തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ.
വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി.
കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു.
കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു.
സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ആർഎസ്പിക്കു ലഭിച്ച സീറ്റിലാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആർഎംപി, മാണി സി. കാപ്പൻ, പി.വി. അൻവർ എന്നിവർക്കും സീറ്റുണ്ട്.
Tags : UDF announces candidates constituencies Kerala Assembly Election Niyama Sabha Election