തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. അതുകൊണ്ട് തന്നെ കേരളത്തിന് അബദ്ധം പറ്റരുതെന്ന് സ്വരാജ് പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് എംഎല്‍എമാര്‍ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാര്‍ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.
ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ബിജെപിയില്‍ ചേരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി ബിജെപിയിലേക്കുള്ള പാത ഇന്ന് കോണ്‍ഗ്രസ് എന്ന് അറിയപ്പെടുന്നു എന്നു മാത്രമെ ഉള്ളുവെന്നും സ്വരാജ് പറഞ്ഞു.
ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.
2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മറക്കരുതെന്നും സ്വരാജ് പറഞ്ഞു.
Tags : assembly election kerala cpm leader m swaraj congress candidates bjp