗണ്‍ ഗവ. യുപി സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. അനില്‍കുമാർ തിരുവാര്‍പ്പ് ഗവ. യുപി സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി പി. അനില്‍കുമാര്‍ വെള്ളുത്തുരുത്തി ഗവ. എല്‍പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
പാലാ
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് കാനാട്ടുപാറ ഗവ. പോളിടെക്നിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് പുലിയന്നൂര്‍ ആശ്രമം സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
പുതുപ്പള്ളി
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന് പാമ്പാടി ഓര്‍വയല്‍ ഗ്രാമസേവിനി വായനശാലയിലും എന്‍ഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനം വാകത്താനം നാലുന്നാക്കല്‍ സെന്റ് ഏലിയാസ് യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
കടുത്തുരുത്തി
കടുത്തുരുത്തി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് പൂഴിക്കോല്‍ സെന്റ് മര്‍ത്താസ് യുപി സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍മല ജിമ്മി പാലാ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേല് അന്തീനാട് വെസ്റ്റ് 144-ാം ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
ഏറ്റുമാനൂര്‍
ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് കോട്ടയം മറിയപ്പള്ളി ഗവ. സ്കൂളില്‍ 121-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി. നായര്‍ കറ്റോട് ഗവ. എല്‍പി സ്കൂളിലെ 60-ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. മൂന്നു സ്ഥാനാര്‍ഥികളില്‍ ആതിര ഡി. നായര്‍ക്കു മാത്രമാണ് ഏറ്റുമാനൂരില്‍ വോട്ടുള്ളത്.
വൈക്കം
വൈക്കത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബിനിമോന് വൈക്കം വെച്ചൂര്‍ എന്‍എസ്എസ് ഹൈസ്കൂളിലെ 146- ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപ് വൈക്കം ചാലപ്പറമ്പ് ടികെഎം യുപി സ്കൂളിലെ 89-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. അജിത്ത് വൈക്കം ടൗണ്‍ എല്‍പി സ്കൂളിലും വോട്ട് ചെയ്യും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. അതുകൊണ്ട് തന്നെ കേരളത്തിന് അബദ്ധം പറ്റരുതെന്ന് സ്വരാജ് പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് എംഎല്‍എമാര്‍ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാര്‍ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.
ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ബിജെപിയില്‍ ചേരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി ബിജെപിയിലേക്കുള്ള പാത ഇന്ന് കോണ്‍ഗ്രസ് എന്ന് അറിയപ്പെടുന്നു എന്നു മാത്രമെ ഉള്ളുവെന്നും സ്വരാജ് പറഞ്ഞു.
ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.
2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മറക്കരുതെന്നും സ്വരാജ് പറഞ്ഞു.
Kerala
കൊച്ചി: കലാശക്കൊട്ടിന്റെ ആവേശ തരംഗത്തിലാണ് കേരളം. പ്രകടന പത്രികയേക്കാളേറെ ഇത്തവണ ചര്‍ച്ചകളില്‍ നിറഞ്ഞത് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ്. രാഷ്ട്രീയ പോര് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കവെ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളും ചൂടുള്ള ചര്‍ച്ചയാവുകയാണ്.
മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാരാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍. ട്വന്റി20 സ്ഥാനാര്‍ഥികളുടെ കന്നിയങ്കവും അപരന്മാരുടെ എണ്ണവും പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നതുമൊക്കെയാണ് എറണാകുളത്തെ മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.
പെരുമ്പാവൂരില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാര്‍
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ട്വന്റി 20 സ്ഥാനാര്‍ഥിയെ മാറ്റിയതുമാണ് പെരുമ്പാവൂര്‍ ശ്രദ്ധ നേടാന്‍ കാരണമായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മനോജ് മൂത്തേടനെ പ്രഖ്യാപിച്ചതോടെ പല നാടകീയ സംഭവങ്ങള്‍ക്കും തിരശീല വീണു. പോരാട്ട ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മറ്റു മുന്നണി പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മൂന്നു മുന്നണികളിലും സ്ഥാനാര്‍ഥികളായി എന്ന അപൂര്‍വതയും പെരുമ്പാവൂരിനുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസില്‍ നിന്നെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി
കുന്നത്തുനാട് മണ്ഡലം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്‍. 2016ല്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി. സജീന്ദ്രന് ആയിരുന്നു വിജയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി20 നേട്ടം കൊയ്ത മണ്ഡലത്തില്‍ ബാബു ദിവാകരന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടൂരില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ബാബു ദിവാകരന്.
മണ്ഡലം മാറി എതിരാളികളില്‍ മാറിയില്ല
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനും യുഡിഎഫിന്റെ ദീപക് ജോയിയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് രണ്ടാം തവണ. 2021ല്‍ വൈപ്പിന്‍ മണ്ഡലത്തിലാണ് ഇവര്‍ എതിരാളികളായത്. അന്ന് എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉണ്ണിക്കൃഷ്ണന് ജയിച്ചു.
ഇത്തവണ വൈപ്പിനിലെ സിറ്റിംഗ് എംഎല്‍എയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് സിപിഎം മാറ്റി എം.ബി. ഷൈനിയെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കി. സിറ്റിംഗ് എംഎല്‍എയായ കെ. ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ചത് ദീപക് ജോയിയെ ആയിരുന്നു.
ഇതോടെ അഞ്ചുകൊല്ലം മുമ്പ് വൈപ്പിനില്‍ ഏറ്റുമുട്ടിയവര്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ ഉണ്ണികൃഷ്ണന് കെ.എന്‍. എന്ന പേരില്‍ അപര സ്ഥാനാര്‍ഥിയും ഉണ്ണികൃഷ്ണനെതിരെ രംഗത്തുണ്ട്. ട്വന്റി 20യുടെ നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടിംഗ് മെഷിനിലെ പേരുമാറ്റത്തിനായി ഹൈക്കോടതി കയറിയിറങ്ങുന്ന അഞ്ജലിയുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടുമില്ല.
കോണ്‍ഗ്രസ് വിട്ടെത്തിയ വത്സല
2001 മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കോട്ടയാണ് പറവൂര്‍ മണ്ഡലം. ഓരോ തവണയും ലീഡ് ഉയര്‍ത്തുന്ന സതീശനെ തോല്‍പ്പിക്കാന്‍ സിപിഎം കളത്തിലിറക്കിയത് കയ്പമംഗലം എംഎല്‍എയായ ഇ.ടി. ടൈസണ്‍ മാസ്റ്ററെയാണ്.
വത്സല പ്രസന്ന കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണും കെപിസിസി ജനറല്‍സെക്രട്ടറിയുമായിരുന്നു വത്സല. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വി.ഡി. സതീശന് തികഞ്ഞ വെല്ലുവിളിയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍
ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന പിറവം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനും നേതാവുമായ സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം അനൂപ് ജേക്കബ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അനൂപ്.
വോട്ട് ഷെയര്‍ കുറവാണെങ്കിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ട്വന്റി20 കുന്നത്തുനാട് മണ്ഡലം കോ-ഓർഡിനേറ്ററുമായ ജിബി ഏബ്രഹാമിനെയാണ് എന്‍ഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിനെതിരെ അപരന്മാര്
കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു അപരന്മാരാണ് ഉള്ളത്. ആന്റണി ജോണ്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ അജി നാരായണന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
എതിരാളികള്‍ വീണ്ടും ഒപ്പം അപരനും
മന്ത്രി പി. രാജീവിന്റെ മണ്ഡലം എന്നാണ് കളമശേരി അറിയപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുമ്പോള്‍ 2021ലെ അതേ മത്സര ചിത്രമാണ് തെളിയുന്നത്. പി. രാജീവിനെതിരെ വി. രാജീവ് എന്ന അപരന് രംഗത്തുണ്ട്.
ബിഡിജെഎസിന്റെ എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ ജില്ലാ പ്രസിഡന്റ് ആയ ബിനുവിന്റെ കന്നിയങ്കമാണിത്. ഒരു വനിതാ സ്ഥാനാര്‍ഥിയും ഇത്തവണ കളമശേരിയിലുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഫോര്‍ ഇന്ത്യ (എസ്യുസിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി എ. റജീന ആണ് വനിത സ്ഥാനാര്‍ഥി.
മണ്ഡലം മാറ്റി പരീക്ഷണം
ആലുവ മണ്ഡലത്തില്‍ 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍വര്‍ സാദത്ത് നാലാം തവണയും ജനവിധി തേടുമ്പോള്‍, മുന്‍ എംപി എ.എം. ആരിഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ബിജെപി സ്ഥാനാർഥിയായി എം.എ. ബ്രഹ്മരാജ് ആണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
വനിതാ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍
രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം വൈപ്പിന്‍ മണ്ഡലത്തില്‍ കാണാനാകും. സിപിഎം സ്ഥാനാര്‍ഥിയായി എം.ബി. ഷൈനിയും ട്വന്റി 20 സ്ഥാനാര്‍ഥിയായി അനിത തോമസുമാണ് മത്സരിക്കുന്നത്. ടോണി ചമ്മിണി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തൃക്കാക്കര മണ്ഡലത്തിലും രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എംഎല്‍എയായ ഉമ തോമസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഡ്വ. പുഷ്പദാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗവുമായ പുഷ്പദാസിന്റെ കന്നിയങ്കമാണിത്. ട്വന്റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊച്ചിയില്‍ ഷിയാസിന്റെ കന്നിയങ്കം
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പോസ്റ്റര്‍ വിവാദവും വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമാണ് കൊച്ചി. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്റെ കെ.ജെ. മാക്സി. 2016ലും 2021ലും തുടര്‍ച്ചയായി കെ.ജെ. മാക്സി വിജയിച്ച മണ്ഡലമാണിത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ കന്നിയങ്കമാണിത്. ട്വന്റി 20യുടെ അഡ്വ. സേവ്യര്‍ ജൂലപ്പന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
റിയാലിറ്റി ഷോ താരമാണ് സ്ഥാനാര്‍ഥി
അങ്കമാലി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ റോജി എം. ജോണ്‍ വിജയ തുടര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോള്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്തിടെയാണ് പ്രോമി ട്വന്റി20യില്‍ ചേര്‍ന്നതും. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് പ്രോമി.
എറണാകുളം മണ്ഡലം
യുഡിഎഫിന്റെ കുത്തക മണ്ഡലമാണ് എറണാകുളം. ഇത്തവണ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് സിപിഎം അനുവദിച്ച മണ്ഡലമാണിത്. സാബു ജോര്‍ജ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍യായ ടി.ജെ. വിനോദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.ആര്. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെയും നിറസാന്നിധ്യമാണ്.
മൂവാറ്റുപുഴ മണ്ഡലം
സിറ്റിംഗ് എംഎല്‍എയായ മാത്യു കുഴല്‍നാടനോടാണ് മൂവാറ്റപുഴയില്‍ സിപിഎമ്മിന്റെ എന്‍. അരുണിന്റെ മത്സരം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എന്‍. അരുണിന്റെ കന്നിയങ്കമാണിത്. ട്വന്റി20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
District News
വി.പി. സജീന്ദ്രൻ
കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ മണ്ഡലം പര്യടനങ്ങള്‍ പൂര്‍ത്തിയായി. എക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട് പുത്തന്‍കുരിശ്, വാഴക്കുളം പഞ്ചായത്തുകളിലെ മുന്നൂറോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം പൂര്‍ത്തിയാക്കിയത്. കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം മൂണേലിമുഗളില് നിന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പര്യടനം 20ൽപരം കേന്ദ്രങ്ങള്‍ പിന്നിട്ട് കാവുങ്കല്പറമ്പില് സമാപിച്ചു.
ഷിബു തെക്കുംപുറം
യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നെല്ലിക്കുഴി, കോട്ടപ്പടി, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ റോഡ് ഷോ നടത്തി. വനിതാ വിംഗ്, യൂത്ത് വിങ്ങ് പ്രവര്‍ത്തകരും വാര്‍ഡുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി.
അനൂപ് ജേക്കബ്
യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് പിറവം മുനിസിപ്പല്‍ മേഖലയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. കക്കാട് ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പര്യടനം മുന്‍ എംഎല്‍എ വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. തിരുവാങ്കുളം, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് പിറവത്ത് സംയുക്തമായി ചേര്‍ന്നു നടത്തുന്ന വനിതാ സ്ക്വാഡുകള്‍ യുഡിഎഫിന്റെ കുടുംബക്ഷേമ പദ്ധതിയായ ഇന്ദിരാ ഗ്യാരണ്ടിയെക്കുറിച്ച് വ്യാപാരസ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചു ജനസമ്പര്‍ക്ക പരിപാടി നടത്തി.
മാത്യു കുഴൽനാടൻ
യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴല്നാടന് മാറാടിയിലും വാളകത്തും പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് മൂവാറ്റുപുഴ ടൗണിലെ പര്യടനത്തോടെ പൊതു പര്യടനം അവസാനിക്കും. മാറാടി തോട്ടുങ്കപീടികയില് നിന്നാണ് പര്യടനം ആരംഭിച്ചത്. മാറാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ പര്യടനം ഉദ്ഘാടനം ചെയ്തു. വാളകത്ത് കെപിസിസി ജനറല്‍ സെക്രട്ടറി ഐ.കെ. രാജു പര്യടനം ഉദ്ഘാടനം ചെയ്തു.
പി.വി. ശ്രീനിജിൻ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്റെ മെഗാ റോഡ് ഷോ നാടിനെ ഇളക്കിമറിച്ചു. ഇന്നലെ ഉച്ചയ്ക്ക് കോലഞ്ചേരി പള്ളി മൈതാനിയില്‍ നിന്നാരംഭിച്ച റോഡ്ഷോയില്‍ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയും ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനും എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും റാലിയില്‍ അണിചേര്‍ന്നു. കോലഞ്ചേരിയില്‍നിന്ന് ദേശീയപാത വഴി ചൂണ്ടി, മീമ്പാറ, തിരുവാണിയൂര്‍, ശാസ്താംമുകള്‍, അമ്പലമുകള്‍, കരിമുകള്‍, പെരിങ്ങാല, പള്ളിക്കര, കിഴക്കമ്പലം, വാഴക്കുളം, ചീനിക്കുഴി, മംഗലത്തുനട, മഴുവന്നൂര്‍, കടയിരുപ്പ് പഴന്തോട്ടം വഴി പട്ടിമറ്റത്ത് സമാപിച്ചു.
ആന്റണി ജോൺ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണ്‍ നെല്ലിമറ്റത്ത് നിന്ന് ചെറുവട്ടൂരിലേക്ക് റോഡ് ഷോ നടത്തി. ആയിരകണക്കന് യുവജനങ്ങളും പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു.
സാബു കെ. ജേക്കബ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു കെ. ജേക്കബിന്റെ മണ്ഡലതല റാലികള്‍ നടന്നു. പിറവം, മുളന്തുരുത്തി, തിരുമാറാടി, പാമ്പാക്കുട, ഇലഞ്ഞി, രാമമംഗലം പഞ്ചായത്തുകളില്‍ റാലിക്ക് ശേഷം പൊതുയോഗങ്ങളും നടന്നു.
എന്‍. അരുൺ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച റോഡ് ഷോ സംഘടിപ്പിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. പെരുമറ്റം മില്ലുംപടിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ മുളവൂര്‍, പായിപ്ര, പേഴക്കാപ്പിള്ളി, മുടവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി തൃക്കളത്തൂരില്‍ സമാപിച്ചു.
ബാബു ദിവാകരന്
എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ വാഹന പര്യടനം കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്തുനിന്ന് ആരംഭിച്ചു. പൂക്കാട്ടുപടി, കോണ്‍ഫിഡന്റ് ഫ്ളാറ്റ് എന്നിവിടങ്ങള്‍ പിന്നിട്ട് വാഴക്കുളം പഞ്ചായത്ത് മനക്കമൂല, ബ്ലോക്ക് ജംഗ്ഷന്, പള്ളിപ്പുറം, ഏഴിപ്രം, എത്തിരിക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മുള്ളന്‍കുന്നില്‍ സമാപിച്ചു.
അജി നാരായണൻ
എന്‍ഡിഎ സ്ഥാനാര്‍ഥി അജി നാരായണന് പര്യടനം പൂര്‍ത്തിയാക്കി. വാരപ്പെട്ടി, കവളങ്ങാട് പല്ലാരിമംഗലം, പഞ്ചായത്തുകളിലും നഗരസഭയിലുമാണ് ഇന്നലെ പര്യടനം നടത്തിയത്.
ജിബി ഏബ്രഹാം
എന്‍ഡിഎ സ്ഥാനാര്ഴി ജിബി എബ്രഹാമിന്റെ വാഹന റാലി. ഇരുമ്പനം വിളക്ക് ജംഗ്ഷനില്‍ നിന്നുമാരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി, പേപ്പതി, പിറവം വഴി കൂത്താട്ടുകുളത്ത് സമാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി പിറവത്ത് ബിസിനസ് കോണ്‍ക്ലേവ് നടന്നു. മാം ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവ് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
സണ്ണി കടൂത്താഴെ
എന്‍ഡിഎ സ്ഥാനാര്‍ഥി സണ്ണി കടൂത്താഴെ വാളകം, മാറാടി, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ശക്തിപുരം, സാന്തോഡ്കവല, കൊയ്ക്കാട് ക്ഷേത്രം, ഗണപതികവല, മേക്കടമ്പ്, വാളകം, ആവുണ്ട പാലനാട്ടികവല, മനക്കപീടിക, സിടിസി കുന്നയ്ക്കല്‍, അമ്പലംപടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം കടാതി പള്ളിത്താഴത്ത് സമാപിച്ചു.
Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ആര്. വൈശാലിയുടെ കുതിപ്പ്. ഏഴാം റൗണ്ടില്‍ വൈശാലി ചൈനയുടെ ടാന്‍ സോങ് യിയെ തോല്‍പ്പിച്ചു.
ടൂര്‍ണമെന്റില്‍ വൈശാലിയുടെ രണ്ടാം ജയമാണ്. ഇതോടെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് വൈശാലി. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4.5 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ അന്ന മുസ്ചുക്കാണ് ഒന്നാമത്. ഇന്ത്യയുടെ മറ്റൊരു താരമായ ദിവ്യ ദേശ്മുഖ് 3.5 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ജാവോഖിര്‍ മുന്നേറ്റം
ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ 20കാരനായ ജാവോഖിര്‍ സിന്‍ഡറോവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴാം റൗണ്ടില്‍ നെതര്‍ലന്‍ഡ്സിന്റെ അനീഷ് ഗിരിയുമായി സിന്‍ഡറോവ് സമനിലയില്‍ പിരിഞ്ഞു.
ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ സിന്‍ഡറോവ് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 4.5 പോയിന്റുമായി അമേരിക്കയുടെ ഫാബിയാനൊ കരുവാനയാണ് രണ്ടാമത്. ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ 3.5 പോയിന്റുമായി നാലാം സ്ഥാനത്താണ്.
District News
ചേര്‍ത്തല: പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്നുനാളുകള് മാത്രം ശേഷിക്കേ മുന്നിലെത്താന്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഇഞ്ചോടിഞ്ചു പോരാട്ടം. ഒരിക്കല്‍കൂടി എല്ലായിടത്തുമെത്താന്‍ ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.
രണ്ടു ഘട്ടപ്രചാരണങ്ങള് പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ഥികള്‍ അവസാനവട്ടം വോട്ടര്‍മാര്‍ക്കു മുന്നിലെത്തുന്നത്.
ഇതിനൊപ്പം പ്രവര്‍ത്തകര്‍ സംഘങ്ങളായി വീടുകള്‍ കയറിയും കുടുംബയോഗങ്ങളൊരുക്കിയുമാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍. മുന്‍നിരനേതാക്കളടക്കം മണ്ഡലത്തിലെത്തിയുണ്ടാക്കിയ അലയൊലികള്‍ വോട്ടാക്കിമാറ്റാനുള്ള തന്ത്രങ്ങളുമായും മുന്നണി നേതൃത്വങ്ങള്‍ നീങ്ങുന്നുണ്ട്.യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രപ്രസാദ് ശനിയാഴ്ച വയലാറിലും ചേര്‍ത്തലയിലും വിവിധയിടങ്ങളില്‍ വോട്ടുതേടി.
കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഹന ജാഥയില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഹമ്മയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വൈകിട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലും പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദ് ശനിയാഴ്ച തങ്കി പള്ളിയിലെത്തി വിശ്വാസികളെ കണ്ട് വോട്ടുതേടി. തുടര്‍ന്ന് അഴീക്കല്‍, ചെറുവാരണം, മുഹമ്മ നോര്‍ത്ത്, കുറുപ്പന്‍കുളങ്ങര, ചേര്‍ത്തല വടക്കുംമുറി എന്നിവിടങ്ങളില്‍ വിവിധയിടങ്ങളിലെത്തി വോട്ടുതേടി.
എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി. അനന്തരാജ് ചേര്‍ത്തലയില്‍ കയര്‍ ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് വോട്ടുതേടിയത്. തുടര്‍ന്ന് വയലാറില്‍ സ്വീകരണ പര്യടത്തില്‍ പങ്കെടുത്തു.
പത്തു കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്കി. വയലാര്‍ പാലത്തിനു സമീപം ബിജെപി ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
District News
കാഞ്ഞിരപ്പള്ളി: ഈസ്റ്റർ ആശംസകളുമായി ജനങ്ങൾക്കിടയിലൂടെ വോട്ട് അഭ്യർഥനയുമായി സ്ഥാനാർഥികൾ ഇന്നലെ മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്നു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി ഇന്നലെ പൊൻകുന്നം ടൗണിൽ പ്രചാരണം നടത്തി. വിവിധ കടകളിലും ബസ് സ്റ്റാൻഡിലും എത്തി വോട്ട് അഭ്യർഥിച്ച് എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു.
എൽഡിഎഫ് സ്ഥാനാർഥി ഡോ.എൻ. ജയരാജ് ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പ്രചാരണം നടത്തി. കാഞ്ഞിരപ്പള്ളി, കൊരട്ടി എന്നിവിടങ്ങളിലെ ഭവനങ്ങൾ, ആതുരാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വോട്ട് അഭ്യർഥിക്കുകയും എല്ലാവർക്കും ഈസ്റ്റർ - വിഷു ആശംസാ കാർഡുകളും നൽകുകയും ചെയ്തു. തുടർന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് പ്രചാരണാർഥം കങ്ങഴ പത്തനാട് കവലയിൽ നടത്തിയ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ ഇന്നലെ നെടുംകുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഈസ്റ്റർ ആശംസകൾ നേർന്നു. പത്തനാട്, കാഞ്ഞിരപ്പള്ളി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. വാഴൂർ, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നടന്ന വിവിധ കുടുംബസംഗമങ്ങളിലും പങ്കെടുത്തു. ഇന്ന് ജോർജ് കുര്യൻ ഭവനസന്ദർശനങ്ങൾ നടത്തും. നാളെ പള്ളിക്കത്തോട് പഞ്ചായത്തിലെ പര്യടനത്തോട് കൂടി പഞ്ചായത്ത് തല പര്യടനം പൂർത്തിയാകും.
പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ ഇന്നലെ എരുമേലി പഞ്ചായത്തിൽ പ്രചാരണം നടത്തി. മുക്കൂട്ടുതറയിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്നലെ ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്തി. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. വൈകുന്നേരം പാറത്തോട്, 26ാം മൈൽ, ഒന്നാം മൈൽ, കൂവപ്പള്ളി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി വോട്ട് അഭ്യർഥിച്ചു.
എൻഡിഎ സ്ഥാനാർഥി പി.സി. ജോർജ് മുണ്ടക്കയം, മുക്കൂട്ടുതറ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു.
District News
കാഞ്ഞങ്ങാട്: ഉത്തരകേരളത്തിന്റെ വസന്തോത്സവമായ പൂരനാളിൽ വിവിധ ക്ഷേത്രങ്ങളും കഴകങ്ങളും സന്ദർശിച്ച് ഉത്സവം കൂടാനെത്തിയവരോട് വോട്ടഭ്യർത്ഥിച്ച് സ്ഥാനാർഥികൾ.
കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി ഇന്നലെ രാവിലെ നെരോത്ത് പെരട്ടൂർ കൂലോത്തുനിന്നാണ് പര്യടനം തുടങ്ങിയത്. പിന്നീട് നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം, നാഗച്ചേരി ഭഗവതി ക്ഷേത്രം, ഹൊസ്ദുർഗ് തെരുവത്ത് ക്ഷേത്രം, കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു.
പൂരോത്സവനാളിൽ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ബല്‍രാജ്. മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്ര കഴകം, മുളവന്നൂർ ഭഗവതി ക്ഷേത്രം, ബാത്തൂർ ഭഗവതി ക്ഷേത്രം, കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനം, കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം, നീലാങ്കര കുതിരക്കാളിയമ്മ ദേവസ്ഥാനം, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്ഥാനാർഥി വോട്ടഭ്യർഥനയുമായി ഉത്സവം കൂടാനെത്തിയത്. കഴിഞ്ഞദിവസം വേനൽ മഴയിൽ 500 ഓളം വാഴകൾ നശിച്ച രാവണീശ്വരം തണ്ണോട്ടെ തമ്പാന്റെ കൃഷിയിടത്തിലും സന്ദർശനം നടത്തി.
ഉദുമ: മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പൂരോത്സവം നടന്ന വിവിധ ക്ഷേത്രങ്ങളിലെത്തി ആഘോഷങ്ങളിൽ പങ്കാളിയായി. വിശ്വാസികളുമായി സൗഹൃദം പങ്കിട്ട് വോട്ടുതേടി. കൊളത്തൂർ വരിക്കുളം, കരിച്ചേരി, കല്ല്യോട്ട്, അംബാപുരം, മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർ, കളനാട്, ചേരൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചു. മുൻ എംഎൽഎയും പൂരക്കളി അക്കാദമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ന് ബേഡഡുക്ക പഞ്ചായത്തിൽ പര്യടനം നടത്തും.
സന്ദീപ് വാര്യർ മലയോരത്ത്
ചിറ്റാരിക്കാൽ: യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രചരണം നടത്തി. തയ്യേനി, മാലാംകടവ്, പാലാവായൽ, കണ്ണിവയൽ ഗവ. ടിടിഐ, നല്ലോംപുഴ, പാറക്കടവ്, കമ്പല്ലൂർ, കടുമേനി ചിറ്റാരിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.
തയ്യേനി ടൗണിൽ ആർഎസ്പി സംസ്ഥാന വക്താവും സെക്രട്ടേറിയറ്റംഗവുമായ ബി.എൻ. ഹസ്കർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് ചെയർമാൻ കുര്യാച്ചൻ പുളിക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. എൻ. മൊയ്തീൻ കുഞ്ഞി, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോമോൻ ജോസ്, ജോർജ്കുട്ടി കരിമഠം, മേഴ്സി മാണി, ജോസഫ് മുത്തോലി, കെ. ശ്രീധരൻ, ജാതിയിൽ അസൈനാർ, നവനീത് ചന്ദ്രൻ, ജോബിൻ കമ്പല്ലൂർ, വൈശാഖ് കൂവാരത്ത്, സന്തോഷ് ചൈതന്യ, ഗോപാലകൃഷ്ണൻ തയ്യേനി, റോയ് പഞ്ഞികുന്നൻ, രാജേഷ് തയ്യേനി, സന്തോഷ് തയേനി, പഞ്ചായത്തംഗങ്ങളായ സിന്ധു ടോമി, ലേഖ സജിത്ത്, ഷാന്റി ബിജു, ഡൊമിനിക്ക് കോയി തുരുത്തേൽ, ജോസ് കുത്തിയതോട്ടിൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ആരാധനാലയങ്ങൾ സന്ദർശിച്ച് മുസ്തഫ
പിലിക്കോട്: തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫ ആരാധനാലയങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ പൂരോത്സവത്തിനെത്തിയവരെ നേരിട്ട് കണ്ടു. തുടർന്ന് പള്ളിക്കര പാലര കീഴിൽ, കേണമംഗലം, തുരുത്തി നിലമംഗലം, ഇളബച്ചി കണ്ണമംഗലം കഴകം, രാമവില്യം കഴകം, കൊയോങ്കര പൂമാല ഭഗവതി, കൂർമ്പ ഭഗവതി, കാലിക്കടവ് കരക്കക്കാവ് ക്ഷേത്രങ്ങളിലും പള്ളിക്കര ജമാഅത്ത് പള്ളി, കൊയാമ്പുറം പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. വിവിധയിടങ്ങളിലെ വീടുകളിലും സന്ദർശിച്ചു.
Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഒരു ജയം ഒരു സമനില എന്നിങ്ങനെയുള്ള പ്രകടനത്തോടെ 1.5 പോയിന്റാണ് പ്രഗ്നാനന്ദയ്ക്ക്.
ഉസ്ബക്കിസ്ഥാന്റെ 20കാരനായ ജാവോഖിര്‍ സിന്‍ഡറോവ്, അമേരിക്കയുടെ ഫാബിയാനൊ കരുവാന എന്നിവര്‍ക്കും 1.5 പോയിന്റ് വീതമുണ്ട്.
ഓള് ഇന്ത്യ സമനില
വനിതാ കാന്‍ഡിഡേറ്റ്സ് പോരാട്ടത്തില്‍ രണ്ടാം റൗണ്ടില്‍ അരങ്ങേറിയ ഓള് ഇന്ത്യ പോരാട്ടത്തില്‍ ദിവ്യ ദേശ്മുഖും ആര്. വൈശാലിയും സമനിലയില്‍ പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു.
മത്സരിക്കുന്ന എട്ട് താരങ്ങള്‍ക്കും ആദ്യ രണ്ട് റൗണ്ടിലും ജയം നേടാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയം.
Kerala
കൊച്ചി: മലബാര്‍ പര്യടത്തിന് ഇറങ്ങും മുമ്പ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. അത്താണിയിലെ സല്‍ക്കാര ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. വി.ഡി. സതീശന് അടക്കമുള്ള നേതാക്കള്‍ ഹോട്ടലില്‍ എത്തിയിരുന്നു.
രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരും കോഴിക്കോടും പ്രചാരണത്തിന് എത്തും. കണ്ണൂരിലെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് കല്ലാച്ചിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. 1.30ന് പേരാമ്പ്രയില്‍ കോര്‍ണര്‍ മീറ്റിംഗ്. 2.40ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗാരന്റി ബസ് യാത്രയിലും 3.50ന് കൊയിലാണ്ടിയില്‍ റോഡ് ഷോയിലും ശേഷം പൊതു സമ്മേളനത്തിലും പങ്കെടുക്കും.
തിങ്കളാഴ്ച പത്തനംതിട്ടയിലും കോട്ടയത്തും രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയിരുന്നു. ചാണ്ടി ഉമ്മനൊപ്പം പാമ്പാടിയില്‍ സൈക്കിള്‍ ചവിട്ടിയാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ പങ്കുചേര്‍ന്നത്. സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം ആലപിച്ചാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.
National
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കു മത്സരിക്കും. ചൗധരി അടക്കം 284 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.
ബഹറാംപുർ മണ്ഡലത്തിലാണ് ചൗധരി മത്സരിക്കുക. കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുൻ തൃണമൂൽ എംപി മൗസം നൂർ മാലതിപുരിൽ ജനവിധി തേടും. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുക.
മാധപ് റായ് (ഡാർജലിംഗ്), അബ്ദുൾ ഹന്നൻ (സുജാപുർ), സുസ്മിത ബിശ്വാസ് (ഡംഡം), ഗൗതം ഭട്ടാചാര്യ (ഡയമണ്ട് ഹാർബർ), സൗവിക് മുഖർജി (അസൻസോൾ ദക്ഷിൺ), സുമൻ റോയ് ചൗധരി (മണിക്താല) എന്നിവരാണ് സീറ്റ് ലഭിച്ച പ്രമുഖർ.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കു നേർ പോരാടുന്ന ഭവാനിപുരിൽ പ്രദീപ് പ്രസാദ് ആണു കോൺഗ്രസ് സ്ഥാനാർഥി. യുവനേതാവ് ജരിയാതുൽ ഹുസൈൻ പ്രസ്റ്റീജ് സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കും.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം വിജയ് തന്നെ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ചെന്നൈയിലെ പെരമ്പൂർ, മധ്യ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ഡിഎംകെയുടെ പ്രമുഖ നേതാക്കൾക്കെതിരെ കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ടിവികെ അണിനിരത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കൊളത്തൂരിൽ വി.എസ്. ബാബുവും, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ചേപ്പോക്കിൽ ഡി. സെൽവവും മത്സരിക്കും. കൂടാതെ, പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി. നഗറിൽ നിന്നും, മുൻ എഐഎഡിഎംകെ മന്ത്രി കെ.എ. സെൻഗോട്ടയ്യൻ തന്റെ തട്ടകമായ ഗോപിചെട്ടിപാളയത്ത് നിന്നും ടിവികെ ടിക്കറ്റിൽ മത്സരിക്കും. മേയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ വിജയിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ 294 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനമായതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഭവാനിപുരിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.
സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ അറിയിച്ചു. 'ഭവാനിപ്പുരില്‍ നിന്ന് മത്സരിക്കുക ഞങ്ങളുടെ വലിയ നേതാക്കളില്‍ ഒരാളായിരിക്കും. 294 മണ്ഡലങ്ങളിലും ഞങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഒരു സീറ്റ് പോലും ഒഴിച്ചിടില്ല': ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും പശ്ചിമബംഗാളില്‍ നിന്നുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. അധീര്‍ രഞ്ജന്‍ ചൗധരി, അംബിക സോണി, മധുസൂദന്‍ മിസ്ത്രി, സല്മാന് ഖുര്‍ഷിദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
National
ചെന്നൈ: ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 164 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടിക ഡിഎംകെ പുറത്തുവിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിലവിലുള്ള നഗരമണ്ഡലങ്ങളിൽ നിന്നുതന്നെ ജനവിധി തേടും.
കഴിഞ്ഞദിവസം ഡിഎംകെ, ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനം പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ് 28 സീറ്റിലും ഡിഎംഡികെ പത്തുസീറ്റിലും മത്സരിക്കും. സിപിഐയും സിപിഎമ്മും അഞ്ച് സീറ്റുകളിൽ വീതം മത്സരിക്കും.
60 പുതുമുഖങ്ങൾ, വനിതകൾ 18
ചെന്നൈ: ഡിഎംകെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത് 60 പുതുമുഖങ്ങൾ. 34 സിറ്റിംഗ് മന്ത്രിമാരിൽ 28 പേർ വീണ്ടും മത്സരിക്കുമ്പോൾ നാലുപേർക്കു സീറ്റ് നിഷേധിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിൽ നിന്നുതന്നെ ജനവിധി തേടും. മുതിർന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകൻ കാട്ടുപട്ടിയിലും മത്സരിക്കും. മറ്റൊരു മുതിർന്ന നേതാവ് ആർ. ഗാന്ധി ഇക്കുറി മത്സരിക്കുന്നില്ല. പകരം മകൻ വിനോദ് ഗാന്ധി റാണിപേട്ടയിൽനിന്നു മത്സരിക്കും.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തൻ കാർത്തിക് അണ്ണാനഗറിൽ നിന്നും തമിഴൻ പ്രസന്ന എഗ്മോർ മണ്ഡലത്തിൽനിന്നു മത്സരിക്കും. നടനും ടിവികെ നേതാവുമായ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹമുള്ള പെരമ്പൂരിൽ ഡിഎംകെ സ്ഥാനാർഥിയായി ആർ.ടി.ശേഖറെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
ഒന്നിലധികം കേസുകൾ നേരിടുന്ന മുൻ മന്ത്രി പൊൻമുടിക്ക് ഇക്കുറി സീറ്റില്ല. പകരം പൊൻമുടിയുടെ മകൻ ഗൗതം സിഗാമണി തിരുക്കോവിലൂരിൽ നിന്നും മത്സരിക്കും. ക്ഷീര മന്ത്രി മനോ തങ്കരാജും മത്സരിക്കുന്നില്ല. ഈ സീറ്റ് ഡിഎംകെ സിപിഐയ്ക്കു നൽകി. സ്റ്റാലിന്റെ സഹോദരിയും പാർലമെന്റ് അംഗവുമായ കനിമൊഴി മത്സരിക്കുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ ഇടംകണ്ടില്ല.
60 പുതുമുഖങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ്. വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ഡിഎംകെയുടെ ഈ സുപ്രധാന നീക്കം. 18 വനിതകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 234 സീറ്റിൽ ഡിഎംകെ 164 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകളിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്.
ഡിഎംകെ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്നും നാളെ പ്രചാരണം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
Sports
പെഗിയ (സൈപ്രസ്): കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയടക്കം എട്ട് താരങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
2025 വനിതാ ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖും 2025 ഗ്രാൻഡ് സ്വിസ് ടൂർണമെന്റ് വിജയി ആർ. വൈശാലിയും വനിതാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്ത്യയുടെ കൊനേരു ഹംപി യോഗ്യത നേടിയിരുന്നെങ്കിലും ടൂർണമെന്റിൽനിന്ന് പിന്മാറിയിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 127 സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുൻ മന്ത്രിമാരായ ബി.വി. രമണ, പൊള്ളാച്ചി വി. ജയരാമൻ തുടങ്ങിയവർ സ്ഥാനാർഥികളാണ്. സിറ്റിംഗ് എംഎൽഎമാരും പട്ടികയിലുണ്ട്. 169 സീറ്റിലാണ് അണ്ണാ ഡിഎംകെ മത്സരിക്കുക. 150 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
Kerala
കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.
കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.
കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.
എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.
നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്ബുക്ക്. എക്സ് പേജുകളിൽ സമയാസമയം അപ്ഡേറ്റുകളും എത്തും.
സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.
റോബിൻ രാധാകൃഷ്ണനും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.
ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്സൂളുകളും.
മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.
ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.
Kerala
►ഗ്ലാസില്ല, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ്◄
കഴിഞ്ഞ പ്രാവശ്യത്തെ ഗ്ലാസ് ചിഹ്നം ഉപയോഗിച്ച് കോഴിക്കോട് സൗത്തില്‍ പ്രചാരണം ഊർജിതമാക്കിയ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവിലിനു തിരിച്ചടി. ഗ്ലാസ് ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചിഹ്നങ്ങളില്‍ ഇല്ലാത്തതിനാല്‍ വരണാധികാരി ഇന്നലെ അനുവദിച്ചത് ബക്കറ്റ് ചിഹ്നം.
ഗ്ലാസ് ചിഹ്നമുള്ള ആയിരക്കണക്കിനു പോസ്റ്ററുകള്‍ അടിച്ചിറക്കിയ പാര്‍ട്ടി ചിഹ്നമാറ്റം മൂലം വെട്ടിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ച ഗ്ലാസ് ചിഹ്നത്തിനായാണ് പാര്‍ട്ടി ഇത്തവണയും അപേക്ഷ നല്‍കിയത്. ആവശ്യപ്പെട്ട ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ ഗ്ലാസ് ചിഹ്നം ഉപയോഗിക്കുകയും ചെയ്തിരുന്നു.
പുതിയ ചിഹ്നം ലഭിച്ച സാഹചര്യത്തില്‍ പുതിയ പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രചാരണം ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. എല്ലാവര്ക്കും അറിയാവുന്നതും എല്ലാവരും ദൈനംദിനം ഉപയോഗിക്കുന്നതുമായ ചിഹ്നമാണു ബക്കറ്റ്. അതു ചുമരുകളിലും ബോര്‍ഡുകളിലും വരയ്ക്കാനും എളുപ്പമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ 1133 കോടിയുടെ വികസനം ചൂണ്ടിക്കാണിക്കാനുള്ളപ്പോള് ഏത് ചിഹ്നമായിരുന്നാലും വിജയം ഉറപ്പെന്നും ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
►ഓട്ടോറിക്ഷയിൽനിന്നിറങ്ങി;കടന്നപ്പള്ളി ഇത്തവണ ടെലിവിഷനിൽ◄
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മന്ത്രി കടന്നപ്പള്ളിക്ക് ഇത്തവണ ഓട്ടോറിക്ഷ കിട്ടിയില്ല. പകരം ടെലിവിഷൻ ചിഹ്നത്തിലാണു മത്സരിക്കുക. ഇക്കുറി ഓട്ടോറിക്ഷ, ഗ്ലാസ് തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച ചിഹ്ന പട്ടികയില്‍ ഇല്ലാത്തതിനാലാണ് കടന്നപ്പള്ളിയെ പുതിയ ചിഹ്നത്തിലേക്കു മാറ്റിയത്. 1971ൽ ലോക്സഭാ മണ്ഡലത്തിൽ കന്നിയങ്കത്തിൽ ജയിച്ചു കയറുന്പോൾ കോൺഗ്രസുകാരനായ കടന്നപ്പള്ളിയുടെ ചിഹ്നം പശുവും കിടാവുമായിരുന്നു. കാസർഗോഡ്നിന്നുള്ള രണ്ടാമങ്കത്തിലും കടന്നപ്പള്ളിയുടെ ചിഹ്നം ഇതുതന്നെയായിരുന്നു.
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 1980 ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചപ്പോൾ കോൺഗ്രസിലെ ആന്റണി വിഭാഗത്തിനൊപ്പമായിരുന്നു കടന്നപ്പള്ളി. അന്നു ചർക്കയായിരുന്നു ചിഹ്നം. പിന്നീട് രണ്ടു തവണ പേരാവൂരില്‍നിന്നു ചർക്ക ചിഹ്നത്തിൽ മത്സരിച്ചതെങ്കിലും വിജയിച്ചില്ല. കോൺഗ്രസ്-എസ് എൻസിപിയിൽ ലയിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചർക്ക ചിഹ്നം മരവിപ്പിച്ചു. പിന്നീട് എൻസിപി പിളർന്ന് കോൺഗ്രസ്-എസ് പുനരുജ്ജീവിപ്പിച്ച കടന്നപ്പള്ളി വിമാനം ചിഹ്നത്തിൽ എടക്കാട് മത്സരിച്ചു.
മൂന്നു തവണ ചർക്ക ചിഹ്നത്തിൽ മത്സരിച്ചു പരാജയപ്പെട്ട കടന്നപ്പള്ളിക്കു വിമാനം വിജയചിഹ്നമായി മാറി. 2011ൽ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലും 2021 ലും ഓട്ടോറിക്ഷയില്‍ കയറിയാണു കടന്നപ്പള്ളി നിയസഭയിലെത്തിയതും മന്ത്രിയായതും.
►കാഹളമൂതുന്ന മനുഷ്യനില്‍ തൃപ്തനാകാതെ എ.കെ. ശശീന്ദ്രന്◄
എലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രനു പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് ലഭിക്കാത്തതില്‍ നിയമനടപടിക്ക് എന്‍സിപി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ എ.കെ. ശശീന്ദ്രനായിരുന്നു ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇത്തവണ അജിത്പവാര്‍ വിഭാഗം പ്രതിനിധിയായ സ്ഥാനാര്‍ഥി പി.കെ. ശശീന്ദ്രനാണു വരണാധികാരി ക്ലോക്ക് ചിഹ്നം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ എ.കെ. ശശീന്ദ്രനെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നാണു ശരദ് പവാറിനെ അനുകൂലിക്കുന്ന കേരള എന്‍സിപി നേതാക്കളുടെ ആരോപണം. കാഹളമൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം.
ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത്പവാര്‍ വിഭാഗത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതോടെ തെരഞ്ഞെടുപ്പുകളില്‍ അജിത്പവാര്‍ പക്ഷം ഔദ്യോഗിക എന്‍സിപിയായി അംഗീകരിക്കപ്പെടുമെന്നും അതു തിരിച്ചടിയാകുമെന്നും ശരദ് പവാര്‍ വിഭാഗത്തിന് ആശങ്കയുണ്ട്. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാവേളയില്‍ ക്ലോക്ക് ചിഹ്നത്തിനായി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ കണക്കിലെടുത്താണ് വരണാധികാരി അജിത് പവാര്‍ വിഭാഗത്തിന് അനുകൂലമായ തീരുമാനമെടുത്തത്.
►ടെലിവിഷനുമായി മുന്നോട്ടു പോകാൻ കെ.കെ. രമ◄
യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം ലഭിച്ചില്ല. പകരം ടെലിവിഷന്‍ അനുവദിച്ചു. സ്വതന്ത്ര സ്ഥനാര്‍ഥികള്‍ക്ക് നല്കി വരുന്ന ചിഹ്നങ്ങളില്‍നിന്ന് ഫുട്ബോള്‍ ഒഴിവാക്കപ്പെട്ടതിനാലാണ് കെ.കെ. രമയ്ക്ക് ഇത് അനുവദിക്കാതിരുന്നതെന്നാണ് വിശദീകരണം. ഫുട്ബോള്‍ ചിഹ്നമാണ് പലപ്പോഴും ആര്‍എംപിഐക്ക് ലഭിച്ചിരുന്നത്. 2021ലെ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഫുട്ബോള്‍ ചിഹ്നത്തിലാണ് ആര്‍എംപിഐ മത്സരിച്ചത്. പ്രചാരണ രംഗത്ത് ഫുട്ബോള്‍ ചിഹ്നവുമായി കെ.കെ. രമ സജീവമായി തുടരുന്നതിനിടെയാണ് ചിഹ്നം നിഷേധിച്ച നടപടി.
ഇതില്‍ വിമര്‍ശനവുമായി ആര്‍എംപിഐ രംഗത്തെത്തി. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇലക്ഷന് കമ്മീഷന് നടപടി താത്കാലികമായി അംഗീകരിച്ച് ടെലിവിഷന്‍ ചിഹ്നത്തില്‍ മത്സരത്തില്‍ ഉറച്ചുനിന്നു മുന്നോട്ട് പോകുമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു.
►ജി. സുധാകരനു തെങ്ങിൻതോപ്പ്◄
വർഷങ്ങളായി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചിരുന്ന ജി.സുധാകരൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത് തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ. തെരഞ്ഞെടുപ്പ് മത്സരരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുധാകരൻ ആദ്യമായാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. സിപിഎമ്മുമായി തെറ്റിയ സുധാകരൻ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് അമ്പലപ്പുഴയിൽ മത്സരിക്കുന്നത്.
നഷ്ടപ്പെട്ട അഞ്ച് വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെ ചിഹ്നമില്ലാത്ത പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിഹ്നം പതിച്ച പോസ്റ്ററുകൾ അടുത്തദിവസം മുതൽ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. അതിനുള്ള തിരക്കിലാണ് സ്ഥാനാർഥിയും പ്രവർത്തകരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരൻമാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് ഉള്ളത്. ഇവിടെ 17 സ്ഥാനാർഥികളാണ് നേരത്തെയുണ്ടായിരുന്നത്. തിരുവനന്തപുരത്തും പേരാവൂരിലും മഞ്ചേശ്വരത്തും 11 വീതം സ്ഥാനാർഥികളുണ്ട്.
1254 പേരാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 95 പേർ പത്രിക പിൻവലിച്ചതോടെ സ്ഥാനാർഥികളുടെ എണ്ണം 890 ആയി. 2021ലെ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരിച്ചത്.
District News
കാഞ്ഞിരപ്പള്ളി മണ്ഡലം
കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി ഇന്നലെ രാവിലെ ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഉച്ചവരെ നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞ് പള്ളിക്കത്തോട് മേഖലകളിലും പ്രചാരണം നടത്തി. വൈകുന്നേരം വാഴൂർ കെഎസ്പിഎ കുടുംബ സംഗമം, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി മണ്ഡലം കൺവൻഷനുകളിലും പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ നെടുംകുന്നം പഞ്ചായത്തിൽ ഭവന സന്ദർശനം നടത്തി. വർഷങ്ങളായി മാറ്റം ആഗ്രഹിക്കുന്ന ജനതയെയാണ് മണ്ഡലത്തിൽ കാണാനായതെന്ന് അദ്ദേഹം പറഞ്ഞു.
വികസനകാര്യത്തിൽ മണ്ഡലം പിന്നിലാണ്. ഒരു വികസനവും മണ്ഡലത്തിൽ നടക്കുന്നില്ല. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാട് മണ്ഡലത്തിലും കേരളത്തിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നെടുംകുന്നം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും നെടുംകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നടന്ന ശക്തികേന്ദ്ര യോഗത്തിലും ജോർജ് കുര്യൻ പങ്കെടുത്തു.
പൂഞ്ഞാർ മണ്ഡലം
പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ മജു പുളിക്കൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ, സിഎസ്ഡിഎസ് സംസ്ഥാന സെക്രട്ടറി കെ.കെ. സുരേഷ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, ജോയി ഏബ്രഹാം, ഫിൽസൺ മാത്യൂസ്, പി.എ. സലീം, സലിം പി. മാത്യു, അസീസ് ബഡായിൽ, ജയ്സൺ ജോസഫ്, ടി.സി. അരുൺ, തമ്പി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷന് മുന്നോടിയായി മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽനിന്ന് യുഡിഎഫ് പ്രവർത്തകർ മഹാറാലിയും നടത്തി.
പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പി.സി. ജോർജിന്റെ വാഹനപര്യടനത്തിന്റെ രണ്ടാം ദിനം പാറത്തോട് പഞ്ചായത്തിൽ നടത്തി. രാവിലെ 8.30ന് ആനക്കല്ലിൽനിന്ന് ആരംഭിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. രാത്രി ഏഴിന് കൂവപ്പള്ളിയിൽ പാറത്തോട് പഞ്ചായത്തിലെ പര്യടനം അവസാനിച്ചു.ഇന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ആനിക്കുഴിയിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം പൂഞ്ഞാർ ടൗണിൽ സമാപിക്കും.
District News
ഇരിങ്ങാലക്കുട: സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് അണിനിരന്നതോടെ അണികളില്‍ ആവേശമായി.
തെരഞ്ഞടുപ്പില്‍ വോട്ടഭ്യര്‍ഥിച്ച് ജനങ്ങളിലേക്കിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പു രംഗത്ത് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് ഇന്നലെരാവിലെ കാട്ടൂരിലാണ് പര്യടനം തുടങ്ങിയത്.
ഉച്ചതിരിഞ്ഞ് പൂമംഗലത്തും പടിയൂരും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു പി.കെ. ചാത്തന് മാസ്റ്ററുടെ പൊറിത്തിശേരിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനനടത്തി. തുടര്‍ന്ന് മാപ്രാണം സെന്ററിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ആളൂര്‍ സെന്റ് ജോസഫ്സ് കോണ്‍വന്റ്, കുഴികാട്ടുശേരി സ്വീറ്റ് ഹോം, കരാഞ്ചിറ മിഷന് ആശുപത്രി എന്നിവടങ്ങളില്‍ സന്ദര്‍ശനംനടത്തി.
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി
ഓഫീസ് ഉദ്ഘാടനംചെയ്തു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനംചെയ്തു. നിയമസഭ ഇന്‍ചാര്‍ജ് കൃപേഷ് ചെമ്മണ്ട അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. സുബീഷ് സ്വാഗതവും ആര്‍ച്ച അനീഷ് നന്ദിയും പറഞ്ഞു. ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സന്നിഹിതരായിരുന്നു.
District News
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ രാവിലെ അത്താഴമംഗലം വീരരാഘവ സ്മൃതിയിലും സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് തിരുവനന്തപുരം കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.
എല്‍ഡിഎഫ് നേതാക്കളായ എം. വിജയകുമാര്‍, എന്‍. രതീന്ദ്രന്‍, ടി. ശ്രീകുമാര്‍, രാഘവന്‍നായര്‍, ജി.എന്‍ ശ്രീകുമാരന്‍, കൊടങ്ങാവിള വിജയകുമാര്‍, അനില്‍കുമാര്‍, വി. കേശവന്‍കുട്ടി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചന്, ജില്ലാ സെക്രട്ടറി അഡ്വ. ആദര്‍ശ് ചന്ദ്രന് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കൂടിയായ കെ. ആൻസലനു നാമനിർദേശപത്രിക സമർപ്പിക്കുവാനുള്ള തുക വ്യാപാരി വ്യവസായി സമിതിയാണ് നൽകിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തൻ രാവിലെ തിരുവനന്തപുരം കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് മണ്ഡലം ചെയര്മാന് അഡ്വ. എസ്.കെ. അശോക് കുമാറും ഒപ്പമുണ്ടായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ എസ്. രാജശേഖരന്‍നായർ തിരുവനന്തപുരം കലക്ടറേറ്റിലാണ് പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാവ് വിനോദ് തവ്ഡെ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, അതിയന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ അനുഗമിച്ചു. ചെങ്കൽ സായികൃഷ്ണ സ് കൂളിലെ അധ്യാപകരും അനധ്യാ പകരും ആയമാരും ചേർന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത്.
അരുവിക്കരയിൽ
നെടുമങ്ങാട് : അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രകടനമായെത്തിയാണു പത്രിക സമർപ്പിച്ചത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിതുര ശശി, എസ്. ജലീൽ മുഹമ്മദ്, എൻ. ജയമോഹനൻ, സി.ആർ. ഉദയകുമാർ, ഇറവൂർ പ്രസന്നകുമാർ, എ.എ. അസീസ്, സി.എസ്. വിദ്യാസാഗർ, വി.ആർ. പ്രതാപൻ, തോട്ടുമുക്ക് അൻസാർ, മലയടി പുഷ്പാംഗദൻ, സി. ജ്യോതിഷ് കുമാർ, കെ. ഉവൈസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജി.സ്റ്റീഫന്‍, വരണാധികാരിയും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായ എം.എസ്. അനീസയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കാട്ടാക്കട ശശി സ്മൃതി മണ്ഡപം, ആര്യനാട് ഗാന്ധി പ്രതിമ, സഖാവ് കൃഷ്ണൻകുട്ടിപിള്ള സ്മാരകം, രാമൻപിള്ള സ്മാരകം, പാളയം രക്തസാക്ഷി മണ്ഡപം, ഇ.എം.എസ് പാർക്ക്, കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപം, അയ്യൻകാളി സ്മൃതി മണ്ഡപം, പൊട്ടക്കുഴി എകെജി പാർക്ക് എന്നിവിടങ്ങളിലെ പുഷ്പാര്‍ച്ചനകള്‍ക്ക് ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ട്രേറ്റില്‍ എത്തിയത്.
എൻഡിഎ സ്ഥാനാര്‍ഥി വിവേക് ഗോപനും നാമ നിർദേശപത്രിക സമർപ്പിച്ചു. വൈകുന്നേരം മൂന്നോടെ എൻഡിഎ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് വിവേക് ഗോപൻ പത്രിക സമർപ്പണത്തിനെത്തിയത്. മഹാരാഷ്ട്ര എംഎൽസി അരുൺ ഡാൽവി, മണ്ഡലം ഇൻ ചാർജ് എം.ബി.രാജേഷ്, മുളയറ രതീഷ്, അഡ്വ. പ്രശാന്ത്, ശിവനന്ദൻ,സുഭാഷ്, പുളിമൂട് സുനിൽ, പനയ്ക്കോട് ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
District News
കോട്ടയം: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.30ന് കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെത്തി വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കുര്യന് ജോയി, എം.പി. സന്തോഷ്കുമാര്‍, പി.കെ. അബ്ദുള്‍ സലാം എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്രികാ സമര്‍പ്പണത്തിനു മുന്‍പ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലും തിരുനക്കര ഗാന്ധിസ്ക്വയറിലെത്തി. ഗാന്ധിപ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി.
കോട്ടയം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. അനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുനക്കരയില്‍നിന്നു ബഹുജനമാര്ച്ചോടെയാണ് അനില്‍കുമാര്‍ കോട്ടയം താലൂക്ക് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ കെ. സുരേഷ് കുറുപ്പ്, എം.കെ. പ്രഭാകരന്, ജോജി കുറത്തിയാടന്‍, സന്തോഷ് കേശവനാഥ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ഇന്നു കോടിമതയില്‍നിന്ന് മണ്ഡല പര്യടനമാരംഭിക്കും. രാവിലെ 9.30ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യും.
District News
ഹൃദയം തൊട്ട് അപു ജോണ്‍ ജോസഫ്
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ പ്രചാരണ ഭാഗമായുള്ള പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ തുടങ്ങി. വഴിത്തല ടൗണിന്റെ കിഴക്കേ അറ്റത്തുനിന്ന് ആരംഭിച്ച പുറപ്പുഴ മണ്ഡലം കണ്‍വന്‍ഷനിലും പ്രകടനത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ച പ്ലക്കാര്‍ഡുമായാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.
വഴിത്തല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്പ്രഫ. എം.ജെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.വാഗ്ദാന ലംഘനങ്ങള്‍ നടത്തിയ ഇടതു സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു.
മണക്കാട്, കരിങ്കുന്നം പഞ്ചായത്തുകളിലും മണ്ഡലംതല കണ്‍വന്‍ഷനുകളും നടന്നു. എസ്.അശോകന്, ഷീല സ്റ്റീഫന്‍, ജോണ്‍ നെടിയപാല, ടി. എസ്.ഷംസുദീന്‍, ബ്ലെയ്സ് ജി. വാഴയില്‍, ടി.വി. പാപ്പു, ജിജി വര്‍ഗീസ്, ചാര്‍ളി ആന്റണി, സോമി വട്ടക്കാട്ട് , ജോബി മാത്യു പൊന്നാട്ട് , റെനീഷ് മാത്യു ,ടോമിച്ചന് പി.മുണ്ടുപാലം, ബിബിത അനൂപ്, പി.ജി. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വോട്ടു തേടി.
ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി സിറിയക്ക് ചാഴികാടന്
തൊടുപുഴ: ജില്ലയിലെ ആദ്യകാല സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം.ജിനദേവന്റെ സഹോദരിയും കുടുംബാംഗങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക്ക് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്നു. കോലാനിയിലുള്ള പുത്തന്‍പുരയ്ക്കല്‍ വീട്ടിലെത്തിയപ്പോള്‍ ജിനദേവന്റെ സഹോദരി സരളയും ഭര്‍ത്താവ് നാരായണനും സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
തുടര്‍ന്ന് കോലാനി ചേരിയിലെത്തി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. ആലയ്ക്കല്‍ പ്രദേശത്ത് സ്ഥാനാര്‍ഥിയെ കാണന്‍ വീട്ടമ്മമാരടക്കമുള്ളവര്‍ കാത്തുനിന്നു. അഞ്ചപ്ര പാറയില്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ സിറിയക്ക് ചാഴികാടനെ വരവേറ്റു. തുടര്‍ന്ന് പാറക്കടവ് ഉന്നതിയും സന്ദര്‍ശിച്ചു.
ആവേശം നിറച്ച് റോയി വാരികാട്ട്
തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വണ്ണപ്പുറം, മുള്ളരിങ്ങാട്, കോടിക്കുളം പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. വിവിധ മേഖലകളില്‍ നടന്ന സന്ദര്‍ശനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. രാവിലെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് പഞ്ചാമല ക്ഷേത്രം, പുളിക്കത്തൊട്ടി എസ്എന്‍ഡിപി ശാഖായോഗം ഓഫീസ്, മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി, കോടിക്കുളം ചന്ദരപ്പിള്ളി ക്ഷേത്രം, തൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മുള്ളരിങ്ങാട് മേഖലയില്‍ വന്യജീവിശല്യം വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയു എന്നും റോയി വാരികാട്ട് പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴി മുള്ളരിങ്ങാട് പ്രദേശത്ത് ലഭിച്ച റോഡ് വികസനം ജനങ്ങള്‍ വലിയ നേട്ടമായി കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തുവിട്ട് ബിജെപി. 11 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതോടെ ബിജെപി മത്സരിക്കുന്ന 97 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പ്രഖ്യാപനം പൂർത്തിയായി.
തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ ജനവിധി തേടും. അരുവിക്കരയിൽ വിവേക് ഗോപൻ മത്സരിക്കും. കോവളത്ത് ടി.എൻ. സുരേഷും നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായരുമാണ് സ്ഥാനാർഥികൾ.
പീരുമേട്ടിൽ വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും മാവേലിക്കരയിൽ അജിമോനും അടൂരിൽ പന്തളം പ്രതാപനും ചവറയിൽ കെ.ആർ. രാജേഷും ജനവിധി തേടും. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ ബി.എസ്. അനൂപ് ചിറയിൻകീഴിലും ആർ.എസ്. ആരുൺ രാജ് ചടയമംഗലത്തും മത്സരിക്കും.
Kerala
തിരുവനന്തപുരം : നാമനിർദേശപത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മൂന്നു മണ്ഡലങ്ങളിൽകൂടി ഇടതുമുന്നണിക്കു സ്ഥാനാർഥികളെ തീരുമാനിക്കാനുണ്ട്.
സ്വതന്ത്രരെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ച താനൂർ, വള്ളിക്കുന്ന്, കാസർഗോഡ് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ളത്. ഈ മൂന്നു മണ്ഡലങ്ങളിലും ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ.
വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി.
കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു.
കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു.
സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ആർഎസ്പിക്കു ലഭിച്ച സീറ്റിലാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആർഎംപി, മാണി സി. കാപ്പൻ, പി.വി. അൻവർ എന്നിവർക്കും സീറ്റുണ്ട്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ മൂന്നാംഘട്ട പട്ടിക വന്നപ്പോൾ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥികൾ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആർജെപി വിട്ടു വന്ന വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷതെങ്കിലും തങ്ങളുടെ മുതിർന്ന നേതാവും സിറ്റി ജില്ലാ പ്രസിഡന്റുമായ കരമന ജയനെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.
എന്നാൽ സംവരണ മണ്ഡലമായ ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥിത്വം കൂടുതൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞതവണത്തെ കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ ബി.എസ്. അനൂപിനെയാണ് ബിജെപി ഇവിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അനൂപ് ഈ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.
കോവളത്തും ഇതുപോലെ തന്നെ ഒരു സ്ഥാനാർഥിയായാണ് ബിജെപി രംഗത്തിറക്കിയത്. ജനതാദൾ ഐഎസ് ജെഡി നേതാവായ സുരേഷിനാണ് ബിജെപി ടിക്കറ്റ്. 2016ൽ 32,000 ത്തിലേറെ വോട്ട് നേടിയ സുരേഷ് ഈ മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമുള്ള ആളാണ്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബിജെപിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കെപിസിസി അംഗവുമായ അരുൺ രാജിന് ബിജെപി ടിക്കറ്റ് നൽകി. ചടയമംഗലം സ്വദേശിയായ അരുണിന് മണ്ഡലത്തിൽ വലിയ കുടുംബബന്ധങ്ങളും സ്വാധീനവും ഉണ്ട് .
National
ന്യൂഡൽഹി: ബംഗാളിൽ ബിജെപി 111 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. രൂപ ഗാംഗുലി (സോനാർപുർ ദക്ഷിൺ), രേഖ പത്ര (ഹിംഗൽഗഞ്ച്), സബിത ബർമൻ(ഇത്താഹർ), അനാമിക ഘോഷ് (ഭരത്പുർ) തുടങ്ങിയവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം കണ്ടു. ഏപ്രിൽ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
National
ഗോഹട്ടി: ആസാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണ പരിഷത്തിന്റെ (എജിപി) പകുതി സ്ഥാനാർഥികളും മുസ്ലിംകൾ.
26 സീറ്റുകളാണ് എജിപിക്ക് കിട്ടിയത്. ഇതിൽ 13 പേർ മുസ്ലിംകളാണ്. മന്ത്രിമാരായ അതുൽ ബോറ, കേശബ് മഹന്ത എന്നിവർ ബോകാഖത്, കാലിയബോർ മണ്ഡലങ്ങളിൽ മത്സരിക്കും.
126 സീറ്റുകളാണ് ആസാമിലുള്ളത്. ഇതിൽ 89 സീറ്റിൽ ബിജെപിയും 26ൽ എജിപിയും മത്സരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റിലാണ് മത്സരിക്കുക.
National
കോൽക്കത്ത: ബംഗാളിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി 32 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു.
നയാഗ്രാമിൽ സിപിഎമ്മിലെ ഡോ. പുലിൻ ബെഹാരി ബാസ്കേ, നന്ദിഗ്രാമിൽ സിപിഐയുടെ ശാന്തി ഗിരി എന്നിവർ മത്സരിക്കും. തിങ്കളാഴ്ച ഇടതുമുന്നണി 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു
Kerala
കോട്ടയം: പ്രചാരണത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇനിയുള്ള ദിവസങ്ങളില്‍ നന്നേ വിയര്‍ക്കും. പ്രചാരണത്തിന് മൂന്ന് ആഴ്ച തികച്ചില്ലെന്നിരിക്കേ 37 ഡിഗ്രി പകല്ച്ചൂടില് ഒരു വട്ടം മാത്രം ഓട്ടപ്രദക്ഷിണം നടത്തണം. നിയമസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ ഇലക്ഷന് കമ്മീഷന് പരിധി വച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. 28 ലക്ഷം പരിധിയില്‍നിന്ന് തുക വര്‍ധിപ്പിച്ചത് 2022ലാണ്.
റംസാന്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഇതിനിടെ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. പക്ഷേ, പോരാട്ടം ആവേശത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചെലവ് കോടികള്‍ കടക്കും. പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം, കണ്വന്ഷന്, റോഡ് ഷോ, കൊട്ടിക്കലാശം എന്നിങ്ങനെ ദിവസവും നാലഞ്ചു ലക്ഷങ്ങള്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വാരിയെറിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പരസ്യപ്രചാരണത്തിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഓശാന ഞായര്‍കൂടി കൂട്ടിയാല്‍ അഞ്ച് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ഞായറാഴ്ചകളാണ് എല്ലാ തെരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിര്‍ണായക ദിനം. എന്നാല്‍ ഇനിയുള്ള മൂന്നു ഞായറാഴ്ചകളില്‍ ഓശാനയും ഈസ്റ്ററും വരുന്നതോടെ ആ ദിവസത്തെ പ്രചാരണം മന്ദഗതിയിലാകും.പ്രചാരണ ദിവസങ്ങള്‍ കുറഞ്ഞത് ഒരു പരിധിവരെ സ്ഥാനാര്‍ഥിക്ക് ചെലവ് കുറയാന്‍ സഹായകരമാകുമെങ്കിലും അധ്വാനം ഏറുമെന്നതാണ് പരിമിതി.
നിയോജകമണ്ഡലം പരിധിയിലെ ഓരോ ബൂത്തിലേക്ക് വരെ ചെലവുകാശു നല്‍കേണ്ട സാഹചര്യത്തില്‍ ചെറുതല്ല ഇലക്ഷന് ബാധ്യത. മണ്ഡലത്തിന്റെയും എതിര് സ്ഥാനാര്‍ഥിയുടെയും വലിപ്പം അനുസരിച്ച് ചെലവില്‍ വ്യതിയാനം വരും. 10 മുതല്‍ 14 വരെ ഗ്രാമ പഞ്ചായത്തുകളോ കോര്പറേഷന്, നഗരസഭാ വാര്‍ഡുകളോ ഉള്‍പ്പെടുന്നതാണ് ഓരോ നിയമസഭാ മണ്ഡലവും. മലയോരമേഖലയിലെ പ്രചാരണം സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ദുഷ്കരമാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സാമ്പത്തിക സഹായവും ഇലക്ഷന് ഫണ്ടുമാണ് പ്രധാന വരുമാനം.
പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിൽനിന്നു പണം വരവ് നന്നായി കുറയും. ഗള്‍ഫിലെ സുഹൃത്തുക്കളുടെ സംഭാവന നിലയ്ക്കുമ്പോള്‍ ആ ബാധ്യതയും സ്ഥാനാര്‍ഥി ഏറ്റെടുക്കണം.കേരളത്തില്‍ നിയമസഭാ ഇലക്ഷന് ആദ്യഘട്ടത്തിലായതും അല്പം ആശ്വാസമായി. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ചെലവ് എട്ടു പത്തും കോടികള്‍ കടന്നേനേ. റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമാണ് ചെലവ് ഏറുക. വാഹനച്ചെലവും ഭാരിച്ചതാണ്.
ഇത്തരത്തില്‍ പോളിംഗ് ദിവസത്തേക്കു മാത്രം അര കോടിയോളം രൂപയാണ് ഓരോ മണ്ഡലത്തിലും വേണ്ടിവരിക.മുന്നണി സ്ഥാനാര്‍ഥികളുടെ പൊതുവായ ചെലവുകള്‍ അതാത് പാര്‍ട്ടികള്‍ വഹിക്കുമെങ്കിലും നല്ലൊരു വിഹിതം ഓരോ സ്ഥാനാര്‍ഥിയും കണ്ടെത്തണം. പാചക വാതക ക്ഷാമം ഇലക്ഷന് പ്രചാരണത്തെ ഇക്കുറി സാരമായി ബാധിക്കും.
ഹോട്ടലുകള്‍ അടഞ്ഞതോടെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണം. എന്നാല്ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രചാരണ ഉപാധികള്‍ക്കും ഇലക്ഷന് കാലം വലിയ നേട്ടമാണ്. അച്ചടിശാലകള്‍ രണ്ടു ദിവസമായി 24 മണിക്കൂറും പ്രവര്‍ത്തനത്തിലാണ്. ഫ്ളക്സ് തയാറാക്കുന്ന സാഹചര്യത്തില്‍ അറക്കമില്ലുകളില് പാഴ്തടിക്കും വിലയേറിയിട്ടുണ്ട്.
National
ന്യൂഡൽഹി: ആസാമിൽ 22 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. നാലു സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയാണിത്. ഇതോടെ ആസാമിൽ കോൺഗ്രസിന് 87 സ്ഥാനാർഥികളായി.
മാർഗരീറ്റ മണ്ഡലത്തിൽ മത്സരത്തിൽനിന്നു പിന്മാറിയ പ്രതീക് ബർദലോയിക്കു പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
ആദ്യഘട്ടത്തിൽ 42 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.ഗൗരവ് ഗൊഗോയ് ഉൾപ്പടെയുള്ള പ്രമുഖനേതാക്കൾ ആദ്യപട്ടികയിൽ ഇടം നേടിയിരുന്നു.
123 അംഗങ്ങളാണ് ആസാം നിയമസഭയിലുള്ളത്. 2023-ലമണ്ഡലപുനർനിർണയത്തിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണ് ആസാമിൽ നടക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികളെകൂടി സിപിഎം പ്രഖ്യാപിച്ചു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ ഡോ. പി.ജി. ജിജിയേയും കോട്ടക്കൽ നിയോജകമണ്ഡലത്തിൽ കെ. പ്രീതിയേയും തിരൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വി. അബ്ദു റഹ്മാനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്.
ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.
District News
വിഴിഞ്ഞം : സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞു. കോവളം മണ്ഡലത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയോടെ ഇടതു- വലതുമുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി.
കോൺഗ്രസിലെ അഡ്വ. എം. വിൻസന്റ് അണികളെ അണിനിരത്തി ഇന്നലെ രാവിലെ വെങ്ങാനൂരിനെ ആവേശം കൊള്ളിച്ചപ്പോൾ ഇടതു സ്വതന്ത്രൻ ഭഗത്റൂഫസ് വൈകുന്നേരം മണ്ഡലം മുഴുവൻ ചുറ്റിയടിച്ചു. റോഡ് ഷോക്കുശേഷം മണ്ഡലത്തിലുടനീളം വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിനും വിൻസന്റ് സമയം കണ്ടെത്തി.
തർക്കങ്ങൾക്കു വഴിനൽകാതെ വിൻസന്റിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായപ്പോൾ മൂന്നു ദിവസത്തെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് മുൻ അംഗം ഭഗത് റൂഫസ് കോവളത്ത് എൽഡിഎഫ് സ്വതന്ത്രനായത്. ജനതാദളിന്റെ സിറ്റിംഗ് സീറ്റായ കോവളത്തിനു വേണ്ടി പിളർപ്പിലായ ജനതാദളിലെ ഇരു വിഭാഗത്തിന്റെയും കടുംപിടിത്തം മുതലാക്കിയ സിപിഎം മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പൊതുസമ്മതൻ എന്ന പേരിൽ ഭഗത് റൂഫസിന് നറുക്കു വീണത്.
നിലവിലെ എംഎൽഎയായ എം. വിൻസന്റ് മണ്ഡലത്തിൽ സുപരിചിതനാണെങ്കിലും ലോക് താന്ത്രിക് പാർട്ടിയിൽനിന്ന് കുടം അയാളത്തിൽ മത്സരിച്ചു വിജയിച്ച് നേരത്തെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ഭഗതും അത്രമോശക്കാരനല്ലെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.
ജനതാദളുകാരുടെ ആധിപത്യത്തിൽനിന്ന് മാറിയതിന്റെ ആവേശം ഇന്നലെ നടന്ന റോഡ്ഷോയിലും സിപിഎം പ്രവർത്തകർ പ്രകടമാക്കിയിരുന്നു. കല്ലിയൂർ ജംഗ്ഷനിൽനിന്നും ആരംഭിച്ച റോഡ്ഷോ മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ എത്തിയ സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യാൻ വഴിയിൽ ഉടനീളം നിരവധിപേരാണ് എത്തിയത്. വെങ്ങാനൂർ, വെള്ളാർ, കോവളം, വിഴിഞ്ഞം, മുക്കോല, മുല്ലൂർ, പുളിങ്കുടി, ചപ്പാത്ത്, കൊച്ചുപള്ളി, പുതിയതുറ, പൂവാർ, പട്ടിയകാല, പരണിയം, കാഞ്ഞിരംകുളം, പയറ്റുവിള, ഉച്ചക്കട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ ബാലരാമപുരം ജംഗ്ഷനിൽ സമാപിച്ചു. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം വമ്പിച്ച സ്വീകരണവും ഉണ്ടായിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്. ഹരികുമാർ, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, നേമം ഏരിയ സെക്രട്ടറി എ. പ്രതാപചന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, പാറക്കുഴി സുരേന്ദ്രൻ, സി.കെ. സിന്ധുരാജൻ, രാധാകൃഷ്ണൻ, കരുംകുളം വിജയകുമാർ, കോളിയൂർ സുരേഷ്, തെന്നൂർ ക്കോണം ബാബു എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങള്‍ മാത്രം പ്രചാരണത്തിന് ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവാദങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇതിനിടെ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് താര സ്ഥാനാര്‍ഥികള്‍. മലയാളത്തിലെ ബിഗ് എമ്മുകള്‍ പണ്ടേ രാഷട്രീയത്തോട് നോ പറഞ്ഞെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍ അടക്കം നിരവധി മുന്‍നിര താരങ്ങള്‍ ഇന്നും പ്രധാന പദവികള്‍ വഹിച്ച് സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്.
ഗണേഷ് കുമാര്‍
നിലവിലെ ഗതാഗത മന്ത്രിയായ ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിനാണ് ഗണേഷ് കുമാര്‍ എത്തുന്നത്. വിവാദങ്ങളൊക്കെയും വെറും കുടുംബ പ്രശ്നങ്ങള്‍ മാത്രമായി ഒതുക്കിയ ശേഷം കരുത്തുറ്റ പ്രചാരണമാണ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തുന്നത്.
താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെയാണ് ഗണേഷിന്റെ പ്രചാരണ പര്യടനങ്ങളും. കെ.ജി. ജോര്‍ജിന്റെ ഇരകള്‍ ആയിരുന്നു ഗണേഷ് കുമാറിന്റെ കരിയര്‍ വഴിത്തിരിവ്. ആദ്യ സിനിമയില്‍ തന്നെ നിരൂപക പ്രശംസ നേടി ശ്രദ്ധയാകാര്‍ഷിച്ച നടന് വില്ലനായും ഹാസ്യ താരമായും 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റും ട്രഷററും ആയിരുന്നു. ടെലിവിഷന്‍ സംഘടനയായ ആത്മയുടെ പ്രസിഡന്റുമായിരുന്നു. 2001ല്‍ ആണ് കേരള കോണ്‍ഗ്രസ് - ബി ടിക്കറ്റില്‍ മത്സരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗണേഷ് കുമാര്‍ മാറിയത്. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നു വിജയിച്ചു കേറി. അതിനാല്‍ തന്നെ ആവേശത്തോടെയാണ് അടുത്ത അങ്കവും. ജ്യോതികുമാര്‍ ചാമക്കാല ആണ് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മേജര്‍ രവി
പാര്‍ട്ടി പദവികള്‍ വേണ്ടെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു നടന്ന സംവിധായകന് മേജര്‍ രവി ഇന്ന് ഒറ്റപ്പാലത്ത് പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിനിമയില്‍ സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടായിരുന്നു മേജര്‍ രവിയുടെ ചലച്ചിത്ര പ്രവേശം.
1999ല്‍ മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര വന്‍ വിജയമായതോടെയാണ് മേജര്‍ രവി മലയാള സിനിമയിലെ ശക്തി കേന്ദ്രമാകുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒറ്റപ്പാലത്തെ ബിജെപി കേന്ദ്രങ്ങളില്‍ മേജര്‍ രവി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം തന്നെ മേജര്‍ രവി ഇടം പിടിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് വിട്ട പി.കെ. ശശി സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യതയുണ്ട്.
രമേഷ് പിഷാരടി
പാലക്കാട് ജയിച്ചാല്‍ മമ്മൂക്കയെ കൊണ്ടുവരും എന്നാണ് രമേഷ് പിഷാരടിയുടെ ആദ്യ പ്രഖ്യാപനം. യുഡിഎഫ് ടിക്കറ്റില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് രമേഷ് പിഷാരടി. മിമിക്രി ലോകത്ത് നിന്നാണ് രമേഷ് പിഷാരടി മലയാള സിനിമയില്‍ എത്തിയത്. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ആണ് ആദ്യ സിനിമ.
പിഷാരടിയുടെ സിനിമകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പ്രിയം നടന് ധര്മജന് ബോള്‍ഗാട്ടിക്കൊപ്പമുള്ള കോമഡി ഷോകളാണ്. വ്യക്തി ജീവിതത്തില്‍ഒുപാട് സീരിയസ് ആയ പിഷാരടി, സുഹൃത്ത് ധര്മജന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താര പ്രചാരകനായി. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാടും പ്രചാരണത്തിന് എത്തി. ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായി. ശോഭ സുരേന്ദ്രന് ആണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി.
ട്വന്റി20
താരനിബിഡമാണ് ട്വന്റി20യുടെ സ്ഥാനാര്‍ഥിപ്പട്ടിക. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ താരങ്ങള്‍. ഏവരുടെയും കന്നിയങ്കം. ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്നതും ട്വന്റി20യുടെ ടിക്കറ്റില്‍ നിന്നു തന്നെ.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംവിധായകനും മുന്‍ ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വമാണ് ചെയര്മാന് സാബു ജേക്കബ് ആദ്യം പ്രഖ്യാപിച്ചത്.
അഖില്‍ മാരാര്‍
തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മാരാര്‍ മത്സരത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര അഖില്‍ മാരാരിലൂടെ എന്‍ഡിഎ നേടും എന്നാണ് സാബു ജേക്കബിന്റെ പ്രതീക്ഷ. ഫെബ്രുവരിയിലാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ എത്തിയത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ആയിരുന്നു വിവരമെങ്കിലും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അഖില്‍ അരങ്ങേറ്റം കുറിച്ചത്. സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്ന അഖില്‍ ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രിയനായത്. തൃക്കാക്കരയില്‍ അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
അഞ്ജലി നായര്‍
ബിജെപിക്ക് സ്വാധീനുമുള്ള തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. താന്‍ രാഷ്ട്രീയക്കാരിയായി കാണണമെന്ന് അച്ഛന് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കാനായാണ് മത്സരിക്കുന്നത് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ അഞ്ജലി പറഞ്ഞത്.
1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലി 18 വര്‍ഷമായി സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ നേടിയ നടി ദൃശ്യം 2 സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതി ഹോമം നടത്തിക്കൊണ്ട് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.എൻ. ഉണ്ണികൃഷ്ണന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ലക്ഷ്മിപ്രിയ
പെരുമ്പാവൂരിലാണ് നടി ലക്ഷ്മിപ്രിയ ജനവിധി തേടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിന്റെ എല്ലാ പ്രശ്നങ്ങളും തനിക്ക് അറിയാം എന്നാണ് പറയുന്നത്. പലതവണ നടി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അത് നടന്നില്ല. ഒടുവില്‍ സഖ്യകക്ഷിയായ ട്വന്റി20യുടെ സ്ഥാനാര്‍ഥിയായി.
താരസംഘടനയായ "അമ്മ'യുടെ വൈസ് പ്രസിഡന്റ് ആണ് നിലവില്‍ ലക്ഷ്മിപ്രിയ. 2005ല്‍ മോഹന്‍ലാലിന്റെ നരന് എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ മലയാള സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളുമായി നടി ബിഗ് സ്ക്രീനില്‍ നിറഞ്ഞു. ബിഗ് ബോസ് സീസണ് 4ലൂടെയാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്നേഹവും ലക്ഷ്മിപ്രിയ നേടുന്നത്. ഈ സ്നേഹം വോട്ട് ആകുമോ എന്നാണ് ചര്‍ച്ചകള്‍.
വീണ നായര്‍
നടി വീണ നായര്‍ ആണ് ട്വന്റി20യുടെ മറ്റൊരു താര സ്ഥാനാര്‍ഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുന്നത്. വി.എന്‍. വാസവന്, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ വിജയിച്ചു കയറി വന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.
പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു വീണ. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. സീരിയലുകളിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും വീണ സജീവമായിരുന്നു. ഒരു റാഡിക്കല്‍ ചിന്താഗതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പ്രോമി കുര്യാക്കോസ്
റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പ്രോമി കുര്യാക്കോസും ട്വന്റി20 ടിക്കറ്റില്‍ നിന്നും ജനവിധി തേടുകയാണ്. അങ്കമാലിയില്‍ നിന്നാണ് പ്രോമിയുടെ മത്സരം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ശ്രദ്ധ നേടുന്നത്. നടി നിത പ്രോമിയാണ് ഭാര്യ.
അവതാരകയും സിനിമ-സീരിയല്‍ താരവുമാണ് നിത. അങ്കമാലിക്കാരനായ പ്രോമി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അങ്കമാലിയില്‍ അഡ്വ. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. റോജി എം ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. എല്ലാ പാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആവേശം മുറുകും. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്നുവരുണ്ട്. എന്നാല്‍ പാടേ തള്ളിക്കളുന്നവും കുറവില്ല. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി ബാക്കി.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്‍കിയെന്നും സതീശൻ അറിയിച്ചു.
അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കും.
അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
District News
അൻവർ സാദത്ത്
ആലുവ : ആലുവയിലെ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ റോഡ് ഷോ ആലുവയിൽ ഇന്നലെ ആരംഭിച്ചു. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകരുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ആലുവ മുൻസിപ്പൽ ടൗൺ ഹാളിന്റെ മുമ്പിൽ നിന്ന് റോഡ് ഷോ ആരംഭിച്ചത്.
ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സ്ഥാനാർഥി അൻവർ സാദത്ത് വാഹനത്തിൽ കയറിയത്.കെ.എന്‍. ഉണ്ണിക്കൃഷ്ണൻ
തൃപ്പൂണിത്തുറ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണിക്കൃഷ്ണന് പള്ളുരുത്തിയില്‍ റോഡ് ഷോ നടത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കാളികളായി.
വോട്ടഭ്യർഥനയുമായി എം.ബി. ഷൈനി
ചെറായി: വൈപ്പിനിലെ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. എം.ബി. ഷൈനി ഇന്നലെ പള്ളിപ്പുറം പഞ്ചായത്തിൽ വടക്കൻ മേഖലയിൽ പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ട് അഭ്യർഥന നടത്തി. ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറത്തിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.
തുർന്ന് പള്ളിപ്പുറം മഞ്ഞുമാത പള്ളി, മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ വിവിധ മതസ്ഥാപനങ്ങൾ കയറി വോട്ടഭ്യർഥിച്ചു.
Kerala
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ നിയമസഭയിലേക്കു മത്സരിക്കുന്പോൾ ഇവരിൽ ഒരാൾ ജയിച്ചാൽ പോലും അത് ചരിത്രമാകും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ മുസ് ലിം ലീഗിൽനിന്ന് ഒരു വനിതയുണ്ടായിട്ടില്ല.
2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗിന്റെ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു 1996 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽനിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മുസ്ലിം ലീഗിൽനിന്ന് മത്സരിച്ച വനിത.
എന്നാൽ പരാജയമായിരുന്നു ഫലം. ഇപ്പോൾ പേരാന്പ്ര മണ്ഡലത്തിൽ പാർട്ടിയുടെ യുവമുഖം ഫാത്തിമ തഹ്ലിയയും കൂത്തുപറന്പിൽ ജയന്തി രാജനും മത്സരിക്കുന്പോൾ ഇവർ ചരിത്രം കുറിക്കുമോ എന്നതാണ് ആകാംക്ഷ. രണ്ടും ലീഗിന്റെ സിറ്റിംഗ് മണ്ഡലങ്ങളല്ല. രണ്ടിട ത്തും എൽഡിഎഫിലെ പ്രമുഖരോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമയെ പാർട്ടിയുടെ തീപ്പൊരി നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ യഥാസ്ഥിതിക മുഖങ്ങളോട് ഏറ്റമുട്ടിയാണ് ഫാത്തിമ തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എംഎസ്എഫ് മുന്‍ ദേശീയ പ്രസിഡന്റും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് തഹ്ലിയ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്. പേരാന്പ്ര നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സിപിഎമ്മിന്റെ ടി.പി. രാമകൃഷ്ണനോടാണ് ഫാത്തിമയുടെ ഏറ്റുമുട്ടൽ.
വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സുൽത്താൻ ബത്തേരിയിൽ മലങ്കര കത്തോലിക്കാ സഭ നടത്തുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം.
കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തില്‍നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.
ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജൻ കൂത്തുപറന്പ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിൽ വിജയക്കൊടി പാറിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജയന്തിക്കുള്ളത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു മത്സരിക്കാൻ കഴിയില്ല.
ഈ സാഹചര്യത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസിനു പകരം സ്ഥാനാർഥിയെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കണ്ടെത്തേണ്ടി വരും.
തനിക്കു മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിക്കു പകരം സ്ഥാനാർഥിയുണ്ടെന്നു ആന്റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇക്കാരണത്താലാണ് കേസിന്റെ വിധി വരും വരെ സിപിഎം കാത്തത്. ഇന്നു തന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ആന്റണി രാജുവിനോടു സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മൽസര രംഗത്ത് നിന്ന് പിന്മാറിക്കൊണ്ടുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരക്കാരനായി മകൻ അപു ജോൺ ജോസഫ് പോരാട്ടത്തിനിറങ്ങും. പി.ജെ. ജോസഫ് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ഥി. ചങ്ങനാശേരിയിൽ വിനു ജോബും തിരുവല്ലയിൽ വർഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തിൽ റെജി ചെറിയാനാണ് സ്ഥാനാർഥി. കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോൺഗ്രസിനായി കളത്തിലിറങ്ങുക.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് -എം മത്സരിക്കുന്ന 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ജോസ് കെ. മാണി പാലായില്‍ മത്സരിക്കും.
ജോസ് കെ. മാണി (പാല), റോഷി അഗസ്റ്റിന് (ഇടുക്കി), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പളളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി) സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), പ്രമോദ് നാരായണന് (റാന്നി), സാബു കെ. ജേക്കബ് (പിറവം), അഡ്വ. ബിജു ചിറയത്ത് (ചാലക്കുടി), മാത്യു കുന്നപ്പള്ളി (ഇരിക്കൂര്‍), ബേസില്‍ പോള്‍ (പെരുമ്പാവൂര്‍), കടുത്തുരുത്തി (നിർമല ജിമ്മി), തൊടുപുഴ (സിറിയക് ചാഴികാടൻ).
National
കോൽക്കത്ത: ബംഗാളിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭാംഗമായിരുന്ന ബികാഷ് ഭട്ടാചാര്യ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മീനാക്ഷി മുഖർജി എന്നിവർ സ്ഥാനാർഥികളാണ്.
ജാദവ്പുരിലാണ് ഭട്ടാചാര്യ മത്സരിക്കുക. സിപിഎമ്മിന്റെ യുവമുഖമായ മീനാക്ഷി മുഖർജി ഹൂഗ്ലിയിലെ ഉത്തർപാറയിൽ ജനവിധി തേടും. 2021 നന്ദിഗ്രാമിൽ മീനാക്ഷി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.
ബിജെപിയിലെ സുവേന്ദു അധികാരിയാണു വിജയിച്ചത്. മമത ബാനർജി രണ്ടാം സ്ഥാനത്തായി.
കഴിഞ്ഞ വർഷം ജൂണിൽ തൃണമൂൽ കോൺഗ്രസ് വിജയറാലിക്കിടെ നാടൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു വയസുകാരി തമന്നയുടെ അമ്മ സബീന യാസ്മിൻ കാളിഗഞ്ചിൽ സിപിഎം സ്ഥാനാർഥിയാണ്.
മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് അറിയിച്ചു.
Kerala
കൊച്ചി: മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20. തൃക്കാക്കരയിൽ സംവിധായകന് അഖിൽ മാരാര്‍ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും.
കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തൃശൂരിൽ പദ്മജ വേണുഗോപാലും ഷൊർണ്ണൂരിൽ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡി. മുൻ മന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിൽ മത്സരിക്കും. ചിറ്റൂരിൽ വി. മുരുകദാസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും.
കോവളത്തെ സ്ഥാനാർഥിയെ പിന്നീടാകും പ്രഖ്യാപിക്കുക. ജനതാദൾ-എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021-ൽ ജനതാദൾ-എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.
തിരുവല്ലയിലെ സിറ്റിംഗ് എംഎൽഎയാണ് മാത്യു ടി. തോമസ്. 2006 മുതൽ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചിറ്റൂരിൽ സിറ്റിംഗ് എംഎൽഎയും വൈദ്യുത മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി ഇത്തവണ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് വി. മുരുകദാസ് സ്ഥാനാർഥിയാകുന്നത്.
Kerala
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും.
മുതിർന്ന നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. പാർട്ടി അഞ്ച് സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ യുവജനസംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂർ. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ.
അതേസമയം പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കും.
കുട്ടനാട്ടിൽ തോമസ് കെ.തോമസ്, മലപ്പുറത്ത് കെ.ടി. മുജീബ് എന്നിവർ ജനവിധി തേടും. എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ പരസ്യ തർക്കം നിലനിന്നിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ എതിർപ്പ് തള്ളി പ്രവർത്തക കൺവൻഷൻ വിളിച്ച ജില്ലാ നേതൃത്വം മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം എന്നാവശ്യപ്പെട്ടിരുന്നു.
തന്റെ പേരാണോ അയോഗ്യതയെന്നായിരുന്നു ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ ചോദ്യം. എന്നാലിപ്പോൾ മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ട് എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.
നിലവിൽ 20 സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ 50 സീറ്റുകളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒറ്റപ്പേരിലേക്ക് കെപിസിസി നേതൃത്വം എത്തിയിട്ടുണ്ട്. സംവരണ സീറ്റുകൾ ഉൾപ്പെടെയാണിത്. എംപിമാർ മത്സരിക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയ എംപിമാർ നിയമസഭയിലേക്കു മത്സരിക്കണമെന്ന നിർദേശം ചില കോണ്‍ഗ്രസ് നേതാക്കൾ ഉയർത്തിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാതെതന്നെ സണ്ണി ജോസഫ് മത്സരിക്കുന്ന കാര്യത്തിലും സിഇസി യോഗം തീരുമാനമെടുത്തേക്കും. കൂടുതൽ എംപിമാർ മത്സരിക്കുന്നതിനോടു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിർപ്പുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.
Kerala
കൊല്ലം: കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യവും സഭയുടെ പരിഗണനയിലാണെന്ന് രൂപത രാഷ്ട്രീയ കാര്യസമിതി.
കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തിൽ വികാരി ജനറാൾ ബൈജു ജൂലിയാന്റെ അധ്യക്ഷതയിൽ ചേർന്ന കൊല്ലം രൂപത രാഷ്ട്രീയ കാര്യസമിതിയാണ് തീരുമാനം എടുത്തത്.
യോഗത്തിൽ ജനറൽ മിനിസ്റ്ററി കോ -ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ഡിസിഎംഎസ് ഡയറക്ടർ ഫാ. അരുൺ ആറാടൻ, രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ: ഫ്രാൻസിസ്. ജെ നെറ്റോ, പ്രഫ. എസ്. വർഗീസ്. എസ്. മിൽട്ടൺ, സന്തോഷ് ജോസഫ്, അമൽ അലോഷ്യസ്. ലെറ്റിഷ്യ മാർട്ടിൻ, വത്സല ജോയി എന്നിവർ പ്രസംഗിച്ചു. തീവ്ര വോട്ടർ പട്ടികാപരിശോധനയുടെ രൂപതാതല ഉദ്ഘാടനം 15 നു രാവിലെ 9.30 ന് വാടി പള്ളിയിൽ നടത്തും.
Kerala
തൃശൂർ: ജില്ലയിലെ സിപിഐ സ്ഥാനാർഥിനിർണയത്തിൽ ധാരണയായി. മന്ത്രി കെ. രാജൻ ഒല്ലൂർ മണ്ഡലത്തിൽതന്നെ ജനവിധി തേടും.
മൂന്നാം തവണയാണ് രാജൻ മത്സരരംഗത്തിറങ്ങുന്നത്. പാർട്ടിയിലെ ടേം വ്യവസ്ഥയിൽ ഇളവു നൽകിയാണ് രാജനെ വീണ്ടും പരിഗണിച്ചത്. ജില്ലയിൽ മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ മൂന്നിടത്തും പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് പാർട്ടിയുടെ തീരുമാനം.
കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനു പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്ഥാനാർഥിയാകും. കയ്പമംഗലത്തു രണ്ടുതവണ എംഎൽഎയായിരുന്ന ഇ.ടി. ടൈസണെ മാറ്റി മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ നിശ്ചയിച്ചു.
നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ തന്നെ വീണ്ടും മത്സരിക്കും. മണ്ഡലം കമ്മിറ്റിയിൽ മുകുന്ദനെതിരേ വിമർശനങ്ങൾ ഉയർന്നെങ്കിലും ഒരുതവണ മാത്രം എംഎൽഎയായ അദ്ദേഹത്തെ മാറ്റുന്നതു പുതിയ വിവാദങ്ങൾക്കു വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.
തൃശൂർ മണ്ഡലത്തിൽ ഇത്തവണ വനിതാസ്ഥാനാർഥിയെ ഇറക്കാനാണ് നീക്കം. സിറ്റിംഗ് എംഎൽഎ പി. ബാലചന്ദ്രൻ ഒഴിവാക്കപ്പെട്ടേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനാണ് ഇവിടെ മുൻഗണന.
കോർപറേഷൻ മുൻ കൗൺസിലർ സാറാമ്മ റോബ്സന്റെ പേരും പരിഗണനയിലുണ്ട്. വനിതകളല്ലെങ്കിൽ ഒരു ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. അതേസമയം, വി.എസ്. സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ പാർട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ചേർന്നിരുന്നു. സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തെലങ്കാന, ഹരിയാന, തമിഴ്നാട്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
തെലങ്കാനയിൽ നിന്ന് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും, വേം നരേന്ദർ റെഡ്ഢിയും മത്സരിക്കും. ഛത്തീസ്ഗഡിൽ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ് ബൗദ്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ, തമിഴ്നാടിൽ നിന്ന് ക്രിസ്റ്റഫർ തിലക് എന്നിവർ മത്സരിക്കും.
ബിഹാർ, അസം, ഛത്തിസ്ഗഢ്, ഹരിയാന, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി മോഹികൾക്ക് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്. സീറ്റിന് വലിയ അവകാശവാദങ്ങൾ വേണ്ട. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.
Kerala
തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.
കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala
കൊച്ചി: പഞ്ചായത്തില്‍പോലും മത്സരിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെങ്കിലും സീറ്റ് ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതാണ് തന്റെ നിലപാട്.
കോണ്‍ഗ്രസ് എല്ലാകാലത്തും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് കൊടുത്തിട്ടുണ്ട്. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയുണ്ടായിട്ടില്ല.
സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് പോയതും സംസാരിച്ചതും താന്‍ അടക്കമുള്ള നേതാക്കളുടെ അറിവോടു കൂടിയാണ്. അതില്‍ യാതൊരു തെറ്റുമില്ല. പി.വി. അന്‍വറിന് സീറ്റ് കൊടുക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ആയിരിക്കും കോൺഗ്രസ് അവതരിപ്പിക്കുകയെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ പറഞ്ഞു.